Asianet News MalayalamAsianet News Malayalam

മഴക്കുശേഷം വിക്കറ്റ് മഴ; എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂട്ടത്തകര്‍ച്ച

ലഞ്ചിന് മുമ്പ് മഴയെത്തിയതോടെ ലഞ്ച് നേരത്തെയാക്കിയിരുന്നു. 53-2 എന്ന സ്കോറിലാണ് ഇന്ത്യ ലഞ്ചിന് പിരിഞ്ഞത്. എന്നാല്‍ ലഞ്ച് കഴിഞ്ഞിറങ്ങിയ ഇന്ത്യക്ക് അധികം വൈകാതെ ഹനുമാ വിഹാരിയുടെ വിക്കറ്റ് നഷ്ടമായി. 53 പന്ത് നേരിട്ട് 20 റണ്‍സെടുത്ത വിഹാരിയെ മാത്യു പോട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കി.

England vs India: India loss 5 wickets in Edgbaston Test against England
Author
Edgbaston Stadium, First Published Jul 1, 2022, 7:59 PM IST

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍(England vs India) ഇംഗ്ലണ്ടിനെതിരെ ബാറ്റ് ചെയ്യുന്ന ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെന്ന നിലയില്‍ തകര്‍ച്ചയിലാണ്. 22 റണ്‍സോടെ റിഷഭ് പന്തും 14 റണ്‍സുമായി രവീന്ദ്ര ജഡേജയും ക്രീസില്‍. ശുഭ്മാന്‍ ഗില്ലില്‍, ചേതേശ്വര്‍ പൂജാര, ഹനുമാ വിഹാരി, വിരാട് കോലി, ശ്രേയസ് അയ്യര്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്സണ്‍ മൂന്നും മാത്യു പോട്ട് രണ്ടും വിക്കറ്റെടുത്തു.

ആദ്യം മഴ പിന്നെ വിക്കറ്റ് മഴ, നിരാശപ്പെടുത്തി കോലി

ലഞ്ചിന് മുമ്പ് മഴയെത്തിയതോടെ ലഞ്ച് നേരത്തെയാക്കിയിരുന്നു. 53-2 എന്ന സ്കോറിലാണ് ഇന്ത്യ ലഞ്ചിന് പിരിഞ്ഞത്. എന്നാല്‍ ലഞ്ച് കഴിഞ്ഞിറങ്ങിയ ഇന്ത്യക്ക് അധികം വൈകാതെ ഹനുമാ വിഹാരിയുടെ വിക്കറ്റ് നഷ്ടമായി. 53 പന്ത് നേരിട്ട് 20 റണ്‍സെടുത്ത വിഹാരിയെ മാത്യു പോട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കി.

വിരാട് കോലിയുടെ ഊഴമായിരുന്നു പിന്നീട്. പൂജാരയുടെ വിക്കറ്റ് നഷ്ടമായശേഷം നാലാമനായി ക്രീസിലെത്തിയ കോലി തുടക്കത്തില്‍ പിടിച്ചു നിന്നെങ്കിലും 19 പന്തില്‍ 11 റണ്‍സെടുത്ത് മടങ്ങി. മാത്യു പോട്ടിന്‍റെ പന്തില്‍ പ്ലേയ്ഡ് ഓണായി ബൗള്‍ഡായാണ് കോലി പുറത്തായത്. തുടക്കത്തില്‍ ആക്രമിച്ചു കളിച്ച ശ്രേയസ് അയ്യര്‍ പ്രതീക്ഷ നല്‍കി. 11 പന്തില്‍ മൂന്ന് ബൗണ്ടറിയടിച്ച് 15 റണ്‍സെടുത്ത ശ്രേയസിനെ പക്ഷെ ആന്‍ഡേഴ്സണ്‍ ബൗണ്‍സറില്‍ വിക്കറ്റ് കീപ്പര്‍ സാം ബില്ലിംഗ്സിന്‍റെ കൈകളിലെത്തിച്ചു.

കൗണ്ടിയിലെ ഫോം തുടരാനാവാതെ പൂജാര

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഓപ്പണറായി ചേതേശ്വര്‍ പൂജാരയാണ് ശുഭ്മാന്‍ ഗില്ലിനൊപ്പം ഇറങ്ങിയത്. പൂജാരയും ഗില്ലും ചേര്‍ന്ന് ആന്‍ഡേഴ്സണെയും ബ്രോഡിനെയും പോട്ടിനെയും ഫലപ്രദമായി നേരിട്ടപ്പോള്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്.

ആദ്യ ആറോവര്‍ പിടിച്ചു നിന്ന ഇരുവരും ചേര്‍ന്ന് 27 റണ്‍സടിച്ചു. എന്നാല്‍ ഏഴാം ഓവരില്‍ ശുഭ്മാന്‍ ഗില്ലിനെ മടക്കി ആന്‍ഡേഴ്സണ്‍ വിക്കറ്റ് വേട്ട തുടങ്ങി. 24 പന്തില്‍ നാലു ബൗണ്ടറികളോടെ 17 റണ്‍സായിരുന്നു ഗില്ലിന്‍റെ സംഭാവന. വണ്‍ ഡൗണായി എത്തിയ ഹനുമാ വിഹിരിക്കൊപ്പം പൂജാര പിടിച്ചു നിന്നെങ്കിലും സ്കോര്‍ ബോര്‍ഡ് മന്ദഗതിയാലാണ് മുന്നോട്ട് പോയത്.

46 പന്തില്‍ 13 റണ്‍സെടുത്ത പൂജാരയെ ആന്‍ഡേഴ്സണ്‍ സ്ലിപ്പില്‍ സാക്ക് ക്രോളിയുടെ കൈകളിലെത്തിച്ച് ഇന്ത്യയുടെ പ്രതിരോധ മതില്‍ പൊളിച്ചു. നാലാം നമ്പറില്‍ ക്രീസിലെത്തിയ വിരാട് കോലിയും ഹനുമാ വിഹാരിയും പിടിച്ചു നില്‍ക്കുമെന്നാണ് ഇന്ത്യയുടെ ഇനിയുള്ള പ്രതീക്ഷ.

നേരത്തെ ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്റ്റോക്സ്(Ben Stokes) ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.കഴിഞ്ഞ വർഷം നടന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ അവസാന മത്സരം ഇന്ത്യന്‍ ക്യാമ്പിലെ കൊവിഡ് വ്യാപനത്തെ തുടർന്ന് പുനക്രമീകരിച്ചതാണ് എഡ്‍ജ്ബാസ്റ്റണില്‍ ഇന്നുമുതല്‍ നടക്കുന്ന മത്സരം. പരമ്പരയില്‍ നിലവില്‍ ടീം ഇന്ത്യ 2-1ന് മുന്നിലാണ്.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: Shubman Gill, Cheteshwar Pujara, Hanuma Vihari, Virat Kohli, Shreyas Iyer, Rishabh Pant(w), Ravindra Jadeja, Shardul Thakur, Mohammed Shami, Mohammed Siraj, Jasprit Bumrah(c).

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: Alex Lees, Zak Crawley, Ollie Pope, Joe Root, Jonny Bairstow, Ben Stokes(c), Sam Billings(w), Matty Potts, Stuart Broad, Jack Leach, James Anderson.

Follow Us:
Download App:
  • android
  • ios