കൊവിഡ് മൂലം പ്രതിസന്ധിയിലായ ഐപിഎല്‍ താരങ്ങളുടെ നഷ്ടപരിഹാര തുക സംബന്ധിച്ച് തീരുമാനങ്ങളൊന്നും എടുക്കാതെയാണ് ബിസിസിഐയുടെ പ്രത്യേക പൊതുയോഗം അവസാനിച്ചത്.

മുംബൈ: ഐപിഎല്‍ പതിനാലാം സീസണ്‍ പൂര്‍ത്തീകരിക്കാനായി എല്ലാ വഴിയും തേടിയ ബിസിസിഐ കൊവിഡ് കാരണം പ്രതിസന്ധിയിലായ ആഭ്യന്തര ക്രിക്കറ്റ് താരങ്ങളോട് മുഖം തിരിക്കുന്നു. താരങ്ങളുടെ നഷ്ടപരിഹാര തുക സംബന്ധിച്ച് തീരുമാനങ്ങളൊന്നും എടുക്കാതെയാണ് ബിസിസിഐയുടെ പ്രത്യേക പൊതുയോഗം അവസാനിച്ചത്.

രഞ്ജി ട്രോഫിയടക്കം ആഭ്യന്തര ടൂർണമെന്‍റുകളെ മാത്രം ആശ്രയിച്ച് കഴിയുന്ന 700ഓളം ക്രിക്കറ്റ് താരങ്ങളാണ് രാജ്യത്തുള്ളത്. കൊവിഡ് കാരണം ടൂർണമെന്‍റുകൾ ഒന്നൊന്നായി ഒഴിവാക്കിയതോടെ വരുമാനമെല്ലാം നിന്നു. സ‍ർക്കാർ ജോലിയുള്ള ചിലരൊഴികെ ഭൂരിഭാഗവും പ്രതിസന്ധിയിൽ. തമിഴ്‌നാട്, കർണാടക പ്രീമിയർ ലീഗ് പോലുള്ള അവസരങ്ങളും കൊവിഡ് കൊണ്ടുപോയി. 

രോഹൻ ഗാവസ്‌കറെ പോലെ ക്രിക്കറ്റ് ലോകത്ത് നിന്നുള്ളവർ തന്നെ ബിസിസിഐയിൽ നിന്ന് സഹായം നൽകണമെന്ന് ആവശ്യമുയർത്തിയതാണ്. പ്രത്യേക പൊതുയോഗം ഒരു തീരുമാനം എടുക്കുമെന്നും കരുതി. പക്ഷെ സമയമായില്ലെന്നാണ് ബിസിസിഐ ട്രഷറ‌ർ അരുൺ ധുമാൽ യോഗശേഷം പറഞ്ഞത്. സംസ്ഥാന അസോസിയേഷനുകളുമായെല്ലാം ചർച്ച ചെയ്യേണ്ടതുണ്ട്. ഇപ്പോഴത്തെ അജണ്ട ഐപിഎല്ലും ക്രിക്കറ്റ് ലോകകപ്പും മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ഐപിഎല്‍ പതിനാലാം സീസണ്‍ യുഎഇയില്‍ സെപ്റ്റംബര്‍-ഒക്‌ടോബര്‍ മാസങ്ങളിലായി നടത്താന്‍ യോഗത്തില്‍ ബിസിസിഐ തീരുമാനിച്ചിരുന്നു. സീസണില്‍ 31 മത്സരങ്ങളാണ് അവശേഷിക്കുന്നത്. ആറ് താരങ്ങൾക്കും രണ്ട് സപ്പോർട്ടിംഗ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതോടെ ഐപിഎല്‍ നിർത്തിവയ്‌ക്കാന്‍ മെയ് നാലിന് ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

ഐപിഎല്‍ ചൂട് തിരിച്ചുകൊണ്ടുവരുക എളുപ്പമല്ല; ബിസിസിഐ വലിയ കടമ്പ മറികടക്കണം

ഐപിഎല്‍ തിരിച്ചുവരവ് ആഘോഷമാക്കി രാജസ്ഥാന്‍ റോയല്‍സ്- വീഡിയോ കാണാം

ഐപിഎല്‍ 2021: അവശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍, ബിസിസിഐ തീരുമാനം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona