Asianet News MalayalamAsianet News Malayalam

തകര്‍പ്പന്‍ പ്രകടനവുമായി ഹഫീസും ഹൈദറും; പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന് കൂറ്റന്‍ വിജയലക്ഷ്യം

വെറ്ററന്‍ താരം മുഹമ്മദ് ഹഫീസ് (52 പന്തില്‍ പുറത്താകാതെ 86), അരങ്ങേറ്റക്കാരന്‍ ഹൈദര്‍ അലി (33 പന്തില്‍ 54) എന്നിവരുടെ ഇന്നിങ്‌സാണ് പാകിസ്ഥാന്‍ കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

England need huge total vs pakistan to win third t20
Author
Manchester, First Published Sep 2, 2020, 12:49 AM IST

മാഞ്ചസ്റ്റര്‍: പാകിസ്ഥാനെതിരായ മൂന്നാം ടി20യിയില്‍ ഇംഗ്ലണ്ടിന് 191 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത ഓവരില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും റണ്‍സെടുത്തത്. വെറ്ററന്‍ താരം മുഹമ്മദ് ഹഫീസ് (52 പന്തില്‍ പുറത്താകാതെ 86), അരങ്ങേറ്റക്കാരന്‍ ഹൈദര്‍ അലി (33 പന്തില്‍ 54) എന്നിവരുടെ ഇന്നിങ്‌സാണ് പാകിസ്ഥാന്‍ കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ പാകിസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 

ഹൈദര്‍ അലിയെ കൂടാതെ ബാബര്‍ അസം (21), ഫഖര്‍ സമാന്‍ (1), ഷദാബ് ഖാന്‍ (15) എന്നിവരാണ് പുറത്തായത്. ഇമാദ് വസിം (6) ഹഫീസിനൊപ്പം പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് ജോര്‍ദാന്‍ രണ്ട് വിക്കറ്റെടുത്തു. ടോം കറന്‍, മൊയീന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. 32 റണ്‍സ് എടുക്കുന്നതിനിടെ ഓപ്പണര്‍മാരായ ഫഖര്‍, അസം എന്നിവരെ നഷ്ടമായെങ്കിലും ഫഹീസ്- ഹൈദര്‍ സഖ്യം കടിഞ്ഞാണ്‍ ഏറ്റെടുത്തു. 

ഇരുവരും 100 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഹൈദറിനെ പുറത്താക്കി ജോര്‍ദാന്‍ കൂട്ടുകെട്ട് പൊളിച്ചു. അഞ്ച് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു 19കാരന്റെ ഇന്നിങ്‌സ്. പീന്നീടെത്തിയ ഷദാബിനെയും ജോര്‍ദാന്‍ പുറത്താക്കി. എന്നാല്‍ ഹഫീസിന്റെ ഇന്നിങ്‌സ് പാകിസ്ഥാന് തുണയായി. ആറ് സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു ഹഫീസിന്റെ ഇന്നിങ്‌സ്.

മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് നാല് ഓവറില്‍ രണ്ട് വിക്കറ്റിന് 27 എന്ന നിലയിലാണ്. ജോണി ബെയര്‍സ്‌റ്റോ (0), ഡേവിഡ് മലാന്‍ (7) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ടോം ബാന്റണ്‍ (19), മോര്‍ഗന്‍ (0) എന്നിവരാണ് ക്രീസില്‍. ഷഹീന്‍ അഫ്രീദി, ഇമാദ് വസീം എന്നിവര്‍ക്കാണ് വിക്കറ്റ്.

Follow Us:
Download App:
  • android
  • ios