വനിതാ ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ പാകിസ്ഥാന്‍ 38.3 ഓവറില്‍ 129 റണ്‍സിന് പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ ഷൊര്‍ണ അക്തറിന്റെയും രണ്ട് വിക്കറ്റുകള്‍ വീതം നേടിയ മറൂഫ, നഹിദ അക്തര്‍മാരുടെയും ബൗളിംഗ് മികവാണ് പാകിസ്ഥാനെ ചെറിയ സ്കോറില്‍ ഒതുക്കിയത്.

കൊളംബോ: വനിതാ ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ബംഗ്ലാദേശിന് 130 റണ്‍സ് വിജയലക്ഷ്യം. കൊളംബോ, പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കേവലം 38.3 ഓവറില്‍ 129 റണ്‍സിന് പാകിസ്ഥാന്‍ പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ ഷൊര്‍ണ അക്തര്‍, രണ്ട് പേരെ വീതം പുറത്താക്കിയ മറൂഫ അക്തര്‍, നഹിദ അക്തര്‍ എന്നിവരാണ് പാകിസ്ഥാനെ തകര്‍ത്തത്. നേരത്തെ, ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഫാത്തിമ സന ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ക്യാപ്റ്റ‍ന്‍റെ തീരുമാനം തെറ്റെന്ന് തെളിയിക്കുന്നതായിരുന്നു പാകിസ്ഥാന്റെ തുടക്കം. രണ്ട് റണ്‍സിനിടെ അവര്‍ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. ആദ്യ ഓവറില്‍ തന്നെ ഒമൈല്‍ സൊഹൈല്‍ (0), സിദ്ര അമീന്‍ (0) എന്നിവര്‍ മടങ്ങുകയായിരുന്നു. ഇരുവരേയും അടുത്തടുത്ത പന്തുകളില്‍ മറൂഫ ബൗള്‍ഡാക്കി. പിന്നീട് മുനീബ അലി - റമീം ഷമീം എന്നിവര്‍ 42 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ രണ്ട് വിക്കറ്റുകള്‍ കൂടി പൊടുന്നനെ വീണു. മുനീബ (17), റമീം (23) എന്നിവരെ നഹീദ അക്തറും മടക്കി. ഇതോടെ നാലിന് 47 എന്ന നിലയിലായി പാകിസ്ഥാന്‍.

തുടര്‍ന്ന് എത്തിയവരില്‍ സന (22) മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നു. അലിയ റിയാസ് (13), സിദ്ര നവാസ് (15), നതാലിയ പെര്‍വെയ്‌സ് (9), നഷ്‌റ സന്ധു (1), സാദിയ ഇഖ്ബാല്‍ (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ദിയാന ബെയ്ഗ് (16) പുറത്താവാതെ നിന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ബംഗ്ലാദേശ്: ഫര്‍ഗാന ഹോക്ക്, റുബ്യ ഹൈദര്‍, ഷര്‍മിന്‍ അക്തര്‍, നിഗര്‍ സുല്‍ത്താന (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), ശോഭന മൊസ്താരി, ഷൊര്‍ണ അക്തര്‍, ഫാഹിമ ഖതുന്‍, നഹിദ അക്തര്‍, റബേയ ഖാന്‍, മറുഫ അക്തര്‍, നിഷിത അക്തര്‍ നിഷി.

പാകിസ്ഥാന്‍: മുനീബ അലി, ഒമൈമ സൊഹൈല്‍, സിദ്ര അമിന്‍, ആലിയ റിയാസ്, സിദ്ര നവാസ് (വിക്കറ്റ് കീപ്പര്‍), നതാലിയ പെര്‍വൈസ്, ഫാത്തിമ സന (ക്യാപ്റ്റന്‍), റമീന്‍ ഷമീം, നഷ്‌റ സന്ധു, ഡയാന ബെയ്ഗ്, സാദിയ ഇഖ്ബാല്‍.

YouTube video player