Asianet News MalayalamAsianet News Malayalam

ഇന്ത്യയെ തോളിലേറ്റി സഞ്ജു, കന്നി സെഞ്ചുറി! ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. അരങ്ങേറ്റക്കാരന്‍ രജതിന് (22) അവസരം മുതലാക്കാനായില്ല. മൂന്നാമനായി ക്രീസിലെത്തിയത് സഞ്ജു.

century for sanju samson and south africa need huge total to win against india
Author
First Published Dec 21, 2023, 8:19 PM IST

പാള്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ മലയാളി താരം സഞ്ജു സാംസണിന്റെ തോളിലേറി ഇന്ത്യ. സഞ്ജു കന്നി രാജ്യാന്തര സെഞ്ചുറി (114 പന്തില്‍ 108) കണ്ടെത്തിയ മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സാണ് നേടിയത്. തിലക് വര്‍മ (52), റിങ്കു സിംഗ് (38) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. റുതുരാജ് ഗെയ്കവാദിന് പകരം രജത് പടീധാറും കുല്‍ദീപ് യാദവിന് പകരം വാഷിംഗ്ടണ്‍ സുന്ദറും ടീമിലെത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും 1-1 ഒപ്പത്തിനൊപ്പമാണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. അരങ്ങേറ്റക്കാരന്‍ രജതിന് (22) അവസരം മുതലാക്കാനായില്ല. മൂന്നാമനായി ക്രീസിലെത്തിയത് സഞ്ജു. ഇതിനിടെ രണ്ടാം വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. ആദ്യ രണ്ട് ഏകദിനങ്ങളിലും അര്‍ധ സെഞ്ചുറി നേടിയ സായ് സുദര്‍ശന്‍ (10) ഇന്ന് വേഗത്തില്‍ മടങ്ങി. നാലാം വിക്കറ്റില്‍ കെ എല്‍ രാഹുലും (21) - സഞ്ജും ഒത്തുചേര്‍ന്നു. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ സൂക്ഷ്മതയോടെയാണ് ഇരുവരും കളിച്ചത്. നാലാം വിക്കറ്റില്‍ ഇരുവരും 52 റണ്‍സ് കൂട്ടിചേര്‍ത്തു. 

19-ാം ഓവറില്‍ രാഹുല്‍ മടങ്ങി. തുടര്‍ന്നെത്തിയ തിലക് വര്‍മയും തപ്പിതടഞ്ഞു. എന്നാല്‍ സഞ്ജുവിനൊപ്പം വിലപ്പെട്ട 116 റണ്‍സ് ചേര്‍ക്കാന്‍ തിലകിനായി. വൈകാതെ സഞ്ജു സഞ്ജു കന്നി സെഞ്ചുറി പൂര്‍ത്തിയാക്കി. 114 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. 46-ാം ഓവറില്‍ സഞ്ജു മടങ്ങി. തുടര്‍ന്നെത്തിയ അക്‌സര്‍ പട്ടേലിനും (1), വാഷിംഗ്ടണ്‍ സുന്ദറിനും (14) നിലയുറപ്പിക്കാനായില്ല. എങ്കിലും റിങ്കു ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചു. അവസാന ഓവറിലെ മൂന്നാം പന്തിലാണ് റിങ്കു മടങ്ങുന്നത്. 27 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും മൂന്ന് ഫോറും നേടി. 

നേരത്തെ, ടോസ് നേടിയ ദക്ഷിണാഫ്രിക്ക് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ആതിഥേയര്‍ ഇന്നിറങ്ങുന്നത്. അതേസമം കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ഇന്ത്യ രണ്ട് മാറ്റങ്ങള്‍ വരുത്തി. വിരലിന് പരിക്കേറ്റ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ് ഇന്ന് പ്ലേയിംഗ് ഇലവനിലില്ല. പകരം രജത് ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം കുറിക്കുന്നു. ബൗളിംഗില്‍ കുല്‍ദീപ് യാദവിന് പകരം വാഷിംഗ്ടണ്‍ സുന്ദറും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. 

സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ യുവതാരങ്ങള്‍ക്ക് പ്രതിഭ തെളിയിക്കാനുള്ള അവസരമാണിതെന്ന് ടോസിനുശേഷം ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ പറഞ്ഞു.

ഇന്ത്യ (പ്ലേയിംഗ് ഇലവന്‍): സായ് സുദര്‍ശന്‍,സഞ്ജു സാംസണ്‍, രജത് പതിദാര്‍, തിലക് വര്‍മ്മ, കെ എല്‍ രാഹുല്‍, റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, അവേഷ് ഖാന്‍, മുകേഷ് കുമാര്‍.

ദക്ഷിണാഫ്രിക്ക (പ്ലേയിംഗ് ഇലവന്‍): റീസ ഹെന്‍ഡ്രിക്‌സ്, ടോണി ഡി സോര്‍സി, റാസി വാന്‍ ഡെര്‍ ഡസ്സെന്‍, എയ്ഡന്‍ മര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, വിയാന്‍ മള്‍ഡര്‍, കേശവ് മഹാരാജ്, നാന്ദ്രെ ബര്‍ഗര്‍, ലിസാഡ് വില്യംസ്, ബ്യൂറാന്‍ ഹെന്‍ഡ്രിക്‌സ്.

ദക്ഷിണാഫ്രിക്കയും പച്ച മലയാളത്തില്‍ പറയുന്നു 'പൊളിക്ക് മച്ചാനെ'! സഞ്ജുവിനെ പിന്തുണച്ച് ആരാധകര്‍ - വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios