24നാണ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. അഹമ്മദബാദില്‍ പുതുക്കി പണിത മൊട്ടേറ സ്റ്റേഡിയത്തിലാണ് ടെസ്റ്റ്. പരമ്പരയിലെ ഏക പകല്‍- രാത്രി ടെസ്റ്റാണിത്. 

അഹമ്മദാബാദ്: ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റിലെ വലിയ വിവാദമായിരുന്നു ചെന്നൈയിലെ പിച്ച്. ആദ്യ ദിവസം തന്നെ ടേണ്‍ ചെയ്യുന്ന പിച്ചാണ് ചെന്നൈയില്‍ ഒരുക്കിയിരുന്നത്. ഇതിനെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍, മുന്‍ ഓസീസ് താരം മാര്‍ക് വോ എന്നിവരെല്ലാം ഇക്കൂട്ടിത്തിലുണ്ടായിരുന്നു. 

എന്നാലിപ്പോള്‍ പിച്ചുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംസാരിക്കുകയാണ് ഇന്ത്യയുടെ വിശ്വസ്ഥതാരം ചേതേശ്വര്‍ പൂജാര. ഇന്ത്യയുടെ വണ്‍ഡൗണ്‍ ബാറ്റ്‌സ്മാന്റെ വാക്കുകളിങ്ങനെ. ''കുത്തിത്തിരിയുന്ന പിച്ചുകളില്‍ കളിക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ അപകടകരമായ പിച്ചൊന്നും അല്ലായിരുന്നു ചെന്നൈയിലേത്. ഇന്ത്യയിലെത്തുന്ന വിദേശ ടീമുകള്‍ക്ക് പന്ത് ടേണ്‍ ചെയ്യുമ്പോള്‍ കളിക്കാന്‍ പ്രയാസമാണ്.

നമ്മള്‍ വിദേശത്ത് സീമിങ് ട്രാക്കില്‍ കളിക്കുമ്പോള്‍ കളി മൂന്നോ നാലോ ദിവസത്തില്‍ തീരുന്നു. പച്ചപ്പുല്ലും, സീം മൂവ്മെന്റും ലഭിക്കുന്ന പിച്ചുകളില്‍ നമുക്ക് കളിക്കേണ്ടി വരുന്നുണ്ട്്. ചെന്നൈയിലേത് അത്രത്തോളം മോശം പിച്ചായിരുന്നുവെന്ന് ഞാന്‍ ചിന്തിക്കുന്നില്ല. ടേണ്‍ ലഭിക്കുന്ന പിച്ചുകളില്‍ പന്ത് എത്രമാത്രം സ്പിന്‍ ചെയ്യുമെന്ന് പറയാനാവില്ല. 

ഓസ്ട്രേലിയയില്‍ കളിക്കുമ്പോള്‍ നാലും അഞ്ചും ദിനങ്ങളാവുമ്പോള്‍ ട്രാക്കില്‍ വിള്ളല്‍ വരും. ഈ വിള്ളല്‍ പന്തിന്റെ ഗതിയില്‍ മാറ്റം വരുത്തും. എന്നാല്‍ ടീമെന്ന നിലയില്‍ ഒരു കുഴപ്പവും ഉണ്ടാവാറില്ല.'' പൂജാര പറഞ്ഞു.

24നാണ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. അഹമ്മദബാദില്‍ പുതുക്കി പണിത മൊട്ടേറ സ്റ്റേഡിയത്തിലാണ് ടെസ്റ്റ്. പരമ്പരയിലെ ഏക പകല്‍- രാത്രി ടെസ്റ്റാണിത്.