ആഭ്യന്തര ക്രിക്കറ്റ് സീസണിനുള്ള ഒരുക്കങ്ങളുമായി ബിസിസിഐ
അഹമ്മദാബാദ് ആസ്ഥാനമായി പുതിയ ടീമിനെ ഐപിഎല്ലില്‍ ഉള്‍പ്പെടുത്തുന്നതിന് മുന്നോടിയായി മെഗാ താരലേലം നടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ട്വന്‍റി 20 ടൂര്‍ണമെന്‍റ് ആദ്യം നടത്തുന്നത്.
മുംബൈ: ആഭ്യന്തര ക്രിക്കറ്റ് സീസണിനുള്ള ഒരുക്കങ്ങളുമായി ബിസിസിഐ. മുഷ്താഖ് അലി ട്വന്‍ർറി 20ക്കും രഞ്ജി ട്രോഫിക്കും പ്രധാനാന്യം നൽകുന്ന ക്രമീകരണങ്ങള്‍ അടങ്ങിയ കത്ത് സംസ്ഥാന അസോസിയേഷനുകള്‍ക്ക് ബിസിസിഐ അയച്ചു.
സെപ്റ്റംബറില്‍ തുടങ്ങേണ്ട ആഭ്യന്തര ക്രിക്കറ്റ് സീസണ്‍ , കൊവിഡ് വ്യാപനം കാരണമാണ് നീണ്ടത്. മത്സരങ്ങള്‍ എപ്പോള്‍ തുടങ്ങിയാലും ട്വന്‍റി 20 ടൂര്‍ണമെന്‍റിനാകും പ്രഥമ പരിഗണനയെന്ന് ബിസിസിഐ സെക്രട്ടറി ജെയ് ഷാ , സംസ്ഥാന അസോസിയേഷനുകള്‍ക്ക് അയച്ച ഈ മെയിലില്‍ വ്യക്തമാക്കി. ഡിസംബര്‍ 20നും ജനുവരി പത്തിനും ഇടയിൽ മുഷ്താഖ് അലി ട്രോഫി ട്വന്‍റി 20 മത്സരങ്ങള്‍ നടത്താനാണ് ആലോചന.
അഹമ്മദാബാദ് ആസ്ഥാനമായി പുതിയ ടീമിനെ ഐപിഎല്ലില്‍ ഉള്‍പ്പെടുത്തുന്നതിന് മുന്നോടിയായി മെഗാ താരലേലം നടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ട്വന്‍റി 20 ടൂര്‍ണമെന്‍റ് ആദ്യം നടത്തുന്നത്. ജനുവരി 11നും മാര്‍ച്ച് 18നും ഇടയിലെ 67 ദിവസങ്ങളിലായി രഞ്ജി ട്രോഫി സംഘടിപ്പിക്കാനാണ് ബിസിസിഐയിലെ ധാരണ.
38 ടീമുകളെ 5 എലീറ്റ് ഗ്രൂപ്പും ഒരു പ്ലേറ്റ് ഗ്രൂപ്പുമായി തിരിക്കും, വിജയ് ഹസാരേ ട്രോഫി ഏകദിന ടൂര്‍ണമെന്‍റ് നടത്താനും കഴിയുമെങ്കിലും രഞ്ജി ട്രോഫിയും മുഷ്താഖ് അലിയും മാത്രം സംഘടിപ്പിക്കാനാണ് സാധ്യത. സംസ്ഥാനങ്ങളുടെ അഭിപ്രായം ഡിസംബര്‍ രണ്ടിനകം അറിയിക്കാനാണ് ബിസിസിഐ നിര്‍ദേശം.