രോഹിത് ശര്‍മയുടെ അഭാവത്തില്‍ ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റിലും രാഹുലിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യക്കാണ് സാധ്യത. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശ് നാലിന് 100 എന്ന നിലയിലാണ്.

ധാക്ക: ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പരയില്‍ തുടര്‍ച്ചയായ മൂന്നാം ഇന്നിംഗ്‌സിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ നിരാശപ്പെടുത്തിയിരുന്നു. 10 റണ്‍സെടുത്ത താരം തയ്ജുല്‍ ഇസ്ലാമിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ 22, 23 എന്നിങ്ങനെയായിരുന്നു രാഹുലിന്റെ സ്‌കോറുകള്‍. തുടര്‍ച്ചയായി പരാജയപ്പെടുന്നതോടെ അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെടുന്നു. 

എന്നാലിപ്പോള്‍ താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്. രാഹുല്‍ ടീമില്‍ തുടരണമെന്നാണ് കാര്‍ത്തിക് പറയുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിക്കറ്റ് കീപ്പര് കൂടിയായ കാര്‍ത്തിക് പറയുന്നതിങ്ങനെ... ''ബംഗ്ലാദേശിനെതിരെ പരമ്പരയ്ക്ക് മുമ്പ് ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെ രാഹുല്‍ കളിച്ചിരുന്നു. ദക്ഷിണാഫ്രിക്കയില്‍ മൂന്നും ഇംഗ്ലണ്ടില്‍ നാലും ടെസ്റ്റുകളും കളിച്ചു. ഏഴ് ടെസ്റ്റില്‍ നിന്നുമായി രണ്ട് വീതം സെഞ്ചുറികളും അര്‍ധ സെഞ്ചുറികളും രാഹുല്‍ നേടിയിരുന്നു. അതും എവേ കണ്ടീഷനില്‍. അവിടെ അല്‍പം കൂടി ബുദ്ധിമുട്ടേറിയ സാഹചര്യമാണ്. അതുകൊണ്ടാണ് ടീം മാനേജ്‌മെന്റ് രാഹുലിനെ പിന്തുണയ്ക്കുന്നത്. അവന്‍ കഴിവുണ്ടെന്ന് നമ്മള്‍ക്ക് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ മോശം സമയത്തിലൂടെയാണ് പോയി കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ പിന്തുണയ്ക്കുകയാണ് വേണ്ടത്.'' കാര്‍ത്തിക് പറഞ്ഞു.

''അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാണ്. രാഹുലിനോട് അനാദരവ് കാണിക്കരുത്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ രാഹുല്‍ കളിക്കണം. ബാറ്റര്‍റുടെ മാനസികനില കൂടി വിമര്‍ശകര്‍ മനസിലാക്കണം. ക്യാപ്റ്റനാവുന്ന താരങ്ങള്‍ക്ക് ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാവാറുണ്ട്.'' കാര്‍ത്തിക് പറഞ്ഞുനിര്‍ത്തി. 

രോഹിത് ശര്‍മയുടെ അഭാവത്തില്‍ ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റിലും രാഹുലിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യക്കാണ് സാധ്യത. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശ് നാലിന് 100 എന്ന നിലയിലാണ്. ലിറ്റണ്‍ ദാസ് (14), സാകിര്‍ ഹസന്‍ (51) എന്നിവരാണ് ക്രീസില്‍.

'ഒരു രാജ്യം മുഴുവൻ ഇത്തവണ കെകെആറിന് പിന്നിൽ അണിനിരക്കും'; നൈറ്റ് റൈഡേഴ്സിനെ ഏറ്റെടുത്ത് ബം​ഗ്ലാദേശി ആരാധകർ