മെല്‍ബണില്‍ ഇന്നിംഗ്‌സിനും 14 റണ്‍സിനുമാണ് ഓസീസ് ജയിച്ചത്. ഓസീസിനെ വീണ്ടും ബാറ്റിംഗിന് അക്കണമെങ്കില്‍ സന്ദര്‍ശകര്‍ക്ക്  82 റണ്‍സില്‍ കൂടുതല്‍ വേണമായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 68ന് പുറത്തായി. 

മെല്‍ബണ്‍: ആഷസ് പരമ്പര (Ashes) ഓസ്‌ട്രേലിയ നിലനിര്‍ത്തി. മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് (England) ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെയാണ് ഓസീസ് പരമ്പര സ്വന്തമാക്കിയത്. മെല്‍ബണില്‍ ഇന്നിംഗ്‌സിനും 14 റണ്‍സിനുമാണ് ഓസീസ് ജയിച്ചത്. ഓസീസിനെ വീണ്ടും ബാറ്റിംഗിന് അക്കണമെങ്കില്‍ സന്ദര്‍ശകര്‍ക്ക് 82 റണ്‍സില്‍ കൂടുതല്‍ വേണമായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 68ന് പുറത്തായി. സ്‌കോര്‍: ഇംഗ്ലണ്ട് 185 & 68, ഓസ്‌ട്രേലിയ 267. പരമ്പരയില്‍ ആദ്യ മൂന്ന് മത്സരങ്ങളും ഓസ്‌ട്രേലിയ സ്വന്തമാക്കുകയായിരുന്നു.

നാലിന് 31 എന്ന നിലയിലാണ് ഇംഗ്ലണ്ട് നാലാംദിനം രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ചത്. എന്നാല്‍ സ്‌കോട് ബോളണ്ടിന് മുന്നില്‍ ടീം തകര്‍ന്നടിയുകയായിരുന്നു. നാല് ഓവറില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങിയ താരം ആറ് വിക്കറ്റാണ് വീഴ്ത്തിയത്. മിച്ചല്‍ സ്റ്റാര്‍ക്കിന് മൂന്ന് വിക്കറ്റുണ്ട്്. 28 റണ്‍സ് നേടിയ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 11 റണ്‍സെടുത്ത ബെന്‍ സ്‌റ്റോക്‌സാണ് രണ്ടക്കം കണ്ട മറ്റൊരു താരം.

ഹസീബ് ഹമീദ് (7), സാക് ക്രൗളി (5), ഡേവിഡ് മലാന്‍ (0), ജോണി ബെയര്‍സ്‌റ്റോ (5) തുടങ്ങിയ താരങ്ങളെല്ലാം നിരാശപ്പെടുത്തി. ജോസ് ബട്‌ലര്‍ (5) പുറത്താവാതെ നിന്നു. നേരത്തെ ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിംഗ്‌സ് 185ന് അവസാനിച്ചിരുന്നു. മറുപടി ബാറ്റിംഗില്‍ ഓസീസ് 267 റണ്‍സ് നേടി. 76 റണ്‍സ് നേടിയ മാര്‍കസ് ഹാരിസാണ് ടോപ് സ്‌കോറര്‍. ജയിംസ് ആന്‍ഡേഴ്‌സണ്‍ നാല് വിക്കറ്റ് നേടി.

ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റ് വീതം നേടിയ പാറ്റ് കമ്മിന്‍സും നഥാന്‍ ലിയോണുമാണ് തകര്‍ത്തത്. ജോ റൂട്ട് (50), ജോണി ബെയര്‍സ്‌റ്റോ (35) എന്നിവര്‍ മാത്രമാണ് ഇംഗ്ലണ്ടിന് അല്‍പമെങ്കിലും ആശ്വാസം നല്‍കിയത്.