മണിക്കൂറിൽ 150 കിലോമീറ്ററിലധികം വേഗതയിൽ പന്തെറിഞ്ഞ ആർച്ചറെ യാതൊരു ഭയവുമില്ലാതെ തന്‍റെ ടൈമിംഗ് കൊണ്ട് വൈഭവ് നിഷ്പ്രഭമാക്കുന്ന കാഴ്ചയാണ് ആരാധകരെ അമ്പരപ്പിച്ചത്.
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിന് മുന്നറിയിപ്പുമായി കൗമാര താരം വൈഭവ് സൂര്യവംശി.മത്സരത്തിന് മുന്നോടിയായി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പരിശീലനത്തിനിടെ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറെ നിലംതൊടാതെ പറത്തുന്ന വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വേഗത കൊണ്ട് ബാറ്റര്‍മാരെ വട്ടംകറക്കുന്ന ജോഫ്ര ആർച്ചറെ വൈഭവ് നെറ്റ്സില്‍ അനായാസമാണ് നേരിടുന്നത്.
മണിക്കൂറിൽ 150 കിലോമീറ്ററിലധികം വേഗതയിൽ പന്തെറിഞ്ഞ ആർച്ചറെ യാതൊരു ഭയവുമില്ലാതെ തന്‍റെ ടൈമിംഗ് കൊണ്ട് വൈഭവ് നിഷ്പ്രഭമാക്കുന്ന കാഴ്ചയാണ് ആരാധകരെ അമ്പരപ്പിച്ചത്. രാജസ്ഥാൻ റോയൽസ് പുറത്തുവിട്ട വീഡിയോയിൽ, ആർച്ചറുടെ തീയുണ്ടകളെ ഗ്രൗണ്ടിന്‍റെ എല്ലാ ഭാഗത്തേക്കും വൈഭവ് സിക്സറിനും ഫോറിനും പറത്തുന്നത് കാണാം.
ഷോർട്ട് പിച്ച് പന്തുകളെ കൃത്യമായ ടൈമിംഗോടെ സ്റ്റാൻഡിലേക്ക് എത്തിക്കുന്നു. ഓഫ് സ്റ്റമ്പിന് പുറത്തുവരുന്ന പന്തുകളെ അതിമനോഹരമായ കവർ ഡ്രൈവുകളിലൂടെ അതിർത്തി കടത്തുന്നു. ഒരു അതിവേഗ പേസറെ നേരിടുന്നതിന്‍റെ പരിഭ്രമമൊന്നും വൈഭവിന്‍റെ ബാറ്റിംഗിൽ കാണാനില്ല. പന്ത് തന്‍റെ ശരീരത്തിന് നേരെ വരുമ്പോൾ മാത്രമാണ് താരം അല്പം പ്രയാസപ്പെടുന്നത്. ബാക്കി എല്ലാ പന്തുകളിലും വൈഭവിനായിരുന്നു ആധിപത്യം.
ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരെ ഇറങ്ങുമ്പോൾ വൈഭവ് സൂര്യവംശിയെ എങ്ങനെ തളയ്ക്കുമെന്നതാണ് ശുഭ്മാൻ ഗില്ലിന്‍റെയും സംഘത്തിന്‍റെയും പ്രധാന തലവേദന. ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ ആദ്യ മത്സരത്തിൽ വെറും 17 പന്തിൽ നിന്ന് 52 റൺസ് അടിച്ചുകൂട്ടിയാണ് വൈഭവ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. കഴിഞ്ഞ വർഷം ഗുജറാത്തിനെതിരെ വെറും 35 പന്തിൽ സെഞ്ച്വറി നേടി വൈഭവ് ടൈറ്റൻസിനെ ഞെട്ടിച്ചിരുന്നു. ആ ഓർമ്മകൾ ഇന്നും ഗുജറാത്ത് ബൗളർമാരെ വേട്ടയാടുന്നുണ്ടാകും.
