ലക്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനായി ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷും (57 പന്തുകളില്‍ 96), ജോഷ് ഇംഗ്ലിസും (29 പന്തുകളില്‍ 60) അര്‍ധസെഞ്ച്വറികള്‍ നേടി
ജയ്‌പൂര്‍: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 221 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം. ജയ്‌പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ലക്‌നൗ ടീം നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്‌ടത്തില്‍ 220 റണ്‍സെടുത്തു. ലക്‌നൗവിനായി ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷും (57 പന്തുകളില്‍ 96), ജോഷ് ഇംഗ്ലിസും (29 പന്തുകളില്‍ 60) അര്‍ധസെഞ്ച്വറികള്‍ നേടി. അവസാന ഓവറുകളില്‍ ക്യാപ്റ്റന്‍ റിഷഭ് പന്തിന്‍റെ വെടിക്കെട്ടും ലക്‌നൗവിന് നിര്‍ണായകമായി.

ഇംഗ്ലിസ്- മാര്‍ഷ് ഷോ
ഓസീസ് സഖ്യമായ മിച്ചല്‍ മാര്‍ഷും ജോഷ് ഇംഗ്ലിസും ലക്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ പവര്‍പ്ലേയില്‍ തന്നെ ടോപ് ഗിയറിലാക്കി. ജോഫ്ര ആര്‍ച്ചറെയും സുശാന്ത് മിശ്രയെയും സന്ദീപ് ശര്‍മ്മയെയും ബ്രിജേഷ് ശര്‍മ്മയും തല്ലിച്ചതച്ച് ഇരുവരും ആറോവറില്‍ ടീമിനെ വിക്കറ്റ് നഷ്‌ടമില്ലാതെ 83-ല്‍ എത്തിച്ചു. ഒമ്പതാം ഓവറില്‍ യുവ സ്‌പിന്നര്‍ യാഷ് രാജ് പുഞ്ച പുറത്താക്കുമ്പോള്‍ ഇംഗ്ലിസ് 29 പന്തുകളില്‍ 60 റണ്‍സ് നേടിയിരുന്നു. ഒന്നാം വിക്കറ്റില്‍ പിറന്നത് 109 റണ്‍സ്. വണ്‍ഡൗണ്‍ ബാറ്റര്‍ നിക്കോളാസ് പുരാന്‍ 11 പന്തില്‍ 16 റണ്‍സെടുത്ത് 13-ാം ഓവറില്‍ മടങ്ങുമ്പോള്‍ ടീം സ്കോര്‍ 150 ഉം കടന്നിരുന്നു. ഈ വിക്കറ്റും യാഷിനായിരുന്നു. മാര്‍ഷിനൊപ്പം ക്യാപ്റ്റന്‍ റിഷഭ് പന്ത് ക്രീസില്‍ നില്‍ക്കേ 16 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ലക്‌നൗ സ്കോര്‍ 182-2.
മിച്ചല്‍ മാര്‍ഷ് 96
അടി തുടര്‍ന്ന മിച്ചല്‍ മാര്‍ഷും റിഷഭ് പന്തും 18-ാം ഓവറില്‍ ലക്‌നൗവിനെ 200 കടത്തി. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ റിഷഭ് പന്ത് (23 പന്തുകളില്‍ 35) റണ്ണൗട്ടായി. ഒരു പന്ത് ബാക്കിനില്‍ക്കേ മാര്‍ഷും റണ്ണൗട്ടായപ്പോള്‍ അവസാന ബോളില്‍ ആയുഷ് ബദോനി ബൗള്‍ഡായി. 20-ാം ഓവറില്‍ ആര്‍ച്ചര്‍ അഞ്ച് റണ്‍സ് മാത്രമാണ് വഴങ്ങിയത്.
ലക്‌നൗ പ്ലേയിംഗ് ഇലവന്‍: മിച്ചല്‍ മാര്‍ഷ്, ജോഷ് ഇംഗ്ലിസ്, നിക്കോളാസ് പുരാന്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), ആയുഷ് ബദോനി, അബ്‌ദുള്‍ സമദ്, ഷഹ്‌ബാസ് അഹമ്മദ്, മൊഹ്‌സീന്‍ ഖാന്‍, മായങ്ക് യാദവ്, ആകാശ് മഹാരാജ് സിംഗ്, പ്രിന്‍സ് യാദവ്.
രാജസ്ഥാന്‍ റോയല്‍സ് ഇലവന്‍: യശസ്വി ജയ്‌സ്വാള്‍ (ക്യാപ്റ്റന്‍), ലുയാൻ-ഡ്രെ പ്രിറ്റോറിയസ്, ധ്രുവ് ജൂരെല്‍ (വിക്കറ്റ് കീപ്പര്‍) ഡൊണോവൻ ഫെരേര, ശുഭം ദുബേ, ദാസുന്‍ ശനക, ജോഫ്ര ആര്‍ച്ചര്‍, സുശാന്ത് മിശ്ര, സന്ദീപ് ശര്‍മ്മ, ബ്രിജേഷ് ശര്‍മ്മ, യാഷ് രാജ് പുഞ്ജ.



