ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 353 റണ്‍സിന് മറുപടിയായി ഇന്ത്യ 161-5 എന്ന സ്കോറില്‍ പതറുമ്പോഴാണ് ജുറെല്‍ ക്രീസിലെത്തിയത്. വാലറ്റക്കാര്‍ക്കൊപ്പം ക്രീസില്‍ നിന്ന് ഇന്നിംഗ്സ് കെട്ടിപ്പടുത്ത ജുറെല്‍ 90 റണ്‍സെടുത്ത് അവസാന ബാറ്ററായി പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 307ല്‍ എത്തിയിരുന്നു.
റാഞ്ചി: അരങ്ങേറ്റ പരമ്പരയിലെ കളിക്കുന്ന രണ്ടാം ടെസ്റ്റില്‍ തന്നെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെടുക എന്ന സ്വപ്ന നേട്ടത്തിലാണ് ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലിപ്പോള്‍. തന്‍റെ രണ്ടാം ടെസ്റ്റില്‍ തന്നെ കളിയിലെ താരമായതോടെ 22 വര്‍ഷങ്ങള്‍ക്കിടെ അരങ്ങേറ്റ പരമ്പരയില്‍ തന്നെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടുന്ന ആദ്യ വിക്കറ്റ് കീപ്പറെന്ന നേട്ടവും ജുറെല്‍ സ്വന്തമാക്കി.
ഇന്ത്യന്‍ ക്രിക്കറ്റില്‍ തന്നെ വിക്കറ്റ് കീപ്പര്‍മാര്‍ കളിയിലെ താരമാകുന്നത് അപൂര്‍വമാണ്. 90 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള എം എസ് ധോണി ഇതുവരെ രണ്ടേ രണ്ടു തവണ മാത്രമാണ് കളിയിലെ താരമായത്. 33 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള റിഷഭ് പന്തും രണ്ട് തവണ കളിയിലെ താരമായി. 44 ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള നയന്‍ മോംഗിയ, 39 ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള വൃദ്ധിമാന്‍ സാഹ, ആറ് ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള അജയ് രത്ര എന്നിവരാണ് ഓരോ തവണ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടവര്‍. അവിടെയാണ് വെറും രണ്ടാം ടെസ്റ്റില്‍ തന്നെ കളിയിലെ താരമായി ജുറെല്‍ വരവറിയിച്ചത്.
ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 353 റണ്‍സിന് മറുപടിയായി ഇന്ത്യ 161-5 എന്ന സ്കോറില്‍ പതറുമ്പോഴാണ് ജുറെല്‍ ക്രീസിലെത്തിയത്. വാലറ്റക്കാര്‍ക്കൊപ്പം ക്രീസില്‍ നിന്ന് ഇന്നിംഗ്സ് കെട്ടിപ്പടുത്ത ജുറെല്‍ 90 റണ്‍സെടുത്ത് അവസാന ബാറ്ററായി പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 307ല്‍ എത്തിയിരുന്നു.
രണ്ടാം ഇന്നിംഗ്സില്‍ അനായാസ ജയത്തിലേക്ക് ഇന്ത്യ നീങ്ങുമെന്ന് കരുതിയിരിക്കെ നാലാം ദിനം ലഞ്ചിനുശേഷം തുടര്‍ച്ചയായി രവീന്ദ്ര ജഡേജയെയും സര്‍ഫറാസ് ഖാനെയും നഷ്ടമായപ്പോഴാണ് ജുറെല്‍ ക്രീസിലെത്തിയത്. 77 പന്തില്‍ 39 റണ്‍സെടുത്ത ജുറെല്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം ഇന്ത്യക്ക് ജയവും പരമ്പരയും സമ്മാനിച്ചശേഷമാണ് ക്രീസ് വിട്ടത്. ഈ പ്രകടനമാണ് കളിയിലെ താരമാക്കിയത്. വിക്കറ്റിന് പിന്നില്‍ മൂന്ന് ക്യാച്ചുകളും ജുറെല്‍ കൈക്കുള്ളിലാക്കിയിരുന്നു.
