സൂപ്പർ-8 പോരാട്ടങ്ങൾ തുടങ്ങുന്നതിന് മുമ്പ് തന്നെ ഇന്ത്യ സെമിയിലെത്തില്ലെന്ന് ആമിർ പ്രവചിച്ചിരുന്നു. ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും ഇന്ത്യയേക്കാൾ മികച്ച ക്രിക്കറ്റാണ് കളിക്കുന്നതെന്നായിരുന്നു അന്ന് ആമിർ പറഞ്ഞിരുന്നത്.

കറാച്ചി: ടി20 ലോകകപ്പിലെ സൂപ്പര്‍-8 പോരാട്ടങ്ങള്‍ ആവേശകരമായ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇന്ത്യൻ ടീമിന്‍റെ ഭാവി പ്രവചിച്ച് മുൻ പാക് പേസർ മുഹമ്മദ് ആമിർ. പാകിസ്ഥാൻ സെമി ഫൈനലിൽ കടക്കുമോ ഇല്ലയോ എന്നത് പ്രസക്തമല്ലെന്നും എന്നാൽ ഇന്ത്യ സെമി കാണില്ലെന്നുമാണ് ആമിറിന്‍റെ പുതിയ പ്രവചനം. പാക് ചാനലായ 'ഹാരാനാ മനാ ഹേ' എന്ന പരിപാടിയിലായിരുന്നു ആമിറിന്‍റെ പ്രവചനം.

സൂപ്പർ-8 പോരാട്ടങ്ങൾ തുടങ്ങുന്നതിന് മുമ്പ് തന്നെ ഇന്ത്യ സെമിയിലെത്തില്ലെന്ന് ആമിർ പ്രവചിച്ചിരുന്നു. ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും ഇന്ത്യയേക്കാൾ മികച്ച ക്രിക്കറ്റാണ് കളിക്കുന്നതെന്നായിരുന്നു അന്ന് ആമിർ പറഞ്ഞിരുന്നത്. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ 76 റൺസിന് പരാജയപ്പെട്ടതോടെ ആമിറിന്‍റെ പ്രവചനം ഫലിക്കുമോ എന്ന ആശങ്ക ആരാധകർക്കുണ്ടായിരുന്നു. എന്നാൽ തൊട്ടടുത്ത മത്സരത്തിൽ സിംബാബ്‌വെയെ 72 റൺസിന് തകർത്ത് സൂര്യകുമാർ യാദവും സംഘവും ശക്തമായി തിരിച്ചുവന്നു. എന്നാൽ ചാനല്‍ ചര്‍ച്ചക്കിടെ അവതാരകൻ ആമിറിനെ ഒരു 'ജ്യോത്സ്യൻ' എന്ന് തമാശയായി വിളിച്ചപ്പോഴാണ് താരം തന്‍റെ നിലപാട് ആവർത്തിച്ചത്.

നോക്കൂ, പാകിസ്ഥാൻ യോഗ്യത നേടിയാലും ഇല്ലെങ്കിലും, ഇന്ത്യ എത്തില്ല എന്നായിരുന്നു ചിരിച്ചുകൊണ്ട് ആമിറിന്‍റെ മറുപടി. അവതാരകനെ പോലും അമ്പരപ്പിച്ചതായിരുന്നു ആമിറിന്‍റെ പ്രവചനം. നേരത്തെ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ വെറുമൊരു 'സ്ലോഗർ' ആണെന്നും പ്രതിരോധിച്ചു കളിക്കാൻ താരത്തിന് അറിയില്ലെന്നും ആമിർ വിമർശിച്ചിരുന്നു. ഇത് ഇന്ത്യൻ ആരാധകരുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

നിലവിൽ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും മാത്രമാണ് സെമി ഫൈനൽ ഉറപ്പിച്ചത്. ഗ്രൂപ്പ് 1-ൽ നിന്ന് സെമിയിലെത്താൻ ഞായറാഴ്ച നടക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. ജയിക്കുന്നവർക്ക് സെമി ഉറപ്പിക്കാം എന്നതിനാൽ ഇരു ടീമുകള്‍ക്കും ഇതൊരു ജീവന്‍മരണ പോരാട്ടമാണ്.

മറുഭാഗത്ത്, ഇംഗ്ലണ്ട് ന്യൂസിലൻഡിനെ തോൽപ്പിച്ചത് പാകിസ്ഥാന് വലിയ ആശ്വാസമായിട്ടുണ്ട്. ശനിയാഴ്ച ശ്രീലങ്കയ്‌ക്കെതിരെ 65 റൺസിനോ അതിലധികമോ മാർജിനിൽ ജയിച്ചാൽ പാകിസ്ഥാന് ന്യൂസിലൻഡിനെ മറികടന്ന് സെമിയിലെത്താം. ടൂർണമെന്‍റിൽ ഇതുവരെ തോൽവി അറിയാത്ത ഒരേയൊരു ടീം ദക്ഷിണാഫ്രിക്കയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക