ബാസ്ബോളിന് തുടക്കത്തിലെ ഇരുട്ടടി, ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഇംഗ്ലണ്ട് വെടിക്കെട്ട് ബാറ്റര്‍
ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് നടപ്പിലാക്കിയ ബാസ്ബോള്‍ ശൈലിയുടെ മുഖ്യ പ്രയോക്താക്കളില്‍ ഒരാളാണ് മധ്യനിരയില്‍ തകര്‍ത്തടിക്കുന്ന ഹാരി ബ്രൂക്ക്. മാര്‍ച്ച് അവസാനവാരം തുടങ്ങുന്ന ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി ബ്രൂക്ക് കളിക്കാനെത്തുമോ എന്നകാര്യം വ്യക്തമല്ല.
![England Batter Harry Brook pulls out of India Test series England Batter Harry Brook pulls out of India Test series](https://static-ai.asianetnews.com/images/01hmnpnek9eyq4qjnf25k1wead/harry-brook_363x203xt.jpg)
ഹൈദരാബാദ്: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കൊരുങ്ങുന്ന ഇംഗ്ലണ്ട് ടീമിന് തുടക്കത്തിലെ തിരിച്ചടി. വെടിക്കെട്ട് ബാറ്റര്‍ ഹാരി ബ്രൂക്ക് വ്യക്തിപരമായ കാണങ്ങളാല്‍ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പിന്‍മാറി. ബ്രൂക്ക് ഉടന്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.ഡാന്‍ ലോറന്‍സിനെ ഹാരി ബ്രൂക്കിന്‍റെ പകരക്കാരനായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടിലേക്ക് മടങ്ങുന്ന ബ്രൂക്ക് ഉടന്‍ ഇന്ത്യയിലെത്തില്ലെന്നും പരമ്പരയില്‍ കളിക്കില്ലെന്നും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞു. കുടുംബപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങുന്ന ബ്രൂക്കിന്‍റെ സ്വകാര്യത മാനിക്കണമെന്നും മറ്റ് വിശദാംശങ്ങള്‍ പുറത്തുവിടാനാവില്ലെന്നും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ട്വീറ്റില്‍ പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് നടപ്പിലാക്കിയ ബാസ്ബോള്‍ ശൈലിയുടെ മുഖ്യ പ്രയോക്താക്കളില്‍ ഒരാളാണ് മധ്യനിരയില്‍ തകര്‍ത്തടിക്കുന്ന ഹാരി ബ്രൂക്ക്. മാര്‍ച്ച് അവസാനവാരം തുടങ്ങുന്ന ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി ബ്രൂക്ക് കളിക്കാനെത്തുമോ എന്നകാര്യം വ്യക്തമല്ല. ഐപിഎല്‍ താരലേലത്തില്‍ നാലു കോടി രൂപക്കാണ് ബ്രൂക്കിനെ ഡല്‍ഹി സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി ഐപിഎല്ലില്‍ അരങ്ങേറിയ ബ്രൂക്ക് പക്ഷെ നിരാശപ്പെടുത്തിയിരുന്നു. ജനുവരി 25ന് ഹൈദരാബാദിലാണ് ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ്.
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീം: ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), റെഹാൻ അഹമ്മദ്, ജെയിംസ് ആൻഡേഴ്സൺ, ഗസ് അറ്റ്കിൻസൺ, ജോണി ബെയർസ്റ്റോ (വിക്കറ്റ് കീപ്പർ), ഷോയിബ് ബഷീർ, സാക്ക് ക്രോളി, ബെൻ ഡക്കറ്റ്, ബെൻ ഫോക്സ്, ടോം ഹാർട്ട്ലി, ജാക്ക് ലീച്ച്, ഒലി പോപ്പ്, ഒലി റോബിൻസൺ, ജോ റൂട്ട്സൺ , മാർക്ക് വുഡ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക