ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കുപ്പായത്തില്‍ മിന്നും പ്രകടനമാണ് ഡികെ പുറത്തെടുക്കുന്നത്

നവി മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ (IPL 2022) ഫിനിഷറുടെ റോളില്‍ തിളങ്ങുകയാണ് ദിനേശ് കാര്‍ത്തിക്. ആര്‍സിബിയുടെ കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഡികെ ഇഫക്‌ട് ആരാധകര്‍ കണ്ടു. വീണ്ടും രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിവരവാണ് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഡികെയുടെ കഠിനപ്രയത്‌നം എന്ന് വ്യക്തം. ടി20 ലോകകപ്പിനുള്ള ടീമില്‍ ദിനേശ് കാര്‍ത്തിക്കിന് ഇടംപിടിക്കാനാകും എന്നാണ് ഇന്ത്യന്‍ മുന്‍ പരിശീലകന്‍ രവി ശാസ്‌ത്രിയുടെ നിരീക്ഷണം. 

'ഏറെ മത്സരങ്ങള്‍ കളിക്കുന്നതുകൊണ്ടും പരിക്കിന് സാധ്യതയുള്ളതിനാലും മികച്ച ഐപിഎല്‍ സീസണായതിനാലും ദിനേശ് കാര്‍ത്തിക് അനായാസം ലോകകപ്പ് സ്‌ക്വാഡിലെത്തും. സീസണില്‍ നന്നായാണ് ഡികെ തുടങ്ങിയത്. ആ പ്രകടനം തുടരാനായാല്‍, അദേഹം എന്തായാലും ലോകകപ്പ് പദ്ധതികളിലുണ്ടാവും. ഏറെ പരിചയസമ്പത്തുള്ള താരമാണ്. എല്ലാത്തരം ഷോട്ടുകളും കയ്യിലുണ്ട്. ധോണിയില്ലാത്തതിനാല്‍ ഫിനിഷറായി ഡികെയെ പരിഗണിക്കാം. എത്ര കീപ്പര്‍മാര്‍ വേണം എന്നതും ചോദ്യമാണ്. ഇഷാന്‍ കിഷന്‍, റിഷഭ് പന്ത് എന്നിവര്‍ക്കൊപ്പം കാര്‍ത്തിക്കും. ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ കാര്‍ത്തിക് സ്വാഭാവികമായും ടീമിലെത്തും' എന്നും രവി ശാസ്‌ത്രി ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയില്‍ പറഞ്ഞു. 

ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കുപ്പായത്തില്‍ മിന്നും പ്രകടനമാണ് ഡികെ പുറത്തെടുക്കുന്നത്. ഈ സീസണിലെ മൂന്ന് മത്സരങ്ങളില്‍ 44 പന്തില്‍ 204.5 സ്‌ട്രൈക്ക് റേറ്റില്‍ 90 റണ്‍സ് നേടി. 14 പന്തില്‍ 32, 7 പന്തില്‍ 14, 23 പന്തില്‍ 44 എന്നിങ്ങനെയായിരുന്നു കാര്‍ത്തിക്കിന്‍റെ സ്‌കോര്‍. രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോപ് ഓര്‍ഡര്‍ 87-5 എന്ന നിലയില്‍ തകര്‍ന്നിട്ടും ഏഴാമനായിറങ്ങിയ ഡികെ പുറത്താകാതെ 44 റണ്‍സുമായി ആര്‍സിബിയെ നാല് വിക്കറ്റിന് ജയിപ്പിച്ചിരുന്നു.

IPL 2022: മായങ്കും ബെയര്‍സ്റ്റോയും മടങ്ങി, ഗുജറാത്തിനെതിരെ തുടക്കം പാളി പഞ്ചാബ്