ഹാര്‍ദ്ദിക്കിന്‍റെ വ്യക്തിജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ഒരു സോഷ്യൽ മീഡിയ വീഡിയോയാണ് ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്.

മുംബൈ: ടി20 ലോകകപ്പിലെ കിരീടനേട്ടത്തിന് പിന്നാലെ ഇന്ത്യയുടെ ഓൾ റൗണ്ട് കരുത്തായ ഹാർദിക് പാണ്ഡ്യ വിവാദങ്ങളുടെ പിച്ചിലാണ്. സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യയുമായുള്ള ഭിന്നതയും ദേശീയ പതാകയെ അപമാനിച്ചുവെന്ന പരാതിയുമെല്ലാം ഇന്ത്യൻ ഓള്‍ റൗണ്ടറെ വിവാദങ്ങളുടെ പിച്ചിലാക്കുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ മറ്റൊരു വീഡിയോ ആണ് വൈറലാകുന്നത്.

ഹാര്‍ദ്ദിക്കിന്‍റെ വ്യക്തിജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ഒരു സോഷ്യൽ മീഡിയ വീഡിയോയാണ് ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. ഇന്ത്യൻ ടീമിലെ ഏറ്റവും വലിയ 'റെഡ് ഫ്ലാഗ്' (സൂക്ഷിച്ച് കൂട്ടുകൂടേണ്ടയാൾ) ക്രിക്കറ്റർ ആരാണെന്ന വോക്സ് പോപ്പ് വീഡിയോയിൽ ഭൂരിഭാഗം ആരാധകരും ഹാർദിക്കിന്‍റെ പേര് നിർദ്ദേശിച്ചത് എന്നതാണ് ശ്രദ്ധേയം.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ, ഇന്ത്യൻ ടീമിലെ 'റെഡ് ഫ്ലാഗ്' കളിക്കാരനെ നാമനിർദ്ദേശം ചെയ്യാൻ അവതാരകൻ ആവശ്യപ്പെടുമ്പോൾ ആരാധകർ നിമിഷനേരം പോലും ആലോചിക്കാതെ ഹാർദിക്കിന്‍റെ പേര് പറയുകയായിരുന്നു. 2024 ജൂലൈയിൽ ആദ്യ ഭാര്യ നടാഷ സ്റ്റാൻകോവിച്ചുമായുള്ള വിവാഹമോചനത്തിന് പിന്നാലെ ഹാർദിക് പുതിയ ബന്ധത്തിലേക്ക് കടന്നതാണ് ആരാധകരെ പ്രകോപിപ്പിച്ചത്.

മുൻ ഭാര്യ നടാഷ ഒറ്റയ്ക്ക് ജീവിക്കുമ്പോൾ ഹാർദിക് പുതിയ കാമുകിയുമായി ജീവിതം ആസ്വദിക്കുന്നത് ശരിയല്ലെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. മോഡലായ മഹീക ശർമ്മയുമായി ഹാർദിക് ഇപ്പോൾ പ്രണയത്തിലാണെന്ന വാർത്തകൾക്കിടെയാണ് ഈ വിമർശനം. ലോകകപ്പിലുടനീളം സ്റ്റേഡിയത്തിൽ മഹീക ശർമ്മയുടെ സാന്നിധ്യമുണ്ടായിരുന്നു. ഫൈനലിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച ശേഷം നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ താരങ്ങൾക്കൊപ്പം മഹീക വിജയം ആഘോഷിക്കുന്ന ചിത്രങ്ങളും വൈറലായിരുന്നു.

View post on Instagram

ഹാർദിക് മഹീകയെ തന്‍റെ 'ലക്കി ചാം' എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ഇതാണ് നടാഷയെ പിന്തുണയ്ക്കുന്ന ആരാധകരെ ചൊടിപ്പിച്ചത്. അതേസമയം, ഹാർദിക്കിനെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. വിവാഹമോചനത്തിന് ശേഷം ഒരാൾ തന്‍റെ ജീവിതവുമായി മുന്നോട്ട് പോകുന്നതിൽ എന്താണ് തെറ്റെന്ന് ഇവർ ചോദിക്കുന്നു. താരത്തിന് കരിയറിൽ മോശം സമയമുണ്ടായിരുന്നപ്പോൾ ആരും ഒപ്പമുണ്ടായിരുന്നില്ല. ഇപ്പോൾ അദ്ദേഹം സന്തോഷവാനായിരിക്കാൻ ശ്രമിക്കുമ്പോൾ അതിനെ വിമർശിക്കുന്നത് ശരിയല്ലെന്ന് മറ്റുചിലര്‍ പറഞ്ഞു. മുൻപത്നിക്കും മകനും വേണ്ടുന്ന കാര്യങ്ങൾ ഹാർദിക് കൃത്യമായി ചെയ്യുന്നുണ്ടെന്നും വ്യക്തിപരമായ കാര്യങ്ങളിൽ മറ്റുള്ളവർ ഇടപെടേണ്ടതില്ലെന്നും ഒരു വിഭാഗം വാദിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക