Asianet News MalayalamAsianet News Malayalam

ഓസീസ് വനിതകളുടെ തലതകര്‍ത്ത നാല് വിക്കറ്റ്, വണ്ടര്‍ സ്‌പെല്‍; രേണുക സിംഗിന് റെക്കോര്‍ഡ്

പവര്‍പ്ലേയില്‍ തന്നെ ഓസീസ് വനിതകളുടെ മുന്‍നിരയെ പവലിയനിലേക്ക് മടക്കുകയായിരുന്നു രേണുക സിംഗ്

Commonwealth Games Womens Cricket 2022 AUSW vs INDW Renuka Singh create history with 4 wicket haul
Author
Birmingham, First Published Jul 29, 2022, 6:18 PM IST

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റില്‍(Commonwealth Games Women's Cricket 2022) കരുത്തരായ ഓസ്‌ട്രേലിയന്‍ വനിതകളെ(Australia Women vs India Women) ആദ്യ മത്സരത്തില്‍ എറിഞ്ഞുവിറപ്പിക്കുകയായിരുന്നു ഇന്ത്യന്‍ വനിതാ താരം രേണുക സിംഗ്(Renuka Singh). ഓസീസ് വനിതകളുടെ മുന്‍നിരയെ എറിഞ്ഞോടിച്ച് നാല് വിക്കറ്റുമായി രേണുക ചരിത്രനേട്ടത്തിലാണ് ഇടംപിടിച്ചത്. രാജ്യാന്തര വനിതാ ടി20യില്‍ ഒരിന്നിംഗ്‌സില്‍ ഇന്ത്യന്‍ പേസര്‍ നാലോ അതിലധികമോ വിക്കറ്റ് നേടുന്നത് ഇത് രണ്ടാം തവണ മാത്രമാണ്. 2012ല്‍ വിശാഖപട്ടണത്ത് ഓസീസിനെതിരെ ഇതിഹാസ ഇന്ത്യന്‍ വനിതാ പേസര്‍ ജൂലന്‍ ഗോസ്വാമിയാണ് മുമ്പ് നാല് വിക്കറ്റ് പ്രകടനം പുറത്തെടുത്തിട്ടുള്ളത്. 

പവര്‍പ്ലേയില്‍ തന്നെ ഓസീസ് വനിതകളുടെ മുന്‍നിരയെ പവലിയനിലേക്ക് മടക്കുകയായിരുന്നു രേണുക സിംഗ്. പവര്‍പ്ലേയില്‍ മൂന്ന് ഓവര്‍ എറിഞ്ഞപ്പോള്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് പേസര്‍ കൊയ്യുകയായിരുന്നു. ഓസീസ് ഓപ്പണര്‍മാരായ അലീസ ഹീലി(2 പന്തില്‍ 0), ബെത് മൂണി(9 പന്തില്‍ 10), മൂന്നാം നമ്പറുകാരിയും ക്യാപ്റ്റനുമായ മെഗ്‌ ലാന്നിംഗ്‌(5 പന്തില്‍ 8), തഹ്‌ലിയ മഗ്രാത്ത്(8 പന്തില്‍ 14) എന്നീ ടോപ് ഫോര്‍ ബാറ്റര്‍മാരെയാണ് രേണുക സിംഗ് പുറത്താക്കിയത്. തഹ്‌ലിയ പുറത്താകുമ്പോള്‍ 4.1 ഓവറില്‍ 34 റണ്‍സാണ് ഓസീസ് വനിതകള്‍ക്കുണ്ടായിരുന്നത്. തന്‍റെ നാല് ഓവര്‍ ക്വാട്ട പൂര്‍ത്തിയാകുമ്പോള്‍ 18 റണ്ണിന് നാല് വിക്കറ്റ് എന്നതായി രേണുവിന്‍റെ സ്റ്റാറ്റസ്. 16 ഡോട് ബോളുകള്‍ രേണുക എറിഞ്ഞു എന്നതും ശ്രദ്ധേയം. 

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്‍റെ(34 പന്തില്‍ 52) അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. ഷഫാലി വര്‍മ 48 റണ്‍സടിച്ച് തിളങ്ങി. ഓസീസിനായി ജെസ് ജൊനാസന്‍ നാലു വിക്കറ്റ് വീഴ്ത്തി. സ്‌മൃതി മന്ഥാന(24), യാസ്‌തിക ഭാട്യ(8), ജെമീമാ റോഡ്രിഗസ്(11), ദീപ്‌തി ശര്‍മ്മ(1), ഹര്‍ലീന്‍ ഡിയോള്‍(7), രാധാ യാധവ്(2*), മേഘ്‌ന സിംഗ്(0) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോര്‍. 

ഹര്‍മന്‍പ്രീതും ഷഫാലിയും തിളങ്ങി, ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍

Follow Us:
Download App:
  • android
  • ios