ടെസ്റ്റോ ടി20യോ, അമ്പരപ്പിച്ച് ഇംഗ്ലിഷ് വെടിക്കെട്ട്, 4 സെഞ്ചുറി, 75 ഓവറിൽ 500; അടിവാങ്ങി തളർന്ന് പാകിസ്ഥാൻ
ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ 81 പന്തിൽ 101 റൺസുമായി ബ്രൂക്കും, 15 പന്തിൽ 34 റൺസുമായി സ്റ്റോക്സുമാണ് ക്രീസിൽ
ലാഹോർ: പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന്‍റെ ടി 20 വെടിക്കെട്ട്. പാക് ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ചകറ്റിയ ഇംഗ്ലിഷ് ബാറ്റർമാർ ആദ്യ ദിനം 75 ഓവറിൽ അടിച്ചുകൂട്ടിയത് അഞ്ഞൂറിലേറെ റൺസാണ്. ആദ്യ മൂന്ന് ബാറ്റ്സ്മാൻമാരും സെഞ്ചുറി കണ്ടെത്തിയ മത്സരത്തിൽ അഞ്ചാമനായെത്തിയ ഹാരി ബ്രൂക്ക് കൂടി സെഞ്ചുറി കണ്ടെത്തിയതോടെ ആദ്യ ദിനം നാലുപേരാണ് മൂന്നക്കം കടന്നത്. ഓപ്പണർമാരായ സാക്ക് ക്രോളിയും ബെൻ ഡക്കറ്റും മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് സമ്മാനിച്ചത്. 233 റൺസ് സമ്മാനിച്ച ശേഷമാണ് ആദ്യ വിക്കറ്റ് കൂട്ടുകെട്ട് പിരിഞ്ഞത്. 110 പന്തിൽ 107 റൺസ് നേടിയ ബെൻ ഡക്കറ്റാണ് ആദ്യം വീണത്. പിന്നാലെയെത്തിയ ഓലി പോപ്പും അടിയോടടി ആയിരുന്നു. അതിനിടയിൽ 111 പന്തിൽ 122 റൺസ് നേടിയ സാക്ക് ക്രോളിയും മടങ്ങി. പിന്നാലെയെത്തിയ മുൻ നായകൻ ജോ റൂട്ടിന് പക്ഷേ സ്വാഭാവിക താളത്തിലെത്താനായില്ല. 23 റൺസ് നേടി റൂട്ട് മടങ്ങി.
എന്നാൽ റൂട്ടിന് ശേഷം ഹാരി ബ്രൂക്ക് എത്തിയതോടെ ഇംഗ്ലണ്ടിന്‍റെ സ്കോറിംഗിന്‍റെ വേഗം കൂടി. ഓലി പോപ്പും ബ്രൂക്കും പാക് ബൗളർമാരെ തലങ്ങും വിലങ്ങും തല്ലി. ഒടുവിൽ 104 പന്തിൽ 108 റൺസ് നേടി ഓലി പോപ്പ് മടങ്ങി. ശേഷമെത്തിയ നായകൻ ബെൻ സ്റ്റോക്സ് ശരവേഗത്തിലാണ് റൺസ് അടിച്ചുകൂട്ടുന്നത്. ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ 81 പന്തിൽ 101 റൺസുമായി ബ്രൂക്കും, 15 പന്തിൽ 34 റൺസുമായി സ്റ്റോക്സുമാണ് ക്രീസിൽ. ഇംഗ്ലണ്ടാകട്ടെ സ്റ്റംമ്പ് എടുക്കുമ്പോൾ 75 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 506 റൺസ് സ്വന്തമാക്കിയിട്ടുണ്ട്.
രണ്ടാള്‍ക്കും ഡബിള്‍; 1934ല്‍ പിറന്ന എലൈറ്റ് പട്ടികയിലേക്ക് സ്‌മിത്തും ലബുഷെയ്‌നും