ടീമിലെ ആരെങ്കിലുമായി അവൻ അടി കൂടിയിട്ടുണ്ടാകും, ഇന്ത്യന്‍ താരത്തെ ഒഴിവാക്കിയതിനെതിരെ തുറന്നടിച്ച് ഹർഭജൻ
ഒന്നുകില്‍ ടീമിലെ ആരെങ്കിലുമായി അവന്‍ അടിയുണ്ടാക്കിയിരിക്കും. അല്ലെങ്കില്‍ ടീമിലെ ആരോടെങ്കിലും അവന്‍ മോശമായി സംസാരിച്ചിരിക്കാം. അല്ലാതെ മറ്റ് കാരണങ്ങളൊന്നും ഞാന്‍ കാണുന്നില്ല. കഴിവ് വെച്ച് മാത്രമായിരുന്നെങ്കില്‍ അവന്‍ എന്തായാലും ടീമിലുണ്ടാവുമായിരുന്നു.

മുംബൈ: ഏഷ്യാ കപ്പിനും ഏകദിന ലോകകപ്പിനുമുള്ള ഇന്ത്യന്‍ ടീമില്‍ നിന്നൊഴിവാക്കിയതിന് പിന്നാലെ ഓസ്ട്രേലിയക്കെിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ നിന്നും ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനെ ഒഴിവാക്കിയതിനെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ഓസ്ട്രേലിയക്കെതിരായ പരമ്പരക്കുള്ള ടീമില്‍ ചാഹല്‍ നിര്‍ബന്ധമായും ഉണ്ടാവണമായിരുന്നുവെന്ന് ഹര്‍ഭജന്‍ പറഞ്ഞു.
ചാഹല്‍ ഓസ്ട്രേലിയക്കെതിരെ ടീമില്‍ ഉണ്ടാവണമായിരുന്നു. അവന് അവസരം നല്‍കിയില്ല. അതിനുള്ള കാരണം എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടുന്നില്ല. ഒന്നുകില്‍ ടീമിലെ ആരെങ്കിലുമായി അവന്‍ അടിയുണ്ടാക്കിയിരിക്കും. അല്ലെങ്കില്‍ ടീമിലെ ആരോടെങ്കിലും അവന്‍ മോശമായി സംസാരിച്ചിരിക്കാം. അല്ലാതെ മറ്റ് കാരണങ്ങളൊന്നും ഞാന്‍ കാണുന്നില്ല. കഴിവ് വെച്ച് മാത്രമായിരുന്നെങ്കില്‍ അവന്‍ എന്തായാലും ടീമിലുണ്ടാവുമായിരുന്നു. കാരണം, ഓസ്ട്രേലിയക്കെതിരെ നിരവധി താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ചാഹലിനെ എന്തായാലും പരിഗണിക്കേണ്ടതായിരുന്നുവെന്നും ഹര്‍ഭജന്‍ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.
വാഷിംഗ്ടണ്‍ സുന്ദറോ, ആര്‍ അശ്വിനോ ഇന്ത്യയുടെ ആദ്യ പ്ലാനില്‍ ഇല്ലാതിരുന്ന ബൗളര്‍മാരാണ്. ഇപ്പോള്‍ ഓസ്ട്രേലിയക്കെതിരെ അവരെ ഉള്‍പ്പെടുത്താന്‍ കാരണം, ലോകകപ്പ് ടീമില്‍ ഒരു ഓഫ് സ്പിന്നര്‍ വേണമെന്നതിനാലാണ്. ആദ്യം അവര്‍ സുന്ദറിനെ ഏഷ്യാ കപ്പ് ടീമിലെടുത്തു. ഇപ്പോള്‍ അശ്വിനെയും ഓസ്ട്രേലിയക്കെതിരായ ടീമിലെടുത്തു. അതിനര്‍ത്ഥം ഇന്ത്യക്ക് ലോകകപ്പ് ടീമില്‍ ഒരു ഓഫ് സ്പിന്നര്‍ അനിവാര്യമാണെന്നതാണ്.
ടീം തെരഞ്ഞെടുത്തപ്പോള്‍ ഓഫ് സ്പിന്നറെ തെരഞ്ഞെടുക്കാതിരുന്നതിലെ പിഴവ് സെലക്ടര്‍മാര്‍ ഇപ്പോഴാണ് തിരിച്ചറിയുന്നത്. എതിര്‍ ടീമില്‍ ഇടം കൈയന്‍ ബാറ്റര്‍മാരുണ്ടെങ്കില്‍ നമ്മുടെ ബൗളര്‍മാര്‍ വെള്ളം കുടിക്കുമെന്ന് ഇപ്പോഴാണവര്‍ക്ക് മനസിലായത്. എന്തിനാണ് ഇതൊക്കെ ചെയ്യുന്നത്, സെലക്ടര്‍മാര്‍ ഒരു തെറ്റ് തിരുത്താന്‍ മറ്റൊരു തെറ്റ് ചെയ്യുകയാണെന്നും ഹര്‍ഭജന്‍ പറഞ്ഞു.
ഏകദിന ലോകകപ്പ്: ടോസിന്‍റെ ആനുകൂല്യം മറികടക്കാന്‍ നിര്‍ണായക നിര്‍ദേശവുമായി ഐസിസി
ഓസ്ട്രേലിയക്കെതിരെ ആദ്യ രണ്ട് ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്കവാദ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ, ആര്‍ അശ്വിന്‍, വാഷിംഗ്ടണ്‍ സുന്ദര്‍.
അവസാന ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ആര്‍ അശ്വിന്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക