ധോണി ക്രിക്കറ്റില്‍ തുടരുന്നതിനെതിരെ പാകിസ്ഥാന്‍ മുന്‍താരം ഷൊയ്ബ് അക്തർ
നല്ലൊരു യാത്രയപ്പിന് ധോണി അർഹനാണെന്നും അക്തർ പറഞ്ഞു. ധോണി തന്‍റെ കഴിവിന്‍റെ പരമാവധി ഉപയോഗിച്ച് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. അന്തസ്സോടെ ധോണി ക്രിക്കറ്റ് നിര്‍ത്തണമെന്നും അക്തര്‍
ദില്ലി: എം എസ് ധോണി ക്രിക്കറ്റിൽ തുടരുന്നതിനെ വിമർശിച്ച് പാകിസ്ഥാൻ മുൻ താരം ഷൊയ്ബ് അക്തർ . ധോണി കരിയർ വലിച്ച് നീട്ടുകയാണ് . ധോണി കഴിഞ്ഞ ലോകകപ്പിന് ശേഷം വിരമിക്കണമായിരുന്നു. നല്ലൊരു യാത്രയപ്പിന് ധോണി അർഹനാണെന്നും അക്തർ പറഞ്ഞു. ധോണി തന്‍റെ കഴിവിന്‍റെ പരമാവധി ഉപയോഗിച്ച് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. അന്തസ്സോടെ ധോണി ക്രിക്കറ്റ് നിര്‍ത്തണമെന്നും അക്തര്‍ ആവശ്യപ്പെടുന്നു.
എന്തിനാണ് ഇത്രകണ്ട് വലിച്ചിഴച്ചതെന്ന് മനസിലാവുന്നില്ലെന്നും പിടിഐയോട് അക്തര്‍ പറഞ്ഞു. ധോണിയുടെ സ്ഥാനത്ത് താനായിരുന്നുവെങ്കില്‍ ഇതിനോടകം വിരമിക്കുമായിരുന്നു. നൂറ് ശതമാനം ക്രിക്കറ്റ് കളിക്കാന്‍ യോഗ്യനായിരുന്നപ്പോഴായിരുന്നു താന്‍ വിമരിച്ചത്. മുന്നോ നാലോ വര്‍ഷങ്ങള്‍ കൂടി ക്രിക്കറ്റ് കളിക്കാന്‍ തനിക്ക് സാധിക്കുമായിരുന്നു. എന്നിട്ടും 2011ലെ ലോകകപ്പിന് ശേഷം താന്‍ വിരമിക്കുകയായിരുന്നുവെന്ന് അക്തര്‍ പറയുന്നു.
ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര നടത്തണമെന്ന് അക്തര്‍ ആവശ്യപ്പെട്ടതിനെതിരെ രൂക്ഷമായാണ് കപില്‍ ദേവ് അടക്കമുള്ളവര്‍ നടത്തിയത്. കൊവിഡ് 19 രോഗബാധിതരെ സഹായിക്കാനായി ഫണ്ട് ശേഖരാര്‍ത്ഥം ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര നടത്തണമെന്നായിരുന്നു അക്തര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കൊവിഡ് ബാധിതരെ സഹായിക്കാന്‍ ഇന്ത്യക്ക് പണം സമാഹരിക്കേണ്ട ആവശ്യമില്ല. കാരണം പണം നമുക്ക് ആവശ്യത്തിനുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് ഈ പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണിപ്പോള്‍. രാഷ്ട്രീയക്കാരുടെ ഭാഗത്തുനിന്നും ഒരുപാട് ആരോപണ പ്രത്യാരോപണങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതും അവസാനിപ്പിക്കേണ്ട സമയമായെന്നുമായിരുന്നു കപിലിന്‍റെ പ്രതികരണം.