Asianet News MalayalamAsianet News Malayalam

സഞ്ജുവിന്റ വെടിക്കെട്ടിലാണ് ഇനി പ്രതീക്ഷ! രഞ്ജിയില്‍ അവസാനദിനം തീപ്പാറും; സീസണിലെ ആദ്യജയം സ്വപ്‌നം കണ്ട് കേരളം

51 റണ്‍സ് ചേര്‍ത്തതിന് ശേഷമാണ് രണ്ടാം ഇന്നിംഗ്‌സില്‍ കേരളത്തിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് പിരിഞ്ഞത്. രോഹന്‍ കുന്നുമ്മലിനെ ആഷിഷ് ചൗധരി പുറത്താക്കുകയായിരുന്നു.

Chhattisgarh vs Kerala ranji trophy match updates
Author
First Published Feb 4, 2024, 7:10 PM IST

റായ്പൂര്‍: രഞ്ജി ട്രോഫിയില്‍ ആദ്യ വിജയം സ്വപ്‌നം കണ്ട് കേരളം. ഛത്തീസ്ഗഡിനെതിരെ മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ 107 റണ്‍സിന്റെ ലീഡുണ്ട് കേരളത്തിന്. റായ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ ഒരുദിനം ശേഷിക്കെ രണ്ടിന് 69 എന്ന നിലയിലാണ് കേരളം. ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മല്‍ (36), രോഹന്‍ പ്രേം (17) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. സച്ചിന്‍ ബേബി (6), വിഷ്്ണു വിനോദ് (4) എന്നിവാരണ് ക്രീസില്‍. ക്യാപ്റ്റന്‍ സഞ്ജു ഇറങ്ങാനുണ്ടെന്നുള്ളതും കേരളത്തിന് പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.

51 റണ്‍സ് ചേര്‍ത്തതിന് ശേഷമാണ് രണ്ടാം ഇന്നിംഗ്‌സില്‍ കേരളത്തിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് പിരിഞ്ഞത്. രോഹന്‍ കുന്നുമ്മലിനെ ആഷിഷ് ചൗധരി പുറത്താക്കുകയായിരുന്നു. പത്ത് റണ്‍സ് ചേര്‍ക്കുന്നതിനിടെ രോഹന്‍ പ്രേമും പവലിയനില്‍ തിരിച്ചെത്തി. രവി കിരണിനായിരുന്നു വിക്കറ്റ്. പിന്നാലെ സച്ചിന്‍ ബേബി കടുത്ത പ്രതിരോധം തീര്‍ത്തതോടെ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടമായില്ല. സഞ്ജുവിന് പുറമെ മുഹമ്മദ് അസറുദ്ദീന്‍, ശ്രേയസ് ഗോപാല്‍, ജലജ് സക്‌സേന എന്നിവര്‍ ഇറങ്ങാനുണ്ട്. വേഗത്തില്‍ റണ്‍സ് കണ്ടെത്തി വീണ്ടും ഛത്തീസ്ഗഡിനെ ബാറ്റിംഗിനയച്ച് ആദ്യജയം നേടാനായിരിക്കും കേരളം അവാസന ദിനം ശ്രമിക്കുക.

നേരത്തെ, കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 350നെതിരെ ഛത്തീസ്ഗഡ് 312ന് പുറത്താവുകയായിരുന്നു. 38 റണ്‍സ് ലീഡാണ് കേരളം നേടിയത്. 118 റണ്‍സുമായി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പര്‍ ഏക്‌നാഥ് ദിനേശിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഛത്തീസ്ഗഡിനെ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിന് അടുത്തെത്തിച്ചത്. തുടക്കത്തിലെ ഓപ്പണര്‍മാരായ ശശാങ്ക് ചന്ദ്രാകറിനെയും(8), റിഷഭ് തിവാരിയെയും(7) പുറത്താക്കിയെങ്കിലും അഷുതോഷ് സിംഗും സഞ്ജീത് ദേശായിയും പൊരുതിയതോടെ ഛത്തീസ്ഗഡ് തകര്‍ച്ചയില്‍ നിന്ന് കരകയറി. ഇരുവരും ചേര്‍ന്ന് ഛത്തീസ്ഗഡിനെ 91ല്‍ എത്തിച്ചു. അശുതോഷ് സിംഗിനെ പുറത്താക്കിയ എം ഡി നിധീഷാണ് കേരളത്തിന് ആശ്വസിക്കാന്‍ വക നല്‍കിയത്.

പിന്നാലെ ക്യാപ്റ്റന്‍ അമന്‍ദീപ് ഖരെയും (0) കൂടി നിധീഷ് പുറത്താക്കിയതോടെ ഛത്തീസ്ഗഡ് തകര്‍ന്നടിയുമെന്ന് കരുതിയെങ്കിലും അര്‍ധസെഞ്ചുറി നേടിയ സഞ്ജിത് ദേശായിയും(56) പുറത്തായതോടെ 113-5 എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി. ശശാങ്ക് സിംഗിനെ കൂടി(18) പുറത്താക്കി ജലജ് സക്‌സേന ഛത്തീസ്ഗഡിനെ 145-6ലേക്ക് തള്ളിയിട്ടെങ്കിലും ഏഴാം വിക്കറ്റില്‍ ഏക്‌നാഥും അജയ് മണ്ഡലും ചേര്‍ന്ന് 123 റണ്‍സ് കൂട്ടുകെട്ടിലൂടെ ഛത്തീസ്ഗഡിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ് പ്രതീക്ഷ നല്‍കി.

അജയ് മണ്ഡലിനെസ (63) മടക്കി ശ്രേയസ് ഗോപാല്‍ കേരളത്തിന് വീണ്ടും പ്രതീക്ഷ നല്‍കി. എന്നാല്‍ വാലറ്റക്കാരെ കൂട്ടുപിടിച്ച് ഒറ്റക്ക് പൊരുതി സെഞ്ചുറിയിലെത്തിയ ഏക്‌നാഥ് ഛത്തീസ്ഗഡിനെ 300 കടത്തി കേരളത്തിന്റെ ചങ്കിടിപ്പ് കൂട്ടി. അവസാന വിക്കറ്റില്‍ ആശിഷ് ചൗഹാനെ ഒരറ്റത്ത് നിര്‍ത്തി ഏക്‌നാഥ് പൊരുതിയത് കേരളത്തിന് തലവേദനയായി. ഒടുവില്‍ ചൗഹാനെ പുറത്താക്കി നിതീഷ് കേരളത്തിന് ലീഡ് സമ്മാനിച്ചു. കേരളത്തിനായി ജലജ് സക്‌സേനയും എം ഡി നിധീഷും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ബേസില്‍ തമ്പി രണ്ട് വിക്കറ്റ് വീഴ്ത്തി.

ഒരിക്കല്‍കൂടി ബുമ്ര കനിയണം! ഇല്ലെങ്കില്‍ കാത്തിരിക്കുന്നത് നാണക്കേട്; രണ്ടാം ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്

Latest Videos
Follow Us:
Download App:
  • android
  • ios