ദ് ഹണ്ട്രഡ് ലീഗില്‍ നോര്‍ത്തേണ്‍ സൂപ്പര്‍ ചാര്‍ജേഴ്‌സിനായി കളിക്കവേയാണ് ബ്രാവോയുടെ നേട്ടം

ലണ്ടന്‍: ടി20 ക്രിക്കറ്റില്‍ 600 വിക്കറ്റ് തികയ്‌ക്കുന്ന ആദ്യ താരമെന്ന നേട്ടത്തില്‍ വിന്‍ഡീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഡ്വെയ്‌ന്‍ ബ്രാവോ. ദ് ഹണ്ട്രഡ് ലീഗില്‍ ഓവല്‍ ഇന്‍വിന്‍സിബിള്‍സിനെതിരെ നോര്‍ത്തേണ്‍ സൂപ്പര്‍ ചാര്‍ജേഴ്‌സിനായി കളിക്കവേയാണ് ബ്രാവോയുടെ നേട്ടം. സാം കറിനെ പുറത്താക്കി ബ്രാവോ 600 വിക്കറ്റ് ക്ലബില്‍ ഇടംപിടിക്കുകയായിരുന്നു. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ബ്രാവോയുടെ കുതിപ്പ്. ടി20 കരിയറില്‍ ബ്രാവോയുടെ 545-ാം മത്സരമായിരുന്നു ഇത്. 

2006ല്‍ ന്യൂസിലന്‍ഡിനെതിരെ ടി20 അരങ്ങേറ്റം കുറിച്ച ബ്രാവോ ടി20യില്‍ ഇതിനകം 25ലധികം ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. വെസ്റ്റ് ഇന്‍‍ഡീസിനായി 91 മത്സരങ്ങളില്‍ 78 വിക്കറ്റ് നേടിയപ്പോള്‍ 522 വിക്കറ്റുകള്‍ വിവിധ ടി20 ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടിയാണ്. 161 ഐപിഎല്‍ മത്സരങ്ങളില്‍ 183 വിക്കറ്റുമായി ലീഗിലെ ടോപ് വിക്കറ്റ് ടേക്കറുമാണ്. 339 ടി20 മത്സരങ്ങളില്‍ 466 വിക്കറ്റുകളുള്ള അഫ്‌ഗാന്‍ താരം റാഷിദ് ഖാനാണ് ബ്രാവോയ്‌ക്ക് പിന്നില്‍ രണ്ടാംസ്ഥാനത്ത്. 

ദ് ഹണ്ട്രഡ് ലീഗില്‍ കളിക്കവെ തന്നെ മറ്റൊരു വിന്‍ഡീസ് ഓള്‍റൗണ്ടറായ കീറോണ്‍ പൊള്ളാര്‍ഡ് ഒരു ചരിത്ര നേട്ടം സ്വന്തമാക്കിയിരുന്നു. 600 ടി20 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് പൊള്ളാര്‍ഡ് സ്വന്തമാക്കിയത്. വെസ്റ്റ് ഇന്‍ഡീസ് ടീമിനായും വിവിധ ഫ്രാഞ്ചൈസി ടീമുകള്‍ക്കായും കളിച്ചാണ് പൊള്ളാര്‍ഡ് ഈ നാഴികക്കല്ല് പിന്നിട്ടത്. ദ് ഹണ്ട്രഡ് ലീഗില്‍ ലണ്ടന്‍ സ്‌പിരിറ്റിനായി കളിക്കുമ്പോഴായിരുന്നു താരത്തിന്‍റെ അപൂര്‍വ നേട്ടം. ഡ്വെയ്‌ന്‍ ബ്രാവോ(543 മത്സരങ്ങള്‍), പാകിസ്ഥാന്‍റെ ഷൊയൈബ് മാലിക്(472 മത്സരങ്ങള്‍), യൂണിവേഴ്‌സ് ബോസ് ക്രിസ് ഗെയ്‌ല്‍(463 മത്സരങ്ങള്‍), ഇംഗ്ലണ്ടിന്‍റെ രവി ബൊപ്പാര(426 മത്സരങ്ങള്‍) എന്നിവരാണ് പൊള്ളാര്‍ഡിന് പിന്നിലുള്ള താരങ്ങള്‍. 

ടി20യില്‍ 'അറന്നൂറാനായി' കീറോണ്‍ പൊള്ളാര്‍ഡ്; ചരിത്രത്തിലെ ആദ്യ താരം