ഐപിഎല്‍ ടീമുകളും ഇൻഷുറൻസ് കമ്പനികളും തമ്മിലുള്ള കരാറിന്‍റെ ഭാഗമായാണ് ഓസീസ് താരങ്ങൾക്ക് മുഴുവന്‍ തുകയും പ്രതിഫലമായി ലഭിക്കുക എന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ പറയുന്നു.

മുംബൈ: കളിക്കാര്‍ക്ക് കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎൽ പതിനാലാം സീസണിലെ ശേഷിച്ച മത്സരങ്ങൾ നടന്നില്ലെങ്കിലും ഓസ്ട്രേലിയൻ താരങ്ങൾക്ക് മുഴുവൻ പ്രതിഫലവും കിട്ടും. ഐപിഎല്‍ ടീമുകളും ഇൻഷുറൻസ് കമ്പനികളും തമ്മിലുള്ള കരാറിന്‍റെ ഭാഗമായാണ് ഓസീസ് താരങ്ങൾക്ക് മുഴുവന്‍ തുകയും പ്രതിഫലമായി ലഭിക്കുക എന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ പറയുന്നു.

മറ്റ് രാജ്യങ്ങളിലെ താരങ്ങൾക്ക് ഈ പരിരക്ഷ ഉണ്ടോയെന്ന് വ്യക്തമല്ല. അപ്രതീക്ഷിത കാരണങ്ങളാല്‍ ടൂര്‍ണമെന്‍റ് റദ്ദാക്കിയാല്‍ കളിക്കാരുടെ പ്രതിഫലം അടക്കം നല്‍കുന്ന രീതിയിയിലുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷയാണ് ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് ഗുണകരമാകുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഐപിഎല്ലിനിടക്ക് നാട്ടിലേക്ക് മടങ്ങിയ ആന്‍ഡ്ര്യു ടൈ, ആദം സാംപ, കെയ്ന്‍ റിച്ചാര്‍ഡ്സണ്‍ എന്നിവര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷയിലുള്ള പ്രതിഫലം ലഭിക്കില്ല. വിവിധ ടീമുകളിലായി മുപ്പതോളം ഓസ്ട്രേലിയന്‍ താരങ്ങളാണ് ഐപിഎല്ലിന്‍റെ ഭാഗമായുള്ളത്. ഏകദേശം 18 മില്യണ്‍ ഡോളറാണ് ഇവരുടെയെല്ലാം ചേര്‍ന്നുള്ള പ്രതിഫലം. 2011 മുതലാണ് ടീമുകള്‍ കളിക്കാരുടെ പ്രതിഫലത്തിനും ഇന്‍ഷൂറന്‍സ് പരിരക്ഷ തേടിത്തുടങ്ങിയത്.

ഐപിഎല്ലിൽ 31 മത്സരങ്ങളാണ് ബാക്കിയുള്ളത്. മത്സരങ്ങൾ പൂർത്തിയാക്കിയില്ലെങ്കിൽ 2500 കോടി രൂപയുടെ നഷ്ടമാണ് ബിസിസിഐക്കുണ്ടാവുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona