സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ടി20 ലോകകപ്പിലെ മത്സരങ്ങള്‍ ഇന്ത്യയില്‍ കളിക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയെ ഔദ്യോഗികമായി അറിയിച്ചു. 

ധാക്ക: വരുന്ന ടി20 ലോകകപ്പില്‍ തങ്ങളുടെ മത്സരങ്ങള്‍ ഇന്ത്യയില്‍ കളിക്കില്ലെന്ന് സ്ഥിരീകരിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ഐപിഎല്‍ കളിക്കുന്നതില്‍ നിന്ന് മുസ്തഫിസുര്‍ റഹ്മാനെ വിലക്കിയതിനെ തുടര്‍ന്നാണ് തീരുമാനം. താരലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴാസാണ് മുസ്തഫിസുറിനെ ടീമിലെടുത്തിരുന്നത്. എന്നാല്‍ ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ബംഗ്ലാദേശ് താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കാനുള്ള നിര്‍ദേശം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു നല്‍കിയിരുന്നു. ഇതോടെ താരത്തെ ഒഴിവാക്കേണ്ടി വന്നു.

പിന്നാലെയാണ് ഇന്ത്യയിലേക്കില്ലെന്ന് വ്യക്തമാക്കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് കത്തയച്ചത്. സുരക്ഷാ കാരണങ്ങളാലാണ് ടീം ഇന്ത്യയിലേക്ക് പോകേണ്ടെന്ന് തീരുമാനിച്ചതെന്ന് ബിസിബി ചൂണ്ടിക്കാട്ടി. ഐസിസിക്ക് അയച്ച ഇമെയിലില്‍, 'സുരക്ഷാ കാരണങ്ങളാല്‍, ടി20 ലോകകപ്പിനായി ടീമിനെ ഇന്ത്യയിലേക്ക് അയയ്ക്കാന്‍ കഴിയില്ല' എന്ന് ബിസിബി വ്യക്തമാക്കി. ഇന്ന് ഉച്ചകഴിഞ്ഞ്, ബിസിബി ഡയറക്ടര്‍മാര്‍ യോഗം ചേര്‍ന്ന് ടി20 ലോകകപ്പ് സംബന്ധിച്ച് പുതിയ തീരുമാനത്തിലെത്തുകയായിരുന്നു.

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് കളിക്കാരുടെ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കരാര്‍ പ്രകാരം ഒരു ബംഗ്ലാദേശ് ക്രിക്കറ്റ് കളിക്കാരന് ഇന്ത്യയില്‍ കളിക്കാന്‍ കഴിയുന്നില്ലെങ്കില്‍, മുഴുവന്‍ ടീമിനും ലോകകപ്പിനായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമായിരിക്കില്ലെന്ന് സര്‍ക്കാര്‍ ഉപദേഷ്ടാവ് ആസിഫ് നസ്രുള്‍ പറഞ്ഞു. ബിസിബിയുടെ അഭ്യര്‍ത്ഥനയോട് ഐസിസി ഇതുവരെ പ്രതികരിച്ചിട്ടില്ല. ആസിഫ് നസ്രുള്‍ കുറിച്ചിട്ടതിങ്ങനെ.... ''ലോകകപ്പ് കളിക്കാന്‍ ബംഗ്ലാദേശ് ഇന്ത്യയിലേക്ക് പോകില്ല. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഈ തീരുമാനത്തിലെത്തി.'' അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ലോകകപ്പിനുള്ള ബംഗ്ലാദേശ് ടീമിനെ ഇന്ന് പ്രഖ്യാപിച്ചു. ലിറ്റണ്‍ ദാസ് നയിക്കുന്ന 15 അംഗ സ്‌ക്വാഡില്‍ മുസ്തഫിസുര്‍ റഹ്മാനും ഇടം പിടിച്ചു. സൈഫ് ഹസനാണ് ബംഗ്ലാദേശ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ഏഷ്യാ കപ്പില്‍ ടീമിനെ നയിച്ച ജാക്കര്‍ അലി പുറത്തായപ്പോള്‍ സ്റ്റാര്‍ പേസര്‍ ടസ്‌കിന്‍ അഹമ്മദ് ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. സ്പിന്നര്‍മായി മഹ്ദി ഹസനും റിഷാദ് ഹൊസൈനുമാണുള്ളത്.

ജാക്കര്‍ അലിയുടെ അഭാവത്തിലും ആഴമേറിയ ബാറ്റിംഗ് നിരയുണ്ട് ബംഗ്ലാദേശിന്. ഫെബ്രുവരി ഏഴ് മുതല്‍ മാര്‍ച്ച് എട്ട് വരെയാണ് ലോകകപ്പ് നടക്കുക. ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് സിയിലാണ് ബംഗ്ലാദേശ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, നേപ്പാള്‍, ഇറ്റലി എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

YouTube video player