Asianet News MalayalamAsianet News Malayalam

പിങ്ക് പന്തില്‍ അങ്കം തോറ്റ് ഇന്ത്യ; അഡ്‌ലെയ്‌ഡ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ത്രില്ലര്‍ ജയം

53 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ മൂന്നാംദിനത്തിന്‍റെ തുടക്കത്തില്‍ 36/9 എന്ന കുഞ്ഞന്‍ സ്‌കോറില്‍ അടിയറവ് പറഞ്ഞിരുന്നു. 

Australia vs India Pink Ball test day 3 India lose to Australia
Author
Adelaide SA, First Published Dec 19, 2020, 1:25 PM IST

അഡ്‌ലെയ്‌ഡ്: പിങ്ക് പന്തില്‍ ഓസ്‌ട്രേലിയന്‍ പേസര്‍മാര്‍ യഥാര്‍ഥ അങ്കം കാട്ടിയപ്പോള്‍ അഡ്‌ലെയ്‌ഡ് ടെസ്റ്റില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ലീഡ് വഴങ്ങിയ ശേഷം എട്ട് വിക്കറ്റിന്‍റെ വമ്പന്‍ ജയം ടിം പെയ്‌നും സംഘവും സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്‌സിലെ 90 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഓസീസിന് മാത്യൂ വെയ്‌ഡ്(33), മാര്‍നസ് ലബുഷെയ്‌ന്‍(6) എന്നിവരുടെ വിക്കറ്റ് മാത്രമേ നഷ്‌ടമായുള്ളൂ. ജോ ബേണ്‍സും(51*) സ്റ്റീവ് സ്‌മിത്തും(1*) പുറത്താകാതെ നിന്നു. ഉമേഷിനെ സിക്‌സര്‍ പറത്തിയാണ് ബേണ്‍സ് ജയം ആഘോഷിച്ചത്. 

സ്‌കോര്‍ ഇന്ത്യ: 244-10 (93.1 Ov), 36-9 (21.2 Ov), ഓസ്‌ട്രേലിയ: 191-10 (72.1 Ov), 93-2 (21). ഇതോടെ മത്സരത്തിന് മൂന്ന് ദിവസം കൊണ്ട് തിരശ്ശീല വീണു. ജയത്തോടെ ഓസ്‌ട്രേലിയ നാല് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിലെത്തി. 

ക്രഡിറ്റ് ഹേസല്‍വുഡിനും കമ്മിന്‍സിനും

53 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ മൂന്നാംദിനത്തിന്‍റെ തുടക്കത്തില്‍ 36/9 എന്ന കുഞ്ഞന്‍ സ്‌കോറില്‍ അടിയറവ് പറഞ്ഞിരുന്നു. 21.2 ഓവര്‍ മാത്രമേ ഇന്ത്യന്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് നീണ്ടുനിന്നുള്ളൂ. ആരും രണ്ടക്കം കണ്ടില്ല. അഞ്ച് ഓവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയ ജോഷ് ഹേസല്‍വുഡും 10.2 ഓവറില്‍ 21 റണ്‍സിന് നാല് പേരെ മടക്കിയ പാറ്റ് കമ്മിന്‍സുമാണ് ഇന്ത്യന്‍ ലീഡ് പ്രതീക്ഷകള്‍ തട്ടിത്തെറിപ്പിച്ചത്.  

മൂന്നാംദിനം രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ പ്രഹരം നല്‍കി പാറ്റ് കമ്മിന്‍സ്. തലേദിവസം നൈറ്റ് വാച്ച്‌മാനായെത്തിയ ജസ്‌പ്രീത് ബുമ്ര രണ്ട് റണ്‍സില്‍ നില്‍ക്കേ റിട്ടേണ്‍ ക്യാച്ചില്‍ പുറത്ത്. രണ്ടാം വന്‍മതില്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചേതേശ്വര്‍ പൂജാര അക്കൗണ്ട് പോലും തുറക്കാതെ വൈകാതെ കമ്മിന്‍സിന് മുമ്പില്‍ കീഴടങ്ങി. പെയ്‌നായിരുന്നു ക്യാച്ച്. 13-ാം ഓവറില്‍ മായങ്ക് അഗര്‍വാളിനെയും(9), അജിങ്ക്യ രഹാനെയും(0) പുറത്താക്കി ജോഷ് ഹേസല്‍വുഡും ഇന്ത്യക്ക് പ്രഹരമേല്‍പിച്ചു. 

തൊട്ടടുത്ത ഓവറില്‍ കിംഗ് കോലിയെ കമ്മിന്‍സിന്‍റെ പന്തില്‍ ഗ്രീന്‍ തകര്‍പ്പന്‍ ക്യാച്ചില്‍ മടക്കി. കോലിക്ക് നേടാനായത് നാല് റണ്‍സ്. 19-ാം ഓവറിലെ നാലാം പന്തില്‍ വൃദ്ധിമാന്‍ സാഹയെ(4) ഹേസല്‍വുഡ്, ലബുഷെയ്‌ന്‍റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ ആര്‍ അശ്വിന്‍(0) വിക്കറ്റിന് പിന്നില്‍ പെയ്‌ന്‍റെ കൈകളില്‍. ഇതോടെ 19 ഓവറില്‍ 26-8 എന്ന നിലയില്‍ ഇന്ത്യ കൂപ്പുകുത്തി. എന്നാല്‍ ഹേസല്‍വുഡിന്‍റെ ഹാട്രിക് പ്രതീക്ഷ ഉമേഷ് യാദവ് പ്രതിരോധിച്ചുവെന്നത് ചെറിയ ആശ്വാസം. 

പരിക്കേറ്റ് ഷമിക്ക് മടക്കം

വീണ്ടും പന്തെടുത്തപ്പോള്‍ 21-ാം ഓവറില്‍ ഹേസല്‍വുഡ് വിഹാരിയെയും പറഞ്ഞയച്ചു. പെയ്‌ന്‍ പിടിച്ച് പുറത്താകുമ്പോള്‍ എട്ട് റണ്‍സേ വിഹാരിക്കുണ്ടായിരുന്നുള്ളൂ. കമ്മിന്‍സ് എറിഞ്ഞ 22-ാം ഓവറിലെ രണ്ടാം പന്തില്‍ പരിക്കേറ്റ ഷമി കളംവിട്ടതോടെ ഇന്ത്യ ഡിക്ലെയര്‍ ചെയ്തു. ഉമേഷ് നാലും ഷമി ഒരു റണ്ണുമായി പുറത്താകാതെ നിന്നു. ഓപ്പണര്‍ പൃഥ്വി ഷായെ(4) രണ്ടാംദിനത്തിന്‍റെ അവസാന മണിക്കൂറില്‍ ഇന്ത്യക്ക് നഷ്‌ടമായിരുന്നു. രണ്ടാം ഇന്നിംഗ്‌സിലും കമ്മിന്‍സിനായിരുന്നു ഷായുടെ വിക്കറ്റ്. 

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 244 റണ്‍സിന് മറുപടിയായി ഓസീസിനെ 191 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 53 റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു. നാലു വിക്കറ്റെടുത്ത ആര്‍ അശ്വിനും മൂന്ന് വിക്കറ്റ് വീഴ്ത്തി ഉമേഷ് യാദവും രണ്ട് വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയും ചേര്‍ന്നാണ് നേരത്തെ ഓസീസിനെ രണ്ടാംദിനം എറിഞ്ഞിട്ടത്. 
 
ഒരുഘട്ടത്തില്‍ 111/7ലേക്ക് കൂപ്പുകുത്തിയ ഓസീസ് കൂറ്റന്‍ ലീഡ് വഴങ്ങുമെന്ന് തോന്നിച്ചെങ്കിലും ക്യാപ്റ്റന്‍ ടിം പെയ്നിന്‍റെ ഒറ്റയാള്‍ പോരാട്ടം ഓസീസിന് ആശ്വാസമായി. ഏഴാമനായി ക്രീസിലെത്തിയ പെയ്ന്‍ 99 പന്തില്‍ 73 റണ്‍സുമായി പുറത്താകാതെ നിന്നു. ആദ്യ ഇന്നിംഗ്‌സില്‍ കോലിയുടെ 74 ഉം പൂജാരയുടെ 43 ഉം രഹാനെയുടെ 42 റണ്‍സുമാണ് ഇന്ത്യയെ 244ലെത്തിച്ചത്. സ്റ്റാര്‍ക്ക് നാലും കമ്മിന്‍സ് മൂന്നും വിക്കറ്റ് നേടി.

36! ടെസ്റ്റ് ചരിത്രത്തില്‍ ടീമിന്‍റെ ഏറ്റവും കുറഞ്ഞ സ്‌കോര്‍; നാണംകെട്ട് കോലിപ്പട

Follow Us:
Download App:
  • android
  • ios