ഇന്ത്യന്‍ ടീമിന്‍റെ ഓരോ ദക്ഷിണാഫ്രിക്കന്‍ പര്യടനവും ആരാധകര്‍ക്ക് ഇപ്പോള്‍ ആദ്യ പരമ്പര നേട്ടത്തിനായുള്ള കാത്തിരിപ്പാണെങ്കില്‍ കുറച്ചുകാലം മുമ്പ് വരെ അങ്ങനെയായിരുന്നില്ല.  ദക്ഷിണാഫ്രിക്കയില്‍ ഒരു ടെസ്റ്റെങ്കിലും ജയിക്കുക എന്നത് തന്നെ ഇന്ത്യന്‍ ടീമിന് വലിയ നേട്ടമായിരുന്നൊരു കാലമുണ്ടായിരുന്നു.

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ ആദ്യ പരമ്പര ജയമെന്ന മോഹം ബാക്കിയാക്കി വിരാട് കോലി(Virat Kohli) ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിട്ട് അധികം നാളായിട്ടില്ല. രണ്ട് മാസം മുമ്പ് നടത്തിയ പര്യടനത്തില്‍ മഹാരഥന്‍മാര്‍ അരങ്ങൊഴിഞ്ഞതോടെ പഴയ കരുത്തില്ലാതെ ദുര്‍ബലരായ ദക്ഷിണാഫ്രിക്കയെ കീഴടക്കി ഇന്ത്യ പരമ്പര നേടുമെന്ന് ഉറപ്പിച്ചവരാണേറെയും. എന്നാല്‍ ആദ്യ ടെസ്റ്റില്‍ ജയിച്ച് ലീഡെടുത്തിട്ടും അടുത്ത രണ്ടു ടെസ്റ്റും തോറ്റ ഇന്ത്യ ഇത്തവണയും ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പരയെന്ന നേട്ടം ബാക്കിയാക്കി മടങ്ങി.

ഇന്ത്യന്‍ ടീമിന്‍റെ ഓരോ ദക്ഷിണാഫ്രിക്കന്‍ പര്യടനവും ആരാധകര്‍ക്ക് ഇപ്പോള്‍ ആദ്യ പരമ്പര നേട്ടത്തിനായുള്ള കാത്തിരിപ്പാണെങ്കില്‍ കുറച്ചുകാലം മുമ്പ് വരെ അങ്ങനെയായിരുന്നില്ല. ദക്ഷിണാഫ്രിക്കയില്‍ ഒരു ടെസ്റ്റെങ്കിലും ജയിക്കുക എന്നത് തന്നെ ഇന്ത്യന്‍ ടീമിന് വലിയ നേട്ടമായിരുന്നൊരു കാലമുണ്ടായിരുന്നു. അത് സാധ്യമായത് എസ് ശ്രീശാന്ത്(Sreesanth) എന്ന് മലയാളി പേസറുടെ മികവിലായിരുന്നുവെന്നത് മലയാളികള്‍ ഇന്നും അഭിമാനത്തോടെ ഓര്‍ത്തെടുക്കുന്ന മുഹൂര്‍ത്തമാണ്.

2006ലെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനംത്തിലായിരുന്നു ആ ചരിത്ര മുഹൂര്‍ത്തത്തിന് ഒരു മലയാളി താരം മുഖ്യ കാര്‍മികനായത്. അതിനുമുമ്പ് നടന്ന പരമ്പരകളിലൊന്നും ഒരു ടെസ്റ്റില്‍ പോലും ജയിക്കാനാകാതെ മടങ്ങിയ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റ് ജയം സമ്മാനിച്ചത് പേസ് കൊണ്ടും സ്വിംഗ് കൊണ്ടും ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച മലയാളി താരം ശ്രീശാന്തിന്‍റെ ബൗളിംഗായിരുന്നു.

ജൊഹ്നാസ്ബര്‍ഗില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 249 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷ കൈവിട്ടതാണ്. എന്നാല്‍ പോരാട്ടവീര്യത്തില്‍ ആര്‍ക്കും പിന്നിലല്ലാത്ത ശ്രീശാന്ത് വീറോടെ പന്തെറിഞ്ഞപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് കേവലം 84 റണ്‍സില്‍ അവസാനിച്ചു. സ്വിംഗ് ബൗളിംഗിന്‍റെ സൗന്ദര്യം മുഴുവന്‍ പന്തുകളിലാവാഹിച്ച് ശ്രീ പന്തെറിഞ്ഞപ്പോള്‍ ദക്ഷിണാഫ്രി ആടിയുലഞ്ഞു. 40 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റായിരുന്നു ആദ്യ ഇന്നിംഗ്സില്‍ ശ്രീശാന്ത് പിഴുതെടുത്തത്.

YouTube video player

ആദ്യം ഉഗ്രനൊരു ഇന്‍സ്വിഗറിലൂടെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്തിനെ മടക്കിയ ശ്രീ ഹാഷിം അംലയെയും പിന്നാലെ മടക്കി. പിന്നീടായിരുന്നു ഒരുപക്ഷെ ശ്രീശാന്ത് കരിയറില്‍ തന്നെ എറിഞ്ഞി‍ട്ടുള്ളതില്‍ ഏറ്റവും മികച്ച പന്ത് പിറന്നത്. അതിന് മുന്നില്‍ വീണതോ ദക്ഷിണാഫ്രിക്കന്‍ നിരയിലെയെന്നു മാത്രമല്ല, ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളായിരുന്ന ജാക് കാലിസും. മാര്‍ക്ക് ബൗച്ചറെയും ഷോണ്‍ പൊള്ളോക്കിനയും കൂടി മടക്കിയാണ് ശ്രീ ടെസ്റ്റ് കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം അവിസ്മരണീയമാക്കിയത്. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്ക് ആദ്യ ടെസ്റ്റ് ജയം സമ്മാനിച്ച ശ്രീശാന്ത് തന്നെയായിരുന്നു ആ മത്സരത്തില്‍ കളിയിലെ താരവും.