മറുപടി ബാറ്റിംഗില്‍ മോശം പ്രകടനമാണ് വെസ്റ്റ് ഇന്‍ഡീസ് മുന്‍നിര ബാറ്റര്‍മാര്‍ കാഴ്‌‌ചവെച്ചത്

ആംസ്റ്റല്‍വീന്‍: നെതര്‍ലന്‍ഡ്‌സിന് എതിരായ രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസിന്(Netherlands vs West Indies 2nd ODI) അഞ്ച് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. ബ്രാണ്ടന്‍ കിംഗിന്‍റെ(Brandon King) അര്‍ധ സെഞ്ചുറിയുടെ കരുത്തിലാണ് കരീബിയന്‍ പടയുടെ ജയം. ബൗളിംഗില്‍ 39 റണ്‍സിന് നാല് വിക്കറ്റുമായി അക്കീല്‍ ഹൊസീനും ജയത്തില്‍ പങ്കാളിയായി. സ്‌കോര്‍: നെതര്‍ലന്‍ഡ്‌സ്-214-10 (48.3 Ov), വെസ്റ്റ് ഇന്‍ഡീസ്-217-5 (45.3 Ov). ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര വിന്‍ഡീസ് സ്വന്തമാക്കി. അവസാന ഏകദിനം നാലാം തിയതി നടക്കും.

മറുപടി ബാറ്റിംഗില്‍ മോശം പ്രകടനമാണ് വെസ്റ്റ് ഇന്‍ഡീസ് മുന്‍നിര ബാറ്റര്‍മാര്‍ കാഴ്‌‌ചവെച്ചത്. 23.2 ഓവറില്‍ 99 റണ്‍സിനിടെ അഞ്ച് വിക്കറ്റ് നഷ്‌ടമായി. ഓപ്പണര്‍മാരായ ഷമാ ബ്രൂക്ക്‌സിനെയും ഷായ് ഹോപിനേയും വിന്‍ഡീസിന് 9 ഓവറിനിടെ നഷ്‌ടമായി. 18 റണ്‍സെടുത്ത ഹോപിനെ ലീഡും ബ്രൂക്ക്‌സിനെ വാന്‍ ബീക്കുമാണ് പുറത്താക്കിയത്. മൂന്നാമന്‍ ബോണറുടെ(15) വിക്കറ്റും ലീഡിനായിരുന്നു. ക്യാപ്റ്റന്‍ നിക്കോളാസ് പുരാന്‍ 10ഉം കെയ്‌ല്‍ മയേര്‍സ് 22 ഉം റണ്‍സെടുത്ത് പുറത്തായപ്പോള്‍ വിന്‍ഡീസ് അപകടം മണത്തതാണ്. 

എന്നാല്‍ ആറാം വിക്കറ്റില്‍ 118 റണ്‍സിന്‍റെ കൂട്ടുകെട്ടുമായി ബ്രാണ്ടന്‍ കിംഗും കീസി കാര്‍ട്ടിയും വിന്‍ഡീസിന് 45.3 ഓവറില്‍ ജയമുറപ്പിച്ചു. കിംഗ് 90 പന്തില്‍ 9 ഫോറും 3 സിക്‌സും സഹിതം 91* ഉം കാര്‍ട്ടി 66 പന്തില്‍ 2 ഫോറും 1 സിക്‌സും ഉള്‍പ്പടെ 43* റണ്‍സും നേടി പുറത്താകാതെ നിന്നു. നെതര്‍ലന്‍ഡ്‌സിനായി ലീഡ് രണ്ടും വാന്‍ ബീക്കും ദത്തും ഷരീസും ഓരോ വിക്കറ്റും നേടി. 

Scroll to load tweet…

നേരത്തെ മികച്ച തുടക്കം ലഭിച്ചിട്ടും 48.3 ഓവറില്‍ 214ല്‍ ചുരുങ്ങുകയായിരുന്നു നെതര്‍ലന്‍ഡ്‌സ്. ടോപ് ത്രീയില്‍ വിക്രംജീത് സിംഗ്(58 പന്തില്‍ 46), മാക്‌സ് ഒഡൗഡ്(78 പന്തില്‍ 51), നായകന്‍ സ്‌കോട് എഡ്‌വേഡ്‌സ്(89 പന്തില്‍ 68) എന്നിവര്‍ മികച്ച പ്രകടനം കാഴ്‌ചവെച്ചു. എന്നാല്‍ നാല് വിക്കറ്റുമായി അക്കീല്‍ ഹൊസീനും രണ്ട് പേരെ പുറത്താക്കി അല്‍സാരി ജോസഫും തിളങ്ങി. ആന്‍ഡേഴ്‌സണ്‍ ഫിലിപും ഹെയ്‌ഡന്‍ വാല്‍ഷും ബോണറും ഓരോ വിക്കറ്റും നേടിയപ്പോള്‍ പിന്നീട് നെതര്‍ലന്‍ഡ് ബാറ്റര്‍മാരാരും രണ്ടക്കം കണ്ടില്ല.

Shakib Al Hasan : വീണ്ടും ഷാക്കിബ് അല്‍ ഹസന്‍; ബംഗ്ലാദേശ് ടെസ്റ്റ് ടീം നായകനായി തിരിച്ചുവരവ്