ഇംഗ്ലീഷ് ബൗളര്‍ ഡേവിഡ് വില്ലിയുടെ അഞ്ചാം ഓവറിലായിരുന്നു സംഭവം. രോഹിത്തിന്‍റെ പുള്‍ സിക്സര്‍ കുട്ടിയുടെ കയ്യില്‍ പതിക്കുകയായിരുന്നു
ഓവല്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിനിടെ(ENG vs IND 1st ODI) ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ(Rohit Sharma) ഒരു സിക്സര്‍ ചെന്നുപതിച്ചത് കുഞ്ഞുകൊച്ചിന്‍റെ കയ്യിലായിരുന്നു. രോഹിത്തിന്‍റെ ട്രേഡ് മാര്‍ക്ക് പുള്‍ഷോട്ടാണ് ഗാലറിയില്‍ കണ്ണീര്‍ വീഴ്ത്തിയത്. പിന്നാലെ ഈ കുട്ടിയെ ഇംഗ്ലണ്ട് ടീമിന്‍റെ മെഡിക്കല്‍ സംഘം പരിശോധിച്ചിരുന്നു. എങ്കിലും ശേഷമുള്ള രോഹിത് ശർമ്മയുടെ മനോഹരമായ മാതൃകയ്ക്ക് ഇന്ത്യന്‍ ടീമിനെയും അദ്ദേഹത്തേയും വാഴ്ത്തിപ്പാടുകയാണ് ആരാധകര്‍.
ഇംഗ്ലീഷ് ബൗളര്‍ ഡേവിഡ് വില്ലിയുടെ അഞ്ചാം ഓവറിലായിരുന്നു സംഭവം. രോഹിത്തിന്‍റെ പുള്‍ സിക്സര്‍ കുട്ടിയുടെ കയ്യില്‍ പതിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ പന്ത് കൊണ്ടതായി കമന്‍റേറ്റര്‍മാര്‍ പറയുന്നത് ടെലിവിഷന്‍ സംപ്രേഷണത്തില്‍ കേള്‍ക്കാനായി. പിന്നാലെ ഹിറ്റ്മാന്‍ കുട്ടിക്ക് അരികിലെത്തി വിവരങ്ങള്‍ തിരക്കുന്നതിന്‍റെ ചിത്രം വൈറലായിരിക്കുകയാണ് ഇപ്പോള്‍. മീര സാല്‍വി എന്നാണ് ഈ കുട്ടിയുടെ പേരെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയെ രോഹിത് ശര്‍മ്മ ആശ്വസിപ്പിച്ചതിനൊപ്പം ചോക്‌ലേറ്റ് നല്‍കി സന്തോഷിപ്പിക്കുകയും ചെയ്തതായി ഒരു ട്വീറ്റില്‍ പറയുന്നു. ഇംഗ്ലീഷ് ടീം ജേഴ്സി സമ്മാനിച്ചതായി മറ്റൊരു ട്വീറ്റില്‍ പറയുന്നു.
ഓവല്‍ ഏകദിനം 10 വിക്കറ്റിന് വിജയിച്ച് ടീം ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിലെത്തിയിരുന്നു. ഇന്ന് ലോര്‍ഡ്സില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ലോര്‍ഡ്സില്‍ വൈകിട്ട് 5.30നാണ് മത്സരം. മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി രണ്ടാം മത്സരത്തിനും ഉണ്ടാവില്ലെന്നുള്ളതാണ് ഇന്ത്യയുടെ പ്രധാന പ്രശ്നം. ഈ മത്സരത്തില്‍ അദ്ദേഹം മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ശ്രേയസ് അയ്യര്‍ ടീമില്‍ തുടരും.
ലോര്‍ഡ്സില്‍ ഇന്ത്യക്ക് നേരിയ മുന്‍തൂക്കമുണ്ട്. ഇവിടെ എട്ട് മത്സരങ്ങളാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. ഇതില്‍ നാലെണ്ണം ജയിച്ചു. മൂന്നെണ്ണം പരാജയപ്പെട്ടപ്പോള്‍ ഒന്നിന് ഫലമുണ്ടായിരുന്നില്ല. പേസര്‍മാരെ സഹായിക്കുന്ന പിച്ചാണ് ലോര്‍ഡ്സിലേത്. പിച്ചിലെ പച്ചപ്പ് മുതലാക്കാനായിരിക്കും പേസര്‍മാരുടെ ശ്രമം. ഇന്ത്യന്‍ പേസര്‍മാരുടെ ആത്മവിശ്വാസം കൂട്ടുന്ന കാര്യമാണിത്. കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിന്‍റെ 10 വിക്കറ്റും വീഴ്ത്തിയത് പേസര്‍മാരായിരുന്നു. ജസ്പ്രീത് ബുമ്ര ആറ് വിക്കറ്റ് വീഴ്ത്തി. മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയും ഒരു വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയും സാന്നിധ്യമറിയിച്ചു.
