ജിമ്മി 16 ഓവറില്‍ 66 റണ്‍സിനും പോട്ട് 9.2 ഓവറില്‍ 13നുമാണ് നാല് വിക്കറ്റ് വീതം വീഴ്‌ത്തിയത്

ലണ്ടന്‍: ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍(ENG vs NZ 1st Test) ഇംഗ്ലീഷ് പേസാക്രമണത്തിന് മുന്നില്‍ കാലിടറിയ ന്യൂസിലന്‍ഡ്(Black Caps) ഒന്നാം ഇന്നിംഗ്‌സില്‍ 40 ഓവറില്‍ 132 റണ്‍സില്‍ പുറത്ത്. വിന്‍റേജ് ജിമ്മി ആന്‍ഡേഴ്‌സണിന്‍റെയും(James Anderson), അരങ്ങേറ്റക്കാരന്‍ മാറ്റി പോട്ട്‌സിന്‍റേയും(Matty Potts) നാല് വിക്കറ്റ് പ്രകടനമാണ് കിവികളെ തകര്‍ത്തത്. 50 പന്തില്‍ പുറത്താകാതെ 42* റണ്‍സെടുത്ത കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമാണ്(Colin de Grandhomme) ടോപ് സ്‌കോറര്‍. 

Scroll to load tweet…

തുടക്കത്തിലെ വിന്‍റേജ് ആന്‍ഡേഴ്‌സണും പിന്നാലെ അരങ്ങേറ്റക്കാരന്‍ മാറ്റി പോട്ട്‌സും സ്റ്റുവര്‍ട്ട് ബ്രോഡും തീതുപ്പിയപ്പോള്‍ ന്യൂസിലന്‍ഡ് കുഞ്ഞന്‍ സ്‌കോറില്‍ കരിഞ്ഞുകീഴുകയായിരുന്നു. നാല് മുന്‍നിര ബാറ്റര്‍മാരും ഒരക്കത്തില്‍ മടങ്ങി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡിന് മൂന്നാം ഓവറില്‍ തന്നെ ജിമ്മി മറുപടി കൊടുത്തു. രണ്ട് പന്തില്‍ 1 റണ്ണുമായി വില്‍ യങ് ബെയര്‍സ്റ്റോയുടെ വിസ്‌‌മയ ക്യാച്ചില്‍ കൂടാരം കയറി. ഒരോവറിന്‍റെ ഇടവേളയില്‍ ആന്‍ഡേഴ്‌സണ്‍ വീണ്ടുമെത്തിയപ്പോള്‍ 17 പന്തില്‍ 1 റണ്ണുമായി നില്‍ക്കുകയായിരുന്ന ടോം ലാഥം ബെയര്‍സ്റ്റോയുടെ തന്നെ കൈകളിലെത്തി.

പിന്നാലെ ദേവോണ്‍ കോണ്‍വേയെ(7 പന്തില്‍ 3) ബ്രോഡ് ബെയര്‍സ്റ്റോയുടെ കൈകളില്‍ അവസാനിപ്പിച്ചു. പിന്നീടങ്ങോട്ട് അരങ്ങക്കാരന്‍ മാറ്റി പോട്ട്‌സ് വരവറിയിക്കുകയായിരുന്നു. കെയ്‌ന്‍ വില്യംസണെ(22 പന്തില്‍ 2) ഫോക്‌സിന്‍റെ കൈകളിലെത്തിച്ചപ്പോള്‍ ഡാരില്‍ മിച്ചല്‍(35 പന്തില്‍ 13), ടോം ബ്ലന്‍ഡല്‍(39 പന്തില്‍ 14) എന്നിവരെ മാറ്റി ബൗള്‍ഡാക്കി. ഒരുവേള കിവികള്‍ 9.5 ഓവറില്‍ 12-4 എന്ന നിലയിലായിരുന്നു. ഉച്ചഭക്ഷണത്തിന് പിന്നാലെ കെയ്‌ല്‍ ജാമീസണെ(11 പന്തില്‍ 6) പോട്ട്‌സിന്‍റെ കൈകളിലാക്കി ആന്‍ഡേഴ്‌സണ്‍. 

Scroll to load tweet…

മുമ്പില്‍ മറ്റൊരു വഴിയുമില്ലാതെ വന്നതോടെ ടിം സൗത്തി ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ 23 പന്തില്‍ 26 റണ്‍സെടുത്ത സൗത്തിയെ മടക്കി ആഡേഴ്‌സണ്‍ നാല് വിക്കറ്റ് തികച്ചു. പിന്നാലെ അജാസ് പട്ടേലിനെ എല്‍ബിയില്‍ കുടുക്കി പോട്ട്‌സും നാല് വിക്കറ്റ് കൂട്ടത്തിലെത്തി. അവസാനക്കാരനായി ട്രെന്‍ഡ് ബോള്‍ട്ടിനെ(16 പന്തില്‍ 14) പുറത്താക്കി ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്റ്റോക്‌സ് കിവീസ് ഇന്നിംഗ്‌സ് അവസാനിപ്പിക്കുകയായിരുന്നു. 42* റണ്‍സുമായി പൊരുതിയ കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം പുറത്താകാതെ നിന്നു. ജിമ്മി 16 ഓവറില്‍ 66 റണ്‍സിനും പോട്ട് 9.2 ഓവറില്‍ 13നുമാണ് നാല് വിക്കറ്റ് വീതം വീഴ്‌ത്തിയത്. 

ENG vs NZ : ക്രിക്കറ്റ് ലോകത്തിന് ആശങ്കയുടെ നിമിഷങ്ങള്‍; കണ്‍കഷന്‍ അനുഭവപ്പെട്ട് ജാക്ക് ലീച്ച്