ഇന്നലെ നടന്ന മത്സരത്തിൽ റിഷഭ് പന്തിന്‍റെ അപരാജിത അര്‍ധസെഞ്ചുറി കരുത്തിൽ (68*) ഒരു പന്ത് ബാക്കി നിര്‍ത്തിയായിരുന്നു ലക്നൗ 5 വിക്കറ്റിന് ജയിച്ച് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്.
ഹൈദരാബാദ്: സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്‍റ്സ് ആവേശജയം നേടിയെങ്കിലും, മത്സരത്തിലെ വിജയ റണ്ണിനെച്ചൊല്ലി വിവാദം. ലക്നൗവിനായി ക്യാപ്റ്റൻ റിഷഭ് പന്ത് വിജയ റണ്ണെടുക്കാനായി ബൗണ്ടറി പറത്തിയെങ്കിലും ബൗണ്ടറിക്ക് പുറത്ത് ബാറ്റുമായി നില്‍ക്കുകയായിരുന്ന ലക്നൗ താരം ആവേശ് ഖാൻ പന്ത് ബൗണ്ടറി റോപ്പില്‍ തൊടുന്നതിന് മുമ്പെ ബാറ്റുകൊണ്ട് തിരിച്ചടിച്ചതാണ് വിവാദമായത്.
ഇന്നലെ നടന്ന മത്സരത്തിൽ റിഷഭ് പന്തിന്‍റെ അപരാജിത അര്‍ധസെഞ്ചുറി കരുത്തിൽ (68*) ഒരു പന്ത് ബാക്കി നിര്‍ത്തിയായിരുന്നു ലക്നൗ 5 വിക്കറ്റിന് ജയിച്ച് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. ജയദേവ് ഉനദ്ഘട്ട് എറിഞ്ഞ അവസാന ഓവറില്‍ 9 റൺസായിരുന്നു ലക്നൗവിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തുകളും ബൗണ്ടറി കടത്തിയ റിഷഭ് പന്ത് സ്കോര്‍ തുല്യമാക്കി. പിന്നീടുള്ള നാലു പന്തില്‍ ഒരു റണ്‍സായിരുന്നു ലക്നൗവിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. അടുത്ത രണ്ട് പന്തുകളും ഡോട്ട് ബോളായെങ്കിലും അഞ്ചാം പന്ത് ലോംഗ് ഓഫിന് മുകളിലൂടെ റിഷഭ് പന്ത് ബൗണ്ടറിയിലേക്ക് പായിച്ചു. ബൗണ്ടറിയില്‍ ഫീല്‍ഡര്‍മാരാരും ഇല്ലാതിരുന്നതിനാല്‍ അത് ഉറപ്പായും ബൗണ്ടറി കടക്കുമെന്ന് ഉറപ്പായിരുന്നു.
എന്നാല്‍ ബൗണ്ടറി ലൈനിന് പുറത്ത് ഡഗ് ഔട്ടില്‍ ബാറ്റ് പിടിച്ചു നില്‍ക്കുകയായിരുന്ന ലക്നൗ പേസര്‍ ആവേശ് ഖാന്‍ റിഷഭ് പന്ത് അടിച്ച പന്ത് ബൗണ്ടറി ലൈന്‍ കടക്കും മുമ്പെ കൈയിലുള്ള ബാറ്റുകൊണ്ട് തിരിച്ച് ഗ്രൗണ്ടിലേക്ക് തന്നെ അടിച്ചു. പന്ത് ബൗണ്ടറികടക്കാത്ത സാഹചര്യത്തില്‍ അത് ഡെഡ് ബോളാണെന്നാണ് ഹൈദരാബാബാദ് ബിസിസിഐക്ക് രേഖാമൂലം പരാതി നല്‍കിയത്. സീസണിലെ അമ്പയറിംഗ് പിഴവുകളും ഹൈദരാബാദ് പരാതിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ടെന്നാണ് ആർസിബിക്കെതിരായ ആദ്യ മത്സരത്തിൽ ഹെന്‍റിച്ച് ക്ലാസനെ പുറത്താക്കാൻ ഫിൽ സാൾട്ട് എടുത്ത വിവാദ ക്യാച്ചും കൊല്‍ക്കത്തക്കെതിരായ മത്സരത്തിൽ വരുൺ ചക്രവർത്തി എടുത്ത ക്യാച്ചിൽ അഭിഷേക് ശർമ്മയെ പുറത്താക്കിയതും ഹൈദരാബാദ് ചൂണ്ടിക്കാട്ടിയുണ്ട്. അമ്പയറുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച അഭിഷേകിന് പിഴ ശിക്ഷയും ലഭിച്ചിരുന്നു.
