ഈ സീസണിൽ ചെന്നൈയ്ക്കായി ഇതുവരെ ഒരു മത്സരത്തിലും ധോണി ഇറങ്ങിയിട്ടില്ല. പരിശീലനത്തിൽ സജീവമാണെങ്കിലും വിക്കറ്റ് കീപ്പിംഗിലും ബാറ്റിംഗിലും താരം പൂർണ്ണ തൃപ്തനല്ലെന്നാണ് വിവരം.

മുംബൈ: ഐപിഎല്ലിലെ 'എൽ ക്ലാസിക്കോ' പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർക്ക് ആശങ്ക. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി 7.30ന് തുടങ്ങുന്ന മത്സരത്തിൽ മുന്‍ നായകന്‍ എം.എസ്. ധോണി കളിക്കാൻ സാധ്യതയില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. സീസൺ തുടങ്ങും മുമ്പേറ്റ പരിക്കിൽ നിന്ന് ധോണി ഇനിയും പൂർണ്ണമായി മുക്തനായിട്ടില്ലെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് കേന്ദ്രങ്ങളെ ഉദ്ധരിച്ച് റേവ് സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്തു.

ഈ സീസണിൽ ചെന്നൈയ്ക്കായി ഇതുവരെ ഒരു മത്സരത്തിലും ധോണി ഇറങ്ങിയിട്ടില്ല. പരിശീലനത്തിൽ സജീവമാണെങ്കിലും വിക്കറ്റ് കീപ്പിംഗിലും ബാറ്റിംഗിലും താരം പൂർണ്ണ തൃപ്തനല്ലെന്നാണ് വിവരം. ലഭിക്കുന്ന സൂചനകൾ പ്രകാരം മെയ് 21-ന് ഗുജറാത്ത് ടൈറ്റൻസിനെതിരെ നടക്കുന്ന മത്സരത്തിലൂടെയാകും ധോണി തിരിച്ചെത്തുക. എന്നാൽ തന്‍റെ മടങ്ങിവരവിനെക്കുറിച്ച് ധോണി തന്നെയാകും അന്തിമ തീരുമാനമെടുക്കുക. ഇന്നലെ നെറ്റ്സിൽ അദ്ദേഹം ദീർഘനേരം പരിശീലനം നടത്തിയെങ്കിലും ചില പന്തുകൾ നേരിടാൻ ബുദ്ധിമുട്ടിയിരുന്നു.

Scroll to load tweet…

രോഹിത്തിന്‍റെ കാര്യത്തില്‍ സസ്പെന്‍സ്

മുംബൈ ഇന്ത്യൻസ് ക്യാംപിലും പരിക്കിന്‍റെ ആശങ്കകൾ ഒഴിയുന്നില്ല. ഹാംസ്ട്രിങ് പരിക്കിനെ തുടർന്ന് കഴിഞ്ഞ പത്ത് ദിവസമായി വിശ്രമത്തിലായിരുന്ന മുന്‍ നായകന്‍ രോഹിത് ശർമ്മ ഇന്നലെ പരിശീലനത്തിന് എത്തിയിരുന്നു. രോഹിത്തിന് കാര്യമായ അസ്വസ്ഥതകൾ ഇപ്പോൾ തോന്നുന്നില്ലെങ്കിലും അദ്ദേഹം ചെന്നൈക്കെതിരെ കളിക്കുന്ന കാര്യത്തിൽ ടോസ് സമയത്ത് മാത്രമേ ടീം മാനേജ്‌മെന്‍റ് അന്തിമ തീരുമാനമെടുക്കൂ എന്നാണ് റിപ്പോര്‍ട്ട്. സൂര്യകുമാർ യാദവിന്‍റെയും ക്യാപ്റ്റൻ ഹാര്‍ദിക് പാണ്ഡ്യയുടെയും ബാറ്റിംഗ് ഫോമും മുംബൈക്ക് തലവേദനയാണ്. ഇന്നലെ മൂന്ന് സെഷനുകളിലായി കഠിനമായ ബാറ്റിംഗ് പരിശീലനമാണ് സൂര്യകൂമാര്‍ യാദവ് നടത്തിയത്. പഴയ പ്രതാപം വീണ്ടെടുക്കാൻ സൂര്യയ്ക്ക് ചെന്നൈക്കെതിരായ മത്സരത്തിലെ പ്രകടനം അനിവാര്യമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക