ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ഓള്‍റൗണ്ടര്‍ അഷ്ലി ഗാര്‍ഡ്‌നറുടെ ദാമ്പത്യം തകര്‍ന്നതായി റിപ്പോര്‍ട്ട്. സഹതാരം ജോര്‍ജിയ വോളുമായി അവിഹിത ബന്ധമുണ്ടെന്ന് ഗാര്‍ഡ്‌നറുടെ പങ്കാളി മോണിക്ക റൈറ്റ് ആരോപിച്ചതോടെയാണ് സംഭവം വിവാദമായത്. ഇന്ത്യയിൽ നടന്ന ലോകകപ്പിനിടെയാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നാണ് സൂചന.
സിഡ്നി: ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീമിലെ മുന്‍നിര ഓള്‍റൗണ്ടര്‍ അഷ്ലി ഗാര്‍ഡ്‌നറുടെ വ്യക്തിജീവിതത്തെ ചൊല്ലി കടുത്ത വിവാദം. സഹതാരമായ ജോര്‍ജിയ വോളുമായി ഗാര്‍ഡ്‌നര്‍ക്ക് അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് ഗാര്‍ഡ്‌നറുടെ പങ്കാളി മോണിക്ക റൈറ്റ് രംഗത്തെത്തിയത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് വൃത്തങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടിലൂടെയാണ് ഗാര്‍ഡ്‌നറുടെ വിവാഹജീവിതം തകര്‍ന്നതായി ആദ്യം പുറത്തറിഞ്ഞത്.
ഗാര്‍ഡ്‌നര്‍ മറ്റൊരു താരവുമായി അവിഹിത ബന്ധത്തിലാണെന്നും, ഇതാണ് ദാമ്പത്യം തകരാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍, ആ റിപ്പോര്‍ട്ടില്‍ മറ്റ് താരത്തിന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. ഇതിനു പിന്നാലെ, തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളിലൂടെ ജോര്‍ജിയ വോളിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് മോണിക്ക റൈറ്റ് ആരോപണം സ്ഥിരീകരിക്കുകയായിരുന്നു. ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് 'അവ്യക്തമാണ്' എന്ന് സൂചിപ്പിച്ചുകൊണ്ടാണ് അവര്‍ ജോര്‍ജിയ വോളാണ് ഗാര്‍ഡ്‌നറുടെ ജീവിതത്തില്‍ ഇടപെട്ടതെന്ന് വ്യക്തമാക്കിയത്.
ഈ വര്‍ഷം ഇന്ത്യയില്‍ വെച്ച് നടന്ന ഏകദിന ലോകകപ്പിനിടെയാണ് ഇവരുടെ ദാമ്പത്യത്തില്‍ വിള്ളലുകള്‍ വീഴാന്‍ തുടങ്ങിയതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടൂര്‍ണമെന്റിനിടെ ഗാര്‍ഡ്‌നറെ പിന്തുണയ്ക്കാന്‍ മോണിക്ക റൈറ്റ് ഇന്ത്യയിലെത്തിയിരുന്നു. എന്നാല്‍ ആ സമയത്ത് ഗാര്‍ഡ്‌നറുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ ഉണ്ടായതായി സഹതാരങ്ങള്‍ക്കിടയില്‍ സംസാരമുണ്ടായിരുന്നു. ലോകകപ്പിന് ശേഷം സിഡ്നിയില്‍ തിരിച്ചെത്തിയപ്പോള്‍ ഗാര്‍ഡ്‌നര്‍ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായാണ് വിവരം. കുടുംബം തുടങ്ങാന്‍ പദ്ധതിയിട്ടിരുന്ന ദമ്പതികള്‍ക്കിടയില്‍ ഉണ്ടായ ഈ പെട്ടെന്നുള്ള തീരുമാനം വലിയ ഞെട്ടലുണ്ടാക്കി.
നവംബറില്‍ ഗാര്‍ഡ്‌നര്‍ സിഡ്നിയിലെ ഇവരുടെ വീട്ടില്‍ നിന്ന് മാറിതാമസിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിലെ ഡ്രസ്സിംഗ് റൂമിലും വലിയ ചര്‍ച്ചാവിഷയമായിട്ടുണ്ട്. ടീമിലെ പല സഹതാരങ്ങളും ഇപ്പോഴും മോണിക്ക റൈറ്റുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ തയ്യാറായിട്ടില്ല. വാര്‍ത്തയോടും ആരോപണങ്ങളോടും അഷ്ലി ഗാര്‍ഡ്‌നറോ ജോര്‍ജിയ വോളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇന്ത്യയിലെ ലോകകപ്പിനിടെ അനിഷ്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ടീമിലെ താരങ്ങള്‍ക്ക് നേരെയുണ്ടായ ഉപദ്രവത്തെ തുടര്‍ന്ന് പോലീസ് സുരക്ഷ ശക്തമാക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. ആ സമയത്ത് ഗാര്‍ഡ്‌നറും മോണിക്ക റൈറ്റും തങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍, അതേ ലോകകപ്പിനിടെയാണ് ഇവരുടെ ദാമ്പത്യം തകര്‍ച്ചയുടെ വക്കിലെത്തിയത് എന്നത് ശ്രദ്ധേയമാണ്.

