എട്ടാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ സര്‍ഫറാസ് ആകട്ടെ നാലു പന്ത് മാത്രം നേരിട്ട് അജാസ് പട്ടേലിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടലിന് ക്യാച്ച് സമ്മാനിച്ച് പുറത്തായി.
മുംബൈ: ന്യൂസിലന്‍ഡിനെിരായ മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ പൂജ്യത്തിന് പുറത്തായ സര്‍ഫറാസ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഇന്നിംഗ്സില്‍ എട്ടാമനായാണ് സര്‍ഫറാസ് ക്രീസിലെത്തിയത്. റിഷഭ് പന്ത് പുറത്തായപ്പോള്‍ ഇടം കൈയന്‍ സ്പിന്നറായ അജാസ് പട്ടേലിനെയും ലെഗ് സ്പിന്നറായ ഇഷ് സോധിയെയും പ്രതിരോധിക്കാനായി രവീന്ദ്ര ജഡേജയെ ആണ് ഇന്ത്യ ഇറക്കിയത്.
എന്നാല്‍ ഈ നീക്കം ഫലം കണ്ടില്ല. 25 പന്തില്‍ 14 റണ്‍സെടുത്ത ജഡേജ ഗ്ലെന്‍ ഫിലിപ്സിന്‍റെ പന്തില്‍ പുറത്തായി. പിന്നാലെ എട്ടാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ സര്‍ഫറാസ് ആകട്ടെ നാലു പന്ത് മാത്രം നേരിട്ട് അജാസ് പട്ടേലിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടലിന് ക്യാച്ച് സമ്മാനിച്ച് പുറത്തായി. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ പൂജ്യത്തിന് പുറത്തായ സര്‍ഫറാസ് പക്ഷെ രണ്ടാം ഇന്നിംഗ്സില്‍ 150 റണ്‍സടിച്ച് തിളങ്ങിയിരുന്നു.
എന്നാല്‍ രണ്ടാം ടെസ്റ്റില്‍ രാഹുലിന് പകരം പ്ലേയിംഗ് ഇലവനില്‍ കളിച്ച സര്‍ഫറാസ് 9, 11 റണ്‍സ് മാത്രമാണ് സ്കോര്‍ ചെയ്തത്. ഇന്ന് പൂജ്യത്തിനും സര്‍ഫറാസ് പുറത്തായോടെ ഇതിലും ഭേദം കെ എല്‍ രാഹുലോ ശ്രേയസ് അയ്യരോ ആണെന്നാണ് ആരാധകര്‍ പറയുന്നത്. ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരക്കുള്ള ടീമിലും സര്‍ഫറാസ് ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ 10 ടെസ്റ്റ് ഇന്നിംഗ്സുകളില്‍ സര്‍ഫറാസിന്‍റെ മൂന്നാമത്തെ ഡക്കാണിതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
ന്യൂസിലന്‍ഡിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 235 റണ്‍സിന് മറുപടിയായി ഇന്ത്യ രണ്ടാം ദിനം 263 റണ്‍സിന് പുറത്തായിരുന്നു. 90 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 180-4ല്‍ നിന്നാണ് ഇന്ത്യ 263ന് പുറത്തായത്. റിഷഭ് പന്ത് 60 റണ്‍സടിച്ചപ്പോള്‍ വാഷിംഗ്ടൺ സുന്ദര്‍ 38 റണ്‍സുമായി പുറത്താകാതെ നിന്നു
