ഇംഗ്ലണ്ട് പേസര്‍മാര്‍ മികച്ച പേസും സ്വിംഗും കണ്ടെത്തിയ ഓവലില്‍ ഇന്ത്യൻ ബൗളര്‍മാരെ കാഴ്ചക്കാരാക്കിയാണ് ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ബെൻ ഡക്കറ്റും സാക് ക്രോളിയും തുടങ്ങിയത്.

ഓവല്‍: ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 224 റണ്‍സിന് മറുപടിയായി തകര്‍പ്പന്‍ തുടക്കമിട്ട് ഇംഗ്ലണ്ട്. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെന്ന നിലയിലാണ്. 52 റണ്‍സുമായി സാക്ക് ക്രോളിയും 12 റണ്‍സോടെ ഒല്ലി പോപ്പും ക്രീസില്‍. 38 പന്തില്‍ 43 റണ്‍സെടുത്ത ബെന്‍ ഡക്കറ്റിന്‍റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ആകാശ് ദീപിനാണ് വിക്കറ്റ്. ഒമ്പത് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യൻ സ്കോറിനൊപ്പമെത്താന്‍ ഇംഗ്ലണ്ടിന് ഇനി 115 റണ്‍സ് കൂടി മതി.

ബാസ്ബോള്‍ ആക്രമണം

Scroll to load tweet…

രണ്ടാം ദിനം തുടക്കത്തിലെ ഇന്ത്യയെ പുറത്താക്കിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍മാര്‍ വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ഇംഗ്ലണ്ട് പേസര്‍മാര്‍ മികച്ച പേസും സ്വിംഗും കണ്ടെത്തിയ ഓവലില്‍ ഇന്ത്യൻ ബൗളര്‍മാരെ കാഴ്ചക്കാരാക്കിയാണ് ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ബെൻ ഡക്കറ്റും സാക് ക്രോളിയും തുടങ്ങിയത്. മുഹമ്മദ് സിറാജ് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ എട്ട് റണ്‍സടിച്ച് ഇംഗ്ലണ്ട് നയം വ്യക്തമാക്കി. ആകാശ് ദീപിനെ റിവേഴ്സ് സ്വീപ്പില്‍ സിക്സ് അടിച്ച ഡക്കറ്റ് പിന്നീട് ആറാം ഓവറില്‍ മൂന്ന് ബൗണ്ടറികള്‍ നേടി. ഏഴാം ഓവറില്‍ ഇംഗ്ലണ്ട് 50 കടന്നു. ഇന്ത്യക്കെിരെ ടെസ്റ്റില്‍ ഒരു ടീം അതിവേഗം 50 കടക്കുന്നതിന്‍റെ റെക്കോര്‍ഡിനൊപ്പവും ഇംഗ്ലണ്ട് എത്തി. പേസര്‍മാര്‍ക്കെതിരെ സാക് ക്രോളിയും തകര്‍ത്തടിച്ചതോടെ ഇംഗ്ലണ്ട് കുതിച്ചു. ഒടുവില്‍ പതിമൂന്നാം ഓവറില്‍ ആകാശ് ദീപിനെ റിവേഴ്സ് സ്വീപ്പ് ചെയ്യാനുള്ള ഡക്കറ്റിന്‍റെ ശ്രമമാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്.

ഓപ്പണിംഗ് വിക്കറ്റില്‍ 13 ഓവറില്‍ ഇരുവരും ചേര്‍ന്ന് 92 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പതിനാലാം ഓവറില്‍ ഇംഗ്ലണ്ട് 100 കടന്നു. പിന്നാലെ ആകാശ് ദീപിനെ ബൗണ്ടറി കടത്തി സാക് ക്രോളി അര്‍ധസെഞ്ചുറി തികച്ചു. 42 പന്തിലാണ് ക്രോളിയുടെ അര്‍ധസെഞ്ചുറി. ഇന്ത്യക്കായി നാലോവര്‍ പന്തെറിഞ്ഞ മുഹമ്മദ് സിറാജ് 31 റണ്‍സ് വഴങ്ങിയപ്പോള്‍ ആകാശ് ദീപ് ഏഴോവറില്‍ 46 റണ്‍സും പ്രസിദ്ധ് കൃഷ്ണ അഞ്ചോവറില്‍ 31 റണ്‍സും വഴങ്ങി.

Scroll to load tweet…

നേരത്തെ 204-6 എന്ന ഭേദപ്പെട്ട നിലയില്‍ നിന്നാണ് രണ്ടാം ദിനം 20 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇന്ത്യ ഓള്‍ ഔട്ടായത്. 57 റൺസെടുത്ത കരുൺ നായരാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. രണ്ടാം ദിനം ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയോടെയാണ് കരുണ്‍ നായര്‍ തുടങ്ങിയത്. കരുണിന്‍റെ ബാറ്റില്‍ എഡ്ജ് ചെയ്ത പന്ത് സ്ലിപ്പിനിടയിലൂടെ ബൗണ്ടറി കടന്നു. പിന്നാലെ വാഷിംഗ്ടണ്‍ സുന്ദറും ജോഷ് ടംഗിനെതിരെ ബൗണ്ടറി നേടിയതോടെ ഇന്ത്യക്ക് പ്രതീക്ഷയായി. എന്നാല്‍ ഗുസ് അറ്റ്കിന്‍സണ്‍ എറിഞ്ഞ രണ്ടാം ദിനത്തിലെ രണ്ടാം ഓവറില്‍ തന്നെ എല്‍ബിഡബ്ല്യൂ അപ്പീല്‍ അതിജീവിച്ച കരുണിന് അധികം ആയുസുണ്ടായില്ല. ജോഷ് വൈഡ് ബൗണ്ടറി വഴങ്ങിയതിന് പിന്നാലെ കരുണ്‍ നായരെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഇന്ത്യയെ ഞെട്ടിച്ചു. കരഉണ്‍ റിവ്യു എടുത്തെങ്കിലും രക്ഷപ്പെട്ടില്ല. 109 പന്തില്‍ എട്ട് ബൗണ്ടറിയോടെയാണ് കരുണ്‍ 57 റണ്‍സടിച്ചത്. ഏഴാം വിക്കറ്റില്‍ സുന്ദറിനൊപ്പം 65 റണ്‍സിന്‍റെ കൂട്ടുകെട്ടിലും കരുണ്‍ പങ്കാളിയായി.

218-7ലേക്ക് വീണ ഇന്ത്യക്ക് തൊട്ടടുത്ത ഓവറില്‍ സുന്ദറിനെ(26)യും നഷ്ടമായി. പൊരുതി നിന്ന സുന്ദറിനെ അറ്റ്കിന്‍സണിന്‍റെ പന്തില്‍ ജാമി ഓവര്‍ടണ്‍ പിടികൂടി. ഇന്ത്യ 220-8ലേക്ക് വീണു. പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു. സിറാജിനെ ബൗള്‍ഡാക്കിയ അറ്റ്കിന്‍സണ്‍ പിന്നാലെ പ്രസിദ്ധിനെയും വീഴ്ത്തി ഇന്ത്യൻ ഇന്നിംഗ്സ് അവസാനിപ്പിച്ചു. ഇംഗ്ലണ്ടിനായി അറ്റ്കിന്‍സണ്‍ 33 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് എടുത്തപ്പോള്‍ ജോഷ് ടംഗ് 57 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക