സിഡ്നിയിൽ ഇന്ത്യക്ക് ടോസ് നഷ്ട്ടമായി; രണ്ട് മാറ്റങ്ങളുമായി ഓസീസ്, യുവതാരം അരങ്ങേറ്റത്തിന്
പരിക്ക് മാറി ടീമിനൊപ്പം ചേര്‍ന്ന രോഹിത് ശര്‍മയെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. പേസര്‍ നവ്ദീപ് സൈനിയും അരങ്ങേറ്റം കുറിക്കും.
സിഡ്‌നി: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. സിഡ്‌നിയില്‍ ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഓരോ മത്സരം വീതം ജയിച്ച് ഒപ്പത്തിനൊപ്പമാണ്. അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ആതിഥേയര്‍ ജയിച്ചപ്പോള്‍ മെല്‍ബണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തിരിച്ചടിച്ചു.
പരിക്ക് മാറി ടീമിനൊപ്പം ചേര്‍ന്ന രോഹിത് ശര്‍മയെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. പേസര്‍ നവ്ദീപ് സൈനിയും അരങ്ങേറ്റം കുറിക്കും. പരിക്കേറ്റ ഉമേഷ് യാദവിന് പകരമാണ് സൈനി ടീമിലെത്തിയത്. മോശം ഫോമില്‍ കളിക്കുന്ന മായങ്ക് അഗര്‍വാളിന് പകരമാണ് രോഹിത് കളിക്കുക. ഓസീസ് ടീമില്‍ രണ്ട് മാറ്റം വരുത്തിയിട്ടുണ്ട്. ജോ ബേണ്‍സിന് പകരം ഡേവിഡ് വാര്‍ണര്‍ ടീമിലെത്തി. വില്‍ പുകോവ്‌സ്‌കി ഓസീസ് ജേഴ്‌സിയില്‍ അരങ്ങേറ്റം കുറിക്കും. ട്രാവിസ് ഹെഡ്ഡിന്ന് പകരക്കാരനായിട്ടാണ് യുവതാരമെത്തിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഓപ്പണായിരുന്ന മാത്യു വെയ്ഡ് മധ്യനിരയില്‍ കളിക്കും.
ടീം ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), ഹനുമ വിഹാരി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, നവ്ദീപ് സൈനി, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്.
ഓസ്ട്രേലിയ: വിൽ പുകോവ്‌സ്കി, ഡേവിഡ് വാർണർ, മർനസ് ലബുഷാനെ, സ്റ്റീവൻ സ്മിത്ത്, മാത്യു വെയ്ഡ്, കാമറൂൺ ഗ്രീൻ, ടീം പെയ്ൻ, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, ജോഷ് ഹേസൽവുഡ്.