വെളിപ്പെടുത്തല്‍ പാരയായി; അഫ്രിദിക്കെതിരെ ആഞ്ഞടിച്ച് ബിസിസിഐ ട്രഷറര്‍
ഒത്തുകളിയെ കുറിച്ച് അറിയാമായിരുന്നിട്ടും അഫ്രിദി എന്തുകൊണ്ട് വിവരം ഐസിസിയുടെ അഴിമതി വിരുദ്ധ സമിതിയ അറിയിച്ചില്ലെന്ന് അനിരുദ്ധ് ചോദിച്ചു.
മുംബൈ: പാക്കിസ്ഥാന്‍ താരങ്ങള്‍ ശിക്ഷിക്കപ്പെട്ട 2010ലെ ഒത്തുകളി വിവാദം ഐസിസിയില്‍ നിന്ന് മറച്ചുവെച്ച ഷാഹിദ് അഫ്രിദിക്കെതിരെ ബിസിസിഐ ട്രഷറര്‍ അനിരുദ്ധ് ചൗധരി രംഗത്ത്. ഒത്തുകളിയെ കുറിച്ച് അറിയാമായിരുന്നിട്ടും അഫ്രിദി എന്തുകൊണ്ട് വിവരം ഐസിസിയുടെ അഴിമതി വിരുദ്ധ സമിതിയ അറിയിച്ചില്ലെന്ന് അനിരുദ്ധ് ചോദിച്ചു.
ക്രിക്കറ്റിലെ അഴിമതിയെയും ഒത്തുകളിയെയും കുറിച്ച് അറിഞ്ഞാല്‍ ഉടനടി ഐസിസിയുടെ അഴിമതി വിരുദ്ധ യൂണിറ്റിനെ അറിയിക്കേണ്ടതുണ്ടെന്ന് അനിരുദ്ധ് ചൗധരി ട്വിറ്ററില്‍ കുറിച്ചു. അഴിമതിയോ ഏതെങ്കിലും തരത്തിലുള്ള അഴിമതി കാണിക്കാനുള്ള ക്ഷണമോ ഉണ്ടായാല്‍ ഉടനടി വിവരം അറിയിക്കണമെന്ന് ഐസിസി നിയമത്തില്‍ പറയുന്നുണ്ട്. 2010ലെ ഒത്തുകളിയെ കുറിച്ച് തനിക്ക് അറിയാമായിരുന്നു, വാതുവയ്‌പുകാര്‍ തനിക്കും സന്ദേശങ്ങള്‍ അയച്ചിരുന്നു എന്ന് ഗെയിം ചേഞ്ചര്‍ എന്ന ആത്മകഥയില്‍ അഫ്രിദി വെളിപ്പെടുത്തിയിരുന്നു.
2010ലെ ഇംഗ്ലണ്ട് പര്യടനത്തിനിടെയായിരുന്നു വിവാദ കൊടുങ്കാറ്റായ ഒത്തുകളി പുറത്തുവന്നത്. തുടര്‍ന്ന് നായകന്‍ സല്‍മാന്‍ ബട്ട്, പേസര്‍മാരായ മുഹമ്മദ് ആസിഫ്, മുഹമ്മദ് ആമിര്‍ എന്നിവരെ ഐസിസി വിലക്കി. ന്യൂസ് ഓഫ് ദ് വേള്‍ഡാണ് ഈ ഒത്തുകളി പുറത്തുകൊണ്ടുവന്നത്. ഇതിന് മുന്‍പ് തന്നെ ഇക്കാര്യം തനിക്ക് അറിയാമെന്നാണ് അഫ്രിദിയുടെ അപകാശവാദം.
എന്നാല്‍ സംഭവങ്ങളോട് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കണ്ണടച്ചെന്നും താനത് ചോദ്യം ചെയ്തിരുന്നതായും അഫ്രിദി പറയുന്നു. അന്വേഷണം മനപ്പൂര്‍വം വൈകിപ്പിക്കാന്‍ ശ്രമിച്ചു. പ്രത്യാഘാതങ്ങള്‍ അവര്‍ ഭയപ്പെട്ടിരിക്കണം. ചിലപ്പോള്‍ ആരോപണമുയര്‍ന്ന താരങ്ങളില്‍ അവര്‍ വലിയ പ്രതീക്ഷയര്‍പ്പിക്കുകയും ഭാവി നായകന്‍മാരായി കണ്ടിട്ടുണ്ടാവണമെന്നും അഫ്രിദി പറഞ്ഞു.
2010ലെ ഏഷ്യാകപ്പിനിടെ വാതുവയ്‌പുകാരന്‍ മഷര്‍ മജീദ്, ബട്ടിന്‍റെ ഏജന്‍റ്, മാനേജര്‍ എന്നിവരില്‍ നിന്നും തനിക്കും മെസേജുകള്‍ ലഭിച്ചു. ഈ വിവരങ്ങള്‍ പരിശീലകനായ വഖാര്‍ യൂനിസിനെ അറിയിച്ചെങ്കിലും മേല്‍ഘടങ്ങള്‍ക്ക് കൈമാറിയില്ലെന്നും അഫ്രിദി ആരോപിക്കുന്നു.