ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി20യിൽ, വനിതാ ട്വന്റി 20യിലെ ഏറ്റവും കൂടുതൽ വിക്കറ്റെന്ന മേഘൻ ഷട്ടിന്റെ റെക്കോർഡിനൊപ്പം ഇന്ത്യൻ ഓൾറൗണ്ടർ ദീപ്തി ശർമയെത്തി.

തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി20 മത്സരത്തിനിടെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മയ്ക്ക് റെക്കോഡ്. ദീപ്തി വനിതാ ട്വന്റി 20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ മേഘന്‍ ഷട്ടിന്റെ റെക്കോര്‍ഡിന് ഒപ്പമെത്തി. ഇരുവര്‍ക്കും അന്താരാഷ്ട്ര ട്വന്റി 20യില്‍ 151 വിക്കറ്റ് വീതമായി. ശ്രീലങ്കയുടെ മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് ദീപ്തി മേഘന്റെ റെക്കോര്‍ഡിന് ഒപ്പമെത്തിയത്. 128 ഇന്നിംഗ്‌സിലാണ് ദീപ്തിയുടെ നേട്ടം. മേഘന്‍ 122 ഇന്നിംഗ്‌സിലാണ് 151 വിക്കറ്റിലെത്തിയത്. അടുത്ത കളിയില്‍ ഒരുവിക്കറ്റ് നേടിയാല്‍ ട്വന്റി 20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമെന്ന റെക്കോര്‍ഡ് ദീപ്തിക്ക് സ്വന്തമാക്കാം.

അതേസമയം, ഹര്‍മന്‍പ്രീത് കൗറിനെ തേടിയും ഒരു നേട്ടമെത്തി. വനിതാ ട്വന്റി 20യില്‍ ഏറ്റവും കൂടുതല്‍ ജയം നേടുന്ന ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡാണ് ഹര്‍മന്‍പ്രീത് സ്വന്തമാക്കിയത്. ഹര്‍മന്‍പ്രീതിന് കീഴില്‍ ഇന്ത്യയുടെ ഏഴുപത്തിയേഴാം ജയമായിരുന്നു ഇത്. 130 മത്സരങ്ങളിലാണ് ഹര്‍മന്‍പ്രീത് 77 ജയം സ്വന്തമാക്കിയത്. 100 കളിയില്‍ 76ലും ഓസീസിനെ ജയിപ്പിച്ച മെഗ് ലാനിംഗിന്റെ റെക്കോര്‍ഡാണ് ഹര്‍മന്‍പ്രീത് തകര്‍ത്തത്.

മൂന്നാം ടി20യില്‍ ഇന്ത്യ അനായാസ ജയം സ്വന്തമാക്കിയിരുന്നു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 113 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 13.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടമത്തില്‍ ലക്ഷ്യം മറികടന്നു. 42 പന്തില്‍ 79 റണ്‍സുമായി പുറത്താവാതെ നിന്ന് ഷെഫാലി വര്‍മായാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്കയെ നാല് വിക്കറ്റ് നേടിയ രേണുക സിംഗ്, മൂന്ന് പേരെ പുറത്താക്കിയ ദീപ്തി ശര്‍മ എന്നിവരാണ് തകര്‍ത്തത്. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. രണ്ട് മത്സരങ്ങള്‍ ഇനിയും ബാക്കിയുണ്ട്.

YouTube video player