അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ വൈഭവ് സൂര്യവന്‍ഷി ഫൈനലിലെയും ടൂര്‍ണമെന്റിലെയും താരമായി തിരഞ്ഞെടുക്കപ്പെട്ടു. 

ഹരാരെ: അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ താരമായി വൈഭവ് സൂര്യവന്‍ഷി. കൂടാതെ ഫൈനലിലെ താരവും വൈഭവ് തന്നെ. ഫൈനലില്‍ 80 പന്തില്‍ 175 റണ്‍സ് നേടിയ വൈഭവ് ടൂര്‍ണമെന്റിലൊന്നാകെ ഏഴ് മത്സരങ്ങളില്‍ നിന്ന് 439 റണ്‍സാണ് അടിച്ചെടുത്തത്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ട് വൈഭവ്. ഏഴ് മത്സരങ്ങളില്‍ 444 റണ്‍സ് നേടിയ ബെന്‍ മയേസാണ് ഒന്നാം സ്ഥാനത്ത്. ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 100 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.

മത്സരശേഷം വൈഭവ് തന്റെ സന്തോഷം പങ്കുവെച്ചു. ഈ നേട്ടം ടീമിന്റെ കഠിനാധ്വാനത്തിന് ലഭിച്ച അംഗീകാരമാണെന്ന് താരം പറഞ്ഞു. വൈഭവിന്റെ വാക്കുകള്‍... ''ഈ പുരസ്‌കാരങ്ങള്‍ ടീമിന്റെ സപ്പോര്‍ട്ടിംഗ് സ്റ്റാഫിന് സമര്‍പ്പിക്കുന്നു. കഴിഞ്ഞ 6-8 മാസമായി ടീമിലെ എല്ലാവരും കഠിനാധ്വാനത്തിലായിരുന്നു. പരിശീലകര്‍ ഞങ്ങളുടെ ഓരോ നീക്കങ്ങളും കൃത്യമായി നിരീക്ഷിക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. മത്സരങ്ങളില്‍ അനാവശ്യമായ സമ്മര്‍ദ്ദം ഞങ്ങള്‍ ചെലുത്തിയിരുന്നില്ല. കാര്യങ്ങള്‍ ലളിതമായി കാണാനാണ് ശ്രമിച്ചത്. ടൂര്‍ണമെന്റിലുടനീളം ഞങ്ങള്‍ പിന്തുടര്‍ന്ന അതേ ശൈലി തന്നെ ഫൈനലിലും തുടര്‍ന്നു.'' വൈഭവ് പറഞ്ഞു.

ടൂര്‍ണമെന്റിന് വേണ്ടി നടത്തിയ ഒരുക്കങ്ങളെ കുറിച്ചും വൈഭവ് സംസാരിച്ചു... ''കഴിഞ്ഞ 8-9 മാസങ്ങളായി ഞങ്ങള്‍ ഇതിനായുള്ള ഒരുക്കത്തിലായിരുന്നു. എത്രത്തോളം പരിശ്രമം ഇതിന് പിന്നിലുണ്ടെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം. എന്റെ കഴിവില്‍ എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്നു. വലിയ മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ എനിക്ക് സാധിക്കുമെന്ന് ഉറപ്പായിരുന്നു.'' വൈഭവ് വ്യക്തമാക്കി.

ഫൈനലില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിന് തോല്‍പ്പിച്ചാണ്് ഇന്ത്യ ആറാം തവണയും യുവരാജാക്കന്മാാരയത്. ഹരാരെ, സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സാണ് നേടിയത്. വൈഭവ് സൂര്യവന്‍ഷിയുടെ (80 പന്തില്‍ 175) ഇന്നിംഗ്‌സാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 40.2 ഓവറില്‍ 311 റണ്‍സിന് എല്ലാവുരും പുറത്തായി. 115 റണ്‍സ് നേടിയ കലേബ് ഫാല്‍കോണറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ബെന്‍ ഡോക്കിന്‍സ് 66 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി ആര്‍ എസ് ആംബ്രിഷ് മൂന്നും ദീപേഷ് ദേവേന്ദ്രന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

YouTube video player