നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ തുടക്കത്തിലെ തകര്‍ന്നപ്പോള്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ മാത്രമാണ് പിടിച്ചു നിന്നത്. 41 പന്തില്‍ 40 റണ്‍സെടുത്ത ഹര്‍മന്‍പ്രീതാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍

ധാക്ക: ബംഗ്ലാദേശിനെതിരായ ടി20 പരമ്പര തൂത്തുവാരാനിറങ്ങിയ ഇന്ത്യന്‍ വനിതാ ടീമിന് മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ നാലു വിക്കറ്റിന്‍റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ വനിതകള്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെടുത്തപ്പോള്‍ പത്ത് പന്ത് ബാക്കി നിര്‍ത്തി ആറ് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് വനിതകള്‍ ലക്ഷ്യം കണ്ടു. സ്കോര്‍ ഇന്ത്യ 20 ഓവഖില്‍ 102-9, ബംഗ്ലാദേശ് 18.2 ഓവറില്‍ 103-6. അവസാന മത്സരം തോറ്റെങ്കിലും ആദ്യ രണ്ട് കളികളും ജയിച്ച ഇന്ത്യ 2-1ന് പരമ്പര നേടി.

പവര്‍ പ്ലേയില്‍ മലയാളി താരം മിന്നുമണി രണ്ട് വിക്കറ്റ് വീഴ്ത്തി ബംഗ്ലാദേശിനെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും ഓപ്പണര്‍ ഷമീമ സുല്‍ത്താന(42) ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന(14) എന്നിവര്‍ പിടിച്ചു നിന്നതോടെ ബംഗ്ലാദേശ് 50 കടന്നു. നിഗര്‍ സുല്‍ത്താനയെ പുറത്താക്കി ദേവിക വൈദ്യ കൂട്ടുകെട്ട് പൊളിച്ചതിന് പിന്നാലെ ബംഗ്ലാദേശിന് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായെങ്കിലും സുല്‍ത്താന ഖാത്തുന്‍(12), നാഹിദ അക്തര്‍(10*), റിതു മോണി(7*) എന്നിവരുടെ പോരാട്ടവീര്യം അവര്‍ക്ക് തുണയായി. ഇന്ത്യക്കായി മിന്നുമണി നാലോവറില്‍ 28 റണ്‍സിനും ദേവിക വൈദ്യ നാലോവറില്‍ 16 റണ്‍സിനും രണ്ട് വിക്കറ്റ് വീതമെടുത്തു.

വിക്കറ്റിന് പിന്നില്‍ വായടക്കാതെ ഇഷാന്‍ കിഷന്‍, വിരാട് കോലിക്കും ഉപദേശം-വീഡിയോ

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ തുടക്കത്തിലെ തകര്‍ന്നപ്പോള്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ മാത്രമാണ് പിടിച്ചു നിന്നത്. 41 പന്തില്‍ 40 റണ്‍സെടുത്ത ഹര്‍മന്‍പ്രീതാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. സ്പിന്‍ പിച്ചില്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയെ(1) രണ്ടാം ഓവറില്‍ തന്നെ നഷ്ടമായ ഇന്ത്യക്ക് നാലാം ഓവറില്‍ ഷഫാലി വര്‍മയെയും(11) നഷ്ടമായി. ഇതോടെ 20-2ലേക്ക് വീണ ഇന്ത്യ വീണ്ടുമൊരു ബാറ്റിംഗ് തകര്‍ച്ചയിലേക്കെന്ന് തോന്നിച്ചെങ്കിലും ജെമീമ റോഡ്രിഗസിനൊപ്പം(26 പന്തില്‍ 28) 45 റണ്‍സിന്‍റെ കൂട്ടുകെട്ടിലൂടെ ഹര്‍മന്‍ ഇന്ത്യയെ 50 കടത്തി.

പവര്‍ പ്ലേയില്‍ വിക്കറ്റ് വേട്ടയുമായി മിന്നി വീണ്ടും മിന്നുമണി

ജെമീമയെ ഷൊര്‍ണ അക്തര്‍ പുറത്താക്കിയശേഷം ക്രീസിലെത്തിയ യാസ്തിക ഭാട്ടിയ(12) ഹര്‍മനൊപ്പം പിടിച്ചു നിന്നെങ്കിലും അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാമെന്ന ഇന്ത്യന്‍ പദ്ധതി പാളി. പതിനേഴാം ഓവറില്‍ ഹര്‍മനും(40) തൊട്ടടുത്ത ഓവറില്‍ യാസ്തിക ഭാട്ടിയയും പുറത്തായതോടെ ഇന്ത്യന്‍ സ്കോര്‍ റണ്‍സിലൊതുങ്ങി. പതിനാറാം ഓവറില്‍ 90 റണ്‍സിലെത്തിയ ഇന്ത്യക്ക് അവസാന നാലോവറില്‍ ആറ് വിക്കറ്റ് നഷ്ടമാക്കി നേടാനായത് 12 റണ്‍സ് മാത്രമാണ്. പത്തൊമ്പതാം ഓവറില്‍ ക്രീസിലെത്തിയ മിന്നുമണി രണ്ട് പന്തില്‍ ഒരു റണ്ണെടുത്തെങ്കിലും അവസാന ഓവറില്‍ പുറത്തായി.