ലോർഡ്‍സ് ടെസ്റ്റ്: ലീഡിലേക്ക് ഇംഗ്ലണ്ടിന്‍റെ 'റൂട്ട്' മാർച്ച്; സിറാജിന് നാല് വിക്കറ്റ്
റൂട്ട് 200 പന്തില്‍ കരിയറിലെ 22-ാം ടെസ്റ്റ് സെഞ്ചുറി പൂർത്തിയാക്കി. പിന്നാലെ 266 പന്തില്‍ 150 ഉം തികച്ചു. നാലാം തവണയാണ് റൂട്ട് ലോർഡ്സില്‍ 150+ സ്‍കോർ കണ്ടെത്തുന്നത്.
ലണ്ടന്‍: ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് സമ്മർദമേകി ഇംഗ്ലണ്ടിന് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 364 റണ്‍സ് പിന്തുടരുന്ന ഇംഗ്ലണ്ട് മൂന്നാം ദിനം അവസാന സെഷന്‍ പുരോഗമിക്കുമ്പോള്‍ 123 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 366 റണ്‍സെടുത്തിട്ടുണ്ട്. തകർപ്പന്‍ ശതകവുമായി കുതിക്കുന്ന ജോ റൂട്ടിന്‍റെ ഇന്നിംഗ്സാണ് ആതിഥേയർക്ക് മേല്‍ക്കൈ നല്‍കിയത്. റൂട്ടിനൊപ്പം(165*), മാർക് വുഡാണ്(3*) ക്രീസില്‍.
ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിനം കളി തുടങ്ങിയത്. 48 റണ്‍സുമായി ക്യാപ്റ്റന്‍ ജോ റൂട്ടും ആറ് റണ്‍സോടെ ജോണി ബെയര്‍സ്റ്റോയുമായിരുന്നു ക്രീസില്‍. ഓപ്പണര്‍മാരായ റോറി ബേണ്‍സിന്‍റെയും ഡൊമനിക് സിബ്ലിയുടെയും മൂന്നാമന്‍ ഹസീബ് ഹമീദിന്‍റെയും വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് രണ്ടാം ദിനം നഷ്ടമായിരുന്നു.
രണ്ടാം ദിനം സിറാജിന്‍റെ ഇരട്ട വെടി
ഇംഗ്ലീഷ് ഓപ്പണര്‍മാർ സിറാജിന് മുന്നില്‍ അടിയറവുപറയുകയായിരുന്നു. സ്കോര്‍ 23 റണ്‍സെത്തിയപ്പോഴേക്കും ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. സിബ്ലിയെ(11) രാഹുലിന്‍റെ കൈകളിലെത്തിച്ച് സിറാജ് ആദ്യ ബ്രേക്ക് ത്രൂ ഇന്ത്യക്ക് സമ്മാനിച്ചു. അടുത്ത പന്തില്‍ ഹസീബ് ഹമീദിനെ(0) ക്ലീന്‍ ബൗള്‍ഡാക്കി സിറാജിന്‍റെ ഇരട്ട പ്രഹരം. ഉറച്ച പ്രതിരോധത്തിന് ശ്രമിച്ച റോറി ബേണ്‍സിനെ(136 പന്തില്‍ 49) വിക്കറ്റിന് മുന്നില്‍ കുടുക്കി ഷമി ഇന്ത്യക്ക് പ്രതീക്ഷ നല്‍കി.
മൂന്നാം ദിനം റൂട്ട് ക്ലിയർ
എന്നാല്‍ ഇന്ത്യന്‍ സ്വപ്നങ്ങള്‍ തല്ലിക്കെടുത്തി ബെയർസ്റ്റോയെ കൂട്ടുപിടിച്ച് ഇംഗ്ലണ്ടിന് വഴി തെളിയിക്കുകയായിരുന്നു മൂന്നാം ദിനം നായകന്‍ ജോ റൂട്ട്. ആദ്യ സെഷനില്‍ ഇരുവരും 97 റണ്‍സ് ചേർത്തു. അർധ സെഞ്ചുറിയുമായി റൂട്ടിന് ഉറച്ച് പിന്തുണ നല്‍കിയ ബെയർസ്റ്റോയെ(57) രണ്ടാം സെഷന്‍ തുടങ്ങിയ ഉടനെ സിറാജ് കോലിയുടെ കൈകളിലെത്തിച്ചതോടെയാണ് ഇന്ത്യക്ക് ശ്വാസം വീണത്.
പിന്നാലെയെത്തിയ ജോസ് ബട്‍ലർ 23 റണ്‍സുമായി ഇശാന്തിന് മുന്നില്‍ ബൌള്‍ഡായെങ്കിലും ഒരറ്റത്ത് നങ്കൂരമിട്ട റൂട്ട് 200 പന്തില്‍ കരിയറിലെ 22-ാം ടെസ്റ്റ് സെഞ്ചുറി പൂർത്തിയാക്കി. പിന്നാലെ 266 പന്തില്‍ 150 ഉം തികച്ചു. നാലാം തവണയാണ് റൂട്ട് ലോർഡ്സില്‍ 150+ സ്‍കോർ കണ്ടെത്തുന്നത്. ഇതിന് പിന്നാലെ മൊയീന്‍ അലിയെ(27) കോലിയുടെ കൈകളില്‍ ഇശാന്ത് എത്തിച്ചു. തൊട്ടടുത്ത പന്തില്‍ സാം കറനെ(0) രോഹിത്തിനും ഇശാന്ത് സമ്മാനിച്ചതോടെ ഇന്ത്യ ഊർജം വീണ്ടെടുത്തു.
ഇന്ത്യയുടെ തിരിച്ചുവരവും ഇംഗ്ലണ്ടിന്‍റെ 'റൂട്ട്' മാർച്ചും
ഒന്‍പതാമതായി ക്രീസിലെത്തിയ ഓലീ റോബിന്‍സണെ(6) നിലയുറപ്പിക്കാന്‍ സിറാജ് സമ്മതിച്ചില്ല. വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. എങ്കിലും പതറാതെ റൂട്ട് ഇംഗ്ലണ്ടിനെ ലീഡിലെത്തിച്ചു.
കയ്യടി വാങ്ങി രാഹുല്‍, ആന്‍ഡേഴ്സണ്‍
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ പ്രായം തളർത്താത്ത അഞ്ച് വിക്കറ്റ് പ്രകടവുമായി പേസർ ജയിംസ് ആന്‍ഡേഴ്സണ്‍ വിറപ്പിച്ചിരുന്നു. എന്നാല്‍ ഓപ്പണർമാരായ കെ എല്‍ രാഹുലിന്‍റെയും(129), രോഹിത് ശർമ്മയുടേയും(83) കരുത്തില്‍ ഇന്ത്യ 126.1 ഓവറില്‍ 10 വിക്കറ്റിന് 364 റണ്‍സ് നേടി. നായകന്‍ വിരാട് കോലിയും(42), ഓള്‍റൌണ്ടർ രവീന്ദ്ര ജഡേജയും(40), വിക്കറ്റ് കീപ്പർ റിഷഭ് പന്തും(37) ആണ് മറ്റുയർന്ന സ്‍കോറുകാർ. ബാറ്റിംഗ് മതിലുകളായ പൂജാര(9), രഹാനെ(1) എന്നിവർ നിറംമങ്ങി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona