വീണ്ടും ട്വിസ്റ്റ്; 'ചോട്ടൂ ഭയ്യ' പരാമര്‍ശത്തില്‍ ഉര്‍വശി റൗട്ടേലയ്ക്ക് മറുപടിയുമായി റിഷഭ് പന്ത്
'ആര്‍പി' എന്നൊരാള്‍ തന്നെ കാണാന്‍ മണിക്കൂറുകളോളം കാത്തിരുന്നുവെന്നും 16-17 തവണ ഫോണ്‍ വിളിച്ചിട്ടും എടുത്തില്ലെന്നുമായിരുന്നു അഭിമുഖത്തില്‍ ഉര്‍വശി റൗട്ടേലയുടെ വെളിപ്പെടുത്തല്‍.
മുംബൈ: ബോളിവുഡ് നടി ഉര്‍വശി റൗട്ടേലയുമായുള്ള സോഷ്യല്‍ മീഡിയ പോരിനിടെ ട്വിസ്റ്റ് എന്ന് തോന്നിക്കുന്ന ഇന്‍സ്റ്റഗ്രാം സ്റ്റോറിയുമായി ഇന്ത്യന്‍ ക്രിക്കറ്റര്‍ റിഷഭ് പന്ത്. നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയാത്ത കാര്യങ്ങളുടെ പേരില്‍ വെറുതെ ടെന്‍ഷനടിക്കേണ്ട എന്നാണ് റിഷഭ് പന്തിന്‍റെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറി.
അടുത്തിടെ ഒരു അഭിമുഖത്തില്‍ ഉര്‍വശി റൗട്ടേല നടത്തിയ വെളിപ്പെടുത്തലുകളോടെയാണ് താരവും റിഷഭ് പന്തുമായുള്ള സോഷ്യല്‍ മീഡിയ പോര് തുടങ്ങിയത്. 'വാരണാസിയില്‍ ഷൂട്ടിംഗിലായിരുന്നു ഞാന്‍. 10 മണിക്കൂര്‍ ഷൂട്ടിംഗിന് ശേഷം ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുന്നതിന് ഒരുങ്ങാനായി ഞാന്‍ ഹോട്ടല്‍ മുറിയിലേക്ക് പോയി. പെണ്‍കുട്ടികള്‍ ഒരുങ്ങാന്‍ ഒരുപാട് സമയമെടുക്കുമെന്ന് അറിയാമല്ലോ. ഈ സമയം 'ആര്‍പി' എന്നെക്കാണാനായി ഹോട്ടല്‍ ലോബിയിലെത്തിയിരുന്നു. അദ്ദേഹം എന്നെക്കാണാന്‍ അവിടെ മണിക്കൂറുകളോളം കാത്തിരുന്നു. അദ്ദേഹം എന്നെ നിരവധി തവണ ഫോണില്‍ വിളിച്ചെങ്കിലും ഞാന്‍ ക്ഷീണം കാരണം ചെറുതായൊന്ന് മയങ്ങിപ്പോയി. ഞാന്‍ ഉണര്‍ന്നു നോക്കിയപ്പോള്‍ ഫോണില്‍ 16, 17 മിസ്ഡ് കോളുകളുണ്ടായിരുന്നു. എനിക്കുവേണ്ടി ഒരാള്‍ ഇത്രയും നേരം കാത്തിരുന്നിട്ടും ഇത്രതവണ ഫോണില്‍ വിളിച്ചിട്ടും പ്രതികരിക്കാതിരുന്നതില്‍ എനിക്ക് വിഷമം തോന്നി. മുംബൈയില്‍ വരുമ്പോള്‍ പിന്നീട് കാണാമെന്ന് ഞാനദ്ദേഹത്തോട് പറഞ്ഞു'- ഇതായിരുന്നു ഉര്‍വശി റൗട്ടേലയുടെ വെളിപ്പെടുത്തല്‍.
'ആര്‍പി' ആരാണ് എന്ന് ഉര്‍വശി വ്യക്തമാക്കിയില്ലെങ്കിലും മുമ്പ് കാമുകനായി പേര് പറഞ്ഞുകേട്ടിരുന്ന റിഷഭ് പന്ത് ഈ വെളിപ്പെടുത്തലില്‍ തലയിടുകയായിരുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു റിഷഭ് പന്തിന്‍റെ പ്രതികരണം.
'അഭിമുഖങ്ങളില്‍ ആളുകള്‍ ഇങ്ങനെ പച്ചക്കള്ളം പറയുന്നത് കാണാന്‍ രസമാണ്. പ്രശസ്തയാവാനും തലക്കെട്ടില്‍ ഇടം നേടാനുമായിരിക്കും ഇങ്ങനെയൊക്കെ പറയുന്നത്. പ്രശസ്തിക്കുവേണ്ടിയുള്ള ചിലരുടെ ശ്രമം കാണുമ്പോള്‍ വിഷമമുണ്ടെന്നും ദൈവം അവരെ അനുഗ്രഹിക്കട്ടെ' എന്നുമായിരുന്നു റിഷഭ് പന്തിന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. ഇത് വൈറലായതോടെ ഡിലീറ്റ് ചെയ്ത് ഇന്ത്യന്‍ ക്രിക്കറ്റര്‍ മുങ്ങി. പിന്നാലെ തിരിച്ചടിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ ഉര്‍വശി റൗട്ടേല രംഗത്തെത്തുകയും ചെയ്തതോടെ സോഷ്യല്‍ മീഡിയ പോര് കൈവിട്ട കളിയായി. 'ചോട്ടൂ ഭയ്യ ക്രിക്കറ്റ് കളിക്കൂ, പേരുദോഷം കേള്‍ക്കാന്‍ ഞാന്‍ മുന്നിയല്ല' എന്നായിരുന്നു രക്ഷാബന്ധന്‍ ഹാഷ്‌ടാഗോടെ ഉര്‍വശി റൗട്ടേലയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഇതിന് മറുപടിയായാണ് നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയാത്ത കാര്യങ്ങളുടെ പേരില്‍ വെറുതെ ടെന്‍ഷനടിക്കേണ്ട എന്ന പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയുമായി റിഷഭ് പന്ത് രംഗത്തെത്തിയിരിക്കുന്നത്.