വനിതാ ഏഷ്യാ കപ്പിലെ മികച്ച പ്രകടനത്തെ തുടർന്ന് ഐസിസി ടി20 ബോളിംഗ് റാങ്കിംഗിൽ ദീപ്തി ശർമ്മ ആറാം സ്ഥാനത്തേക്ക് ഉയർന്നു. ബാറ്റിംഗ് റാങ്കിംഗിൽ സ്മൃതി മന്ദാന അഞ്ചാം സ്ഥാനം നിലനിർത്തിയപ്പോൾ, ശ്രീചരണി ഒന്നാം സ്ഥാനം വിട്ടുകൊടുത്തില്ല.

ദുബായ്: വനിതാ ഏഷ്യാ കപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഐസിസി വനിതാ ടി20 ബോളിംഗ് റാങ്കിംഗില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ്മ ആറാം സ്ഥാനത്തെത്തി. ടൂര്‍ണമെന്റിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് 8 വിക്കറ്റുകള്‍ വീഴ്ത്തിയ ദീപ്തിയുടെ പ്രകടനം ഇന്ത്യയെ സെമി ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഇന്ത്യയുടെ തന്നെ ശ്രീ ചരണി 779 റേറ്റിംഗ് പോയിന്റുകളോടെ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍, ദീപ്തി ശര്‍മ ആദ്യ പത്തില്‍ തിരിച്ചെത്തുകയായിരുന്നു.

സോഫി എക്ലെസ്റ്റോണ്‍, ചാര്‍ലി ഡീന്‍, നോണ്‍കുലുലേക്കോ മ്ലാബ, ലോറന്‍ ബെല്‍ എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് താരങ്ങള്‍. ഡിസംബര്‍ 2025-ല്‍ ആദ്യമായി ഒന്നാം റാങ്കിങ് സ്വന്തമാക്കിയ 27 കാരിയായ ദീപ്തി, അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന താരമെന്ന റെക്കോര്‍ഡും ഏഷ്യാ കപ്പിനിടയില്‍ സ്വന്തമാക്കിയിരുന്നു. 152 മത്സരങ്ങളില്‍ നിന്ന് 176 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. തായ്ലന്‍ഡിനെതിരായ മത്സരത്തില്‍ റണ്ണൊന്നും വഴങ്ങാതെ 3 വിക്കറ്റ് വീഴ്ത്തി മികച്ച ഫോമിലാണ് താരം.

റാങ്കിംഗില്‍ നേട്ടം കൊയ്ത് സ്മൃതി മന്ദാനയും

ഏഷ്യാ കപ്പിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന തന്റെ അഞ്ചാം സ്ഥാനം കൂടുതല്‍ ശക്തമാക്കി. ഹോങ്കോംഗിനെതിരായ മത്സരത്തില്‍ 64 പന്തില്‍ 124 റണ്‍സ് അടിച്ചുകൂട്ടിയ മന്ദാനയുടെ പ്രകടനം റാങ്കിംഗില്‍ താരത്തിന് കരുത്തായി. ഈ മത്സരത്തോടെ മിതാലി രാജിന്റെ റെക്കോര്‍ഡ് മറികടന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വനിതാ താരമായി മന്ദാന മാറി (10,880 റണ്‍സ്). കൂടാതെ 18 അന്താരാഷ്ട്ര സെഞ്ചുറികളോടെ വനിതാ ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ചുറികള്‍ നേടിയ താരമെന്ന നേട്ടവും മന്ദാന സ്വന്തമാക്കി.

YouTube video player