മെയ് മാസത്തോടെ മാത്രമെ കോണ്‍വെക്ക് മത്സര ക്രിക്കറ്റില്‍ തിരിച്ചെത്താനാവു എന്നാണ് സൂചന. ഇതിനിടെ പകരക്കാരനെ തേടാന്‍ സിഎസ്‌കെ ഒരുങ്ങിയിരുന്നു.

ചെന്നൈ: ഐപിഎല്ലില്‍ പടിവാതിലിലെത്തി നില്‍ക്കെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. കിരീടം നിലനിര്‍ത്താന്‍ ഒരുങ്ങുന്ന സിഎസ്‌കെയ്ക്ക് തിരിച്ചടിയായത് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയുടെ പരിക്കാണ്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇടതു കൈയിലെ തള്ളവിരലിന് പരിക്കേറ്റ കോണ്‍വെക്ക് ശസ്ത്രക്രിയ വേണ്ടിവന്നിരുന്നു. എട്ടാഴ്ചയെങ്കിലും കോണ്‍വെക്ക് വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഐപിഎല്ലില്‍ ആദ്യഘട്ട മത്സരങ്ങളില്‍ കോണ്‍വെക്ക് കളിക്കാനാവില്ലെന്ന് ഉറപ്പായി. 

മെയ് മാസത്തോടെ മാത്രമെ കോണ്‍വെക്ക് മത്സര ക്രിക്കറ്റില്‍ തിരിച്ചെത്താനാവു എന്നാണ് സൂചന. ഇതിനിടെ പകരക്കാരനെ തേടാന്‍ സിഎസ്‌കെ ഒരുങ്ങിയിരുന്നു. കോണ്‍വെയ്ക്ക് പകരക്കാരനായി ഇംഗ്ലണ്ട് താരം ഫില്‍ സാള്‍ട്ട് വരുമെന്നാണ് പുതിയ വാര്‍ത്ത. കഴിഞ്ഞ സീസണില്‍ ഡല്‍ഹി കാപിറ്റല്‍സിന് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ സാള്‍ട്ടിനായിരുന്നു. ഇക്കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ സാള്‍ട്ടിന്റെ പേരുണ്ടായിരുന്നു. എന്നാല്‍ ടീമിലെടുക്കാന്‍ ആരും തയ്യാറായിരുന്നില്ല. അതിന് തൊട്ട്മുമ്പ് വെസ്റ്റ് ഇന്‍ഡീസിനെതിരെ ടി20യില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടാന്‍ താരത്തിനായിരുന്നു. എന്നിട്ടും ആരും ടീമിലെടുത്തില്ല. എന്തായാലും സാള്‍ട്ടിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. 

കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ ഫൈനലില്‍ അടക്കം ചെന്നൈക്കായി നിര്‍ണായക പ്രകടനം പുറത്തെടുത്ത താരമാണ് കോണ്‍വെ. സമീപകാലത്തായി മികച്ച ഫോമിലായിരുന്നില്ലെങ്കിലും ചെന്നൈ കുപ്പായത്തിലെത്തിയാല്‍ കോണ്‍വെ ഫോമിലാവുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. ഐപിഎല്ലില്‍ മാര്‍ച്ച് 22ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ആദ്യ മത്സരം.

സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ് ലോകശ്രദ്ധയിലെത്തണം! കൂട്ടിന് സൗദി ഭീമന്മാരും, കരാര്‍ രണ്ട് വര്‍ഷത്തേക്ക്

2022ലെ ഐപിഎല്ലില്‍ ഒരു കോടി രൂപക്ക് ചെന്നൈ ടീമിലെത്തിയ കോണ്‍വെ കഴിഞ്ഞ സീസണില്‍ 16 മത്സരങ്ങളില്‍ 672 റണ്‍സ് അടിച്ചുകൂട്ടി ടീമിന്റെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച് ചെന്നൈ ഐപിഎല്ലില്‍ അഞ്ചാം കിരീടം നേടിയപ്പോള്‍ ഫൈനലിലെ താരമായിരുന്നു കോണ്‍വെ. 25 പന്തില്‍ 47 റണ്‍സാണ് ഫൈനലില്‍ കോണ്‍വെ അടിച്ചെടുത്തത്.