ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ ഇരട്ട സെഞ്ചുറി നേടുന്ന മൂന്നാമത്തെ ക്രിക്കറ്ററാണ് മള്‍ഡര്‍. 

ബുലവായോ: സിംബാബ്‌വെക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ വിയാന്‍ മള്‍ഡര്‍ക്ക് ഇരട്ട സെഞ്ചുറി. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ ഇരട്ട സെഞ്ചുറി നേടുന്ന മൂന്നാമത്തെ മാത്രം ക്രിക്കറ്ററാണ് മള്‍ഡര്‍. മള്‍ഡറുടെ സെഞ്ചുറി (240) കരുത്തില്‍ ദക്ഷിണാഫ്രിക്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 430 റണ്‍സെടുത്തിട്ടുണ്ട്. ഡിവാള്‍ഡ് ബ്രേവിസ് (1) അദ്ദേഹത്തോടൊപ്പം ക്രീസിലുണ്ട്. സിംബാബ്‌വെയ്ക്ക് വേണ്ടി തനക ചിവാംഗ രണ്ട് വിക്കറ്റ് വീഴ്ത്തി.

ബുലവായോ, ക്വീന്‍സ് സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് മോശം തുടക്കമായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 24 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍മാരായ ടോണി ഡി സോര്‍സി (10), ലെസേഗോ സെനോക്വാനെ (3) എന്നിവരുടെ വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. പിന്നീട് ഡേവിഡ് ബെഡിംഗ്ഹാം (82) - മള്‍ഡര്‍ സഖ്യം ദക്ഷിണാഫ്രിക്കയുടെ രക്ഷയ്‌ക്കെത്തുകയായിരുന്നു. ഇരുവരും 184 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ബെഡിംഗ്ഹാമിനെ പുറത്താക്കി ചിവാംഗ് സിംബാബ്‌വെയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് ലുവാന്‍ ഡ്രേ പ്രിട്ടോറ്യൂസിനൊപ്പവും (78) മള്‍ഡര്‍ ഇരട്ട സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും ഇതുവരെ 216 റണ്‍സ് കൂട്ടിചേര്‍ത്തു.

ഇതിനിടെ മള്‍ഡര്‍ ഇരട്ട സെഞ്ചുറിയും പൂര്‍ത്തിയാക്കി. ഏകദിന ശൈലിയില്‍ ബാറ്റ് വീശുന്ന താരം ഇതുവരെ മൂന്ന് സിക്‌സും 32 ഫോറും നേടിയിട്ടുണ്ട്. ഗ്രാഹാം ഡൗളിംഗ്, ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍ എന്നിവരാണ് ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ ഇരട്ട സെഞ്ചുറി നേടിയ മറ്റുതാരങ്ങള്‍.

ഇരട്ട സെഞ്ചുറി സ്വന്തമാക്കുന്ന നാലാമത്തെ മാത്രം ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ കൂടിയാണ് മള്‍ഡര്‍. ഗ്രെയിം സ്മിത്ത് (4 തവണ), ഹാഷിം ആംല (2), ഡബ്ലി നഴ്‌സ് (1) എന്നിവരാണ് മുമ്പ് ഇരട്ട സെഞ്ചുറി നേടിയ മറ്റുതാരങ്ങള്‍. ആദ്യ ടെസ്റ്റിലും മള്‍ഡര്‍ സെഞ്ചുറി നേടിയിരുന്നു. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ത്തിന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ അവര്‍ക്ക് പരമ്പര സ്വന്തമാക്കാം.

YouTube video player