ജില്ലയെ പ്രതിനിധീകരിക്കുന്നു എന്നതിനാല്‍ മികച്ച സ്‌കോര്‍ കണ്ടെത്തുക എന്നതായിരുന്നു കരിയറിന്‍റെ തുടക്കകാലത്ത് ഞാന്‍ സ്വപ്‌‌നം കണ്ടിരുന്നത് എന്ന് ധോണി

ചെന്നൈ: ക്രിക്കറ്റിന്‍റെ ഏറ്റവും അടിസ്ഥാനവും പരമപ്രധാനവുമായ തലം ജില്ലാ ടീമെന്ന് ഇന്ത്യയുടെ ഇതിഹാസ നായകന്‍ എം എസ് ധോണി(MS Dhoni). ഭാവി താരങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രധാനം ജില്ലാ ടീമില്‍ മികവ് തെളിയിക്കുന്നതാണ്. ജില്ലാ ടീമില്‍ നിന്നാണ് വളര്‍ച്ചയുടെ തുടക്കം, അതിനാല്‍ ആ ടീമിനെ പ്രതിനിധീകരിക്കുന്നതില്‍ അഭിമാനമുണ്ടാകണം എന്നും എംഎസ്‌ഡി(MSD) പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്‌തു. 

ജില്ലയെ പ്രതിനിധീകരിക്കുന്നു എന്നതിനാല്‍ മികച്ച സ്‌കോര്‍ കണ്ടെത്തുക എന്നതായിരുന്നു കരിയറിന്‍റെ തുടക്കകാലത്ത് ഞാന്‍ സ്വപ്‌‌നം കണ്ടിരുന്നത്. ജില്ലാ ടീമിനായി മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രമേ സംസ്ഥാ ടീമിലേക്ക് സെലക്ഷന്‍ ട്രെയല്‍സിന് ക്ഷണം ലഭിക്കുകയുള്ളൂ. അതിനാല്‍ പ്രതിനിധീകരിക്കുന്ന ജില്ലാ ടീമിനെ കുറിച്ച് നിങ്ങള്‍ അഭിമാനിക്കണം. സ്‌കൂള്‍ തലത്തില്‍ കളിക്കുമ്പോള്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുമെങ്കിലും ജില്ലാ ടീമിനായി സെലക്ഷന്‍ കിട്ടുകയാണ് പ്രധാനം. ജില്ലയില്‍ നിന്ന് രഞ്ജി ടീമിലേക്ക്, അവിടെനിന്ന് ഇന്ത്യന്‍ ടീമിലേക്ക് അങ്ങനെ ലക്ഷ്യങ്ങള്‍ നീളും. ഇന്ത്യന്‍ ടീമില്‍ കളിക്കാനായതില്‍ സന്തോഷമുണ്ട്. എന്‍റെ ജില്ലക്കായോ സ്‌കൂളിനായോ കളിച്ചിരുന്നില്ലെങ്കില്‍ ഇതിന് കഴിയുമായിരുന്നില്ല. അതിനാല്‍ ജില്ലാ ടീമിലെത്തിയതില്‍ അഭിമാനിക്കുന്നതായും എം എസ് ധോണി തിരുവള്ളൂര്‍ ക്രിക്കറ്റ് അസോസിയേഷന്‍റെ ജൂബിലി ആഘോഷത്തില്‍ പറഞ്ഞു. 

2004 ഡിസംബറിൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ധോണി 2007ലെ ട്വന്റി 20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും 2013ലെ ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചിരുന്നു. ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യയെ ഒന്നാം സ്ഥാനത്തെത്തിച്ച ധോണി എല്ലാ ഐസിസി ട്രോഫികളും നേടിയ ഏക നായകനാണ്. 350 ഏകദിനത്തിൽ 10733 റൺസെടുത്തു. ഇന്ത്യയുടെ ഏകദിന റൺവേട്ടക്കാരിൽ അഞ്ചാമൻ. 90 ടെസ്റ്റിലും 98 ട്വന്റി 20യിലും ഇന്ത്യൻ തൊപ്പിയണിഞ്ഞു. ടെസ്റ്റില്‍ 4876 ഉം രാജ്യാന്തര ടി20യില്‍ 1617 ഉം റണ്‍സ് ധോണിക്ക് സ്വന്തം. ഐപിഎല്ലില്‍ 234 മത്സരങ്ങളില്‍ 4978 റണ്‍സ് പേരിലാക്കി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നാല് കിരീടങ്ങളിലേക്ക് നയിക്കുകയും ചെയ്‌തു. 

സഞ്ജു സാംസണ്‍ ടീമില്‍, രോഹിത്തും കോലിയും പുറത്ത്; ടി20 ലോകകപ്പ് നാളെയെങ്കില്‍ ടീം ഇങ്ങനെയെന്ന് ആകാശ് ചോപ്ര