കൈക്ക് പരുക്കേറ്റ മാര്‍ഷിന് പാകിസ്ഥാന് എതിരായ ആദ്യ ടെസ്റ്റ് നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്

സിഡ്‌നി: പുറത്തായതിന്‍റെ കലിപ്പ് ഭിത്തിയോട് തീര്‍ത്ത ഓസീസ് ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന് തിരിച്ചടി. കൈക്ക് പരുക്കേറ്റ മാര്‍ഷിന് പാകിസ്ഥാന് എതിരായ ആദ്യ ടെസ്റ്റ് നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്വയം പരുക്ക് ക്ഷണിച്ചുവരുത്തിയ മിച്ചല്‍ മാര്‍ഷ് വിഡ്‌ഢിയാണ് എന്ന് ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ വിശേഷിപ്പിച്ചിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

ഷെഫീല്‍ഡ് ഷീല്‍ഡില്‍ ടാസ്‌മാനിയക്കെതിരായ മത്സരത്തില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയ നായകനായ മിച്ചല്‍ മാര്‍ഷ് പുറത്തായതിന്‍റെ ദേഷ്യത്തില്‍ ഭിത്തിയില്‍ ഇടിക്കുകയായിരുന്നു. കൈക്ക് പൊട്ടലുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായ താരം വിശ്രമത്തിലാണ്. 53 റണ്‍സാണ് മത്സരത്തില്‍ മിച്ചല്‍ മാര്‍ഷിന് നേടാനായത്.

ആറ് ആഴ്‌ചയോളമാണ് മാര്‍ഷിന് ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്ന വിശ്രമകാലയളവ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രിസ്ബേ‌നില്‍ നവംബര്‍ 21നാണ് ഓസീസ്-പാകിസ്ഥാന്‍ ആദ്യ ടെസ്റ്റ് തുടങ്ങുക. മാര്‍ഷിന് കളിക്കാനാകാതെ വന്നാല്‍ മാര്‍ക്കസ് സ്റ്റോയിനിസിന് അവസരമൊരുങ്ങിയേക്കും. ആഷസ് പരമ്പരയിലെ അവസാന മത്സരത്തിലാണ് മിച്ചല്‍ മാര്‍ഷ് അവസാനമായി ഓസ്‌ട്രേലിയന്‍ കുപ്പായമണിഞ്ഞത്.