ഏപ്രിൽ 4 ന് മൂന്ന് മാസം പ്രായമുള്ള മകളാണ് ആദ്യം മരിച്ചത് ആ സമയത്ത് കുടുംബം പൊലീസിനെ അറിയിച്ചിരുന്നില്ല. അന്ത്യകർമങ്ങൾ നടത്തി
അഹമ്മദാബാദ്: റെഡിമെയ്ഡ് മാവുകൊണ്ട് ദോശയുണ്ടാക്കി. അഹമ്മദാബാദിൽ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍. മൂന്ന് മാസം പ്രായമുള്ള റാഹ, നാല് വയസുള്ള മിശ്രി എന്നിവരാണ് മരിച്ചത്. ഇവരുടെ മാതാപിതാക്കൾ വിമൽ പ്രജാപതി, ഭാവന പ്രജാപതിയും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ. വീടിന് സമീപത്തെ കടയിൽ നിന്നും വാങ്ങിയ റെഡ്മെയ്ഡ് മാവുകൊണ്ടാണ് ദോശയുണ്ടാക്കിയത്. ഏപ്രിൽ 1നാണ് വിമൽ ദോശമാവ് വാങ്ങിയത്. അന്ന് തന്നെ വിമൽ ദോശയുണ്ടാക്കി കഴിച്ചു. പിറ്റേന്ന് രാവിലെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട വിമൽ ചികിത്സ തേടിയിരുന്നു. എന്നാൽ വിമലിന് അസ്വസ്ഥതയ്ക്ക് കാരണമായത് ദോശമാവാണെന്ന് തിരിച്ചറിയാതെ ഭാവന ഇതേ മാവുകൊണ്ട് ദോശയുണ്ടാക്കി കഴിക്കുകയും കുട്ടികൾക്ക് നൽകുകയും ചെയ്തു.
പിന്നാലെ കുട്ടികളും ഛർദ്ദിക്കാൻ തുടങ്ങി. തുടർന്ന് എല്ലാവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികില്‍സയിലിരിക്കെയാണ് കുട്ടികളുടെ നില പെട്ടെന്ന് വഷളായത്. രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും മരിച്ചു. ഏപ്രിൽ 4 ന് മൂന്ന് മാസം പ്രായമുള്ള മകളാണ് ആദ്യം മരിച്ചത് ആ സമയത്ത് കുടുംബം പൊലീസിനെ അറിയിച്ചിരുന്നില്ല. അന്ത്യകർമങ്ങൾ നടത്തി. ഏപ്രിൽ 5 ന് നാല് വയസ്സുള്ള മകൾ രാവിലെ കുഴഞ്ഞുവീണു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനായി കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്. അതേസമയം, സാധാരണയായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് കട്ടിയുള്ള ആഹാരം നല്‍കാറില്ല. അതിനാല്‍ മരണം സംഭവിച്ച് സംശയങ്ങളും ഉയരുന്നുണ്ട്.
എന്നാല്‍ ഭക്ഷ്യവിഷബാധയേറ്റ അമ്മ മുലയൂട്ടിയിട്ടുണ്ടെങ്കില് കുഞ്ഞിനും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കടയിൽ നിന്ന് വാങ്ങിയ ദോശമാവ് പഴകിയതാണോ അതോ അതിൽ വിഷാംശം കലർന്നതാണോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. മാവ് സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചു. ഇത്തരം റെഡിമെയ്ഡ് ഭക്ഷണസാധനങ്ങൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.


