ക്യാപ്റ്റന്‍ ലിയോണല്‍ മെസിയെ പുറത്തിരുത്തിയാണ് റൊണാള്‍ഡ് കോമാനും സംഘവും ബെറ്റിസിനെതിരെ ഇറങ്ങിയത്. എന്നാല്‍ മത്സരത്തിന്റെ 38-ാം മിനിറ്റില്‍ ബെറ്റിസ് ലീഡ് നേടി.

ബാഴ്‌സലോണ: ലാ ലിഗയില്‍ ബാഴ്‌സലോണയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്. റയല്‍ ബെറ്റിസിനെതിരായ മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം ബാഴ്‌സ 2-3ന്റെ ജയം സ്വന്തമാക്കി. വലന്‍സിയ- അത്‌ലറ്റിക് ക്ലബ് മത്സരം 1-1 സമനിലയില്‍ പിരിഞ്ഞു. ഒസാസുന ഒന്നിനെതിരെ രണ്ട് ഗോളിന് ഐബറിനെ തോല്‍പ്പിച്ചു.

ക്യാപ്റ്റന്‍ ലിയോണല്‍ മെസിയെ പുറത്തിരുത്തിയാണ് റൊണാള്‍ഡ് കോമാനും സംഘവും ബെറ്റിസിനെതിരെ ഇറങ്ങിയത്. മത്സരത്തിന്റെ 38-ാം മിനിറ്റില്‍ ബെറ്റിസ് ലീഡ് നേടി. എമേഴ്‌സണ്‍ നല്‍കിയ പാസ് ബോര്‍ജ ഇഗ്ലെസിയാസ് ഗോളാക്കി മാറ്റുകയായിരുന്നു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ബെറ്റിസ് ഒരു ഗോളിന് മുന്നില്‍. 

57-ാം മിനിറ്റില്‍ റിക്കി പുജിനെ പിന്‍വലിച്ച് മെസിയെ കളത്തിലറക്കി. തൊട്ടടുത്ത നിമിഷം ഫലവും കണ്ടു. ഡെംബേലയുടെ നീട്ടികൊടുത്ത പന്ത് ഇടങ്കാലിലേക്് മാറ്റി മെസി തൊടുത്ത ഷോട്ട് ഗോള്‍വര കടന്നു. 68-ാം മിനിറ്റില്‍ ബാഴ്‌സ ലീഡെടുത്തു. മെസിയുടെ നെടുനീളന്‍ പാസ് ഓടിയെടുത്ത ജോര്‍ഡി ആല്‍ബ പന്ത് ബോക്‌സിനുള്ള ഗ്രീസ്മാന്‍ മറിച്ചുനല്‍കി. എന്നാല്‍ താരത്തിന് ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. ഇതിനിടെ പ്രതിരോധതാരം വിക്റ്റര്‍ റൂയിസിന്റെ കാലില്‍ തട്ടി പന്ത് ഗോള്‍വര കടന്നു. 

എന്നാല്‍ പിഴവിന് പരിഹാരമായി റൂയിസ് ബെറ്റിസിനെ ഒപ്പമെത്തിച്ചു. നബീല്‍ ഫെകിറിന്റെ ഫ്രീകിക്കില്‍ തലവെച്ചാണ് റൂയിസ് ഗോള്‍വല ചലിപ്പിച്ചത്. 75-ാം മിനിറ്റിലായിരുന്നു ഗോള്‍. എന്നാല്‍ മത്സരം അവസാനിപ്പിക്കാന്‍ മൂന്ന് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ബാഴ്‌സ ജയം പിടിച്ചുവാങ്ങി. ഇത്തവണയും റൂയിസിന്റെ പിഴാണ് ഗോളില്‍ അവസാനിച്ചത്. 

മെസി നീട്ടിനല്‍കിയ പന്ത് ക്ലിയര്‍ ചെയ്യാന്‍ റൂയിസ് അല്‍പം വൈകി. പിന്നില്‍ നിന്ന് ഓടിയെത്തിയ പോര്‍ച്ചുഗീസ് യുവതാരം പന്ത് റാഞ്ച് പോസ്റ്റിലേക്ക് നിറയൊഴിച്ചു. ബാഴ്‌സ ജയമുറപ്പിച്ചു. ഇതോടെ 21 മത്സരങ്ങളില്‍ 43 പോയിന്റുമായി ബാഴ്‌സ രണ്ടാം സ്ഥാനം തിരിച്ചുപിടിച്ചു. ഇത്രയും പോയിന്റുള്ള റയലാണ് മൂന്നാമത്. 19 മത്സരങ്ങള്‍ മാത്രം കളിച്ച അത്‌ലറ്റികോ മാഡ്രിഡ് 50 പോയിന്റോടെ ഒന്നാമതാണ്.