52 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കാമറൂണ്‍ ഗ്രീനാണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. കൂപ്പര്‍ കൊണോലി 35ഉം അലക്സ് ക്യാരി 47 ഉം റണ്‍സെടുത്തു.
ധാക്ക: പാകിസ്ഥാനെതിരായ ഏകദിന പരമ്പര നഷ്ടമായതിന് പിന്നാലെ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും ഓസ്ട്രേലിയക്ക് കൂറ്റൻ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നാല് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ മൊസദെക് ഹൊസൈന്‍റെയും തന്‍സിദ് ഹസന്‍റെയും നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോയുടെയും അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സടിച്ചപ്പോള്‍ 285 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 9 വിക്കറ്റ് നഷ്ടത്തില്‍191 റണ്‍സെടുത്തു നില്‍ക്കെ മഴമൂലം മത്സരം ഉപേക്ഷിച്ചു.പിന്നീട് ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ബംഗ്ലാദേശ് 86 റണ്‍സിന് ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
52 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കാമറൂണ്‍ ഗ്രീനാണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. കൂപ്പര്‍ കൊണോലി 35ഉം അലക്സ് ക്യാരി 47 ഉം റണ്‍സെടുത്തു. ബംഗ്ലാദേശിനായി നാലു വിക്കറ്റെടുത്ത നാഹിദ് റാണയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മുസ്തഫിസുര്‍ റഹ്മാനും മൊസദെക് ഹൊസൈനും ബൗളിംഗില്‍ തിളങ്ങി. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ബംഗ്ലാദേശ് 1-0ന് മുന്നിലെത്തി. സ്കോര്‍ ബംഗ്ലാദേശ് 50 ഓവറില്‍ 284-8, ഓസ്ട്രേലിയ 42.2 ഓവറില്‍ 191/9.
285 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഓസീസിന് തുടക്കത്തിലെ തിരിച്ചടിയേറ്റു. ഓപ്പണര്‍ മാത്യു ഷോര്‍ട്ട്(0) ഗോള്‍ഡന്‍ ഡക്കായപ്പോള്‍ മൂന്നാം നമ്പറിലിറങ്ങിയ മാര്‍നസ് ലാബുഷെയ്നും(1) നിരാശപ്പെടുത്തി. കൂപ്പര്‍ കൊണോലിയും ക്യാപ്റ്റൻ ജോഷ് ഇംഗ്ലിസും(19) പ്രതീക്ഷ നല്‍കിയെങ്കിലും അധികം നീണ്ടില്ല. ഇംഗ്സിനെ നഹീദ് റാണയും കൊണോലിയെ മൊസദെക് ഹൊസൈനും മടക്കി. അലക്സ് ക്യാരിയും(47) കാമറൂണ്‍ ഗ്രീനും ചേര്‍ന്ന് ഓസീസിനെ 100 കടത്തിയെങ്കിലും ക്യാരി പുറത്തായതിന് പിന്നാലെ മാറ്റ് റെന്‍ഷാ(2), ലിയാം സ്കോട്ട്(2), സേവിയര്‍ ബാര്‍ട്‌ലെറ്റ്(1) എന്നിവര്‍ പൊരുതാതെ മടങ്ങിയതോടെ ഓസീസ് പോരാട്ടം തീര്‍ന്നു. കാമറൂൺ ഗ്രീന്‍ അവസാനം വരെ പൊരുതിയെങ്കിലും മഴ കളി മുടക്കിയതോടെ ഓസീസ് തോല്‍വി സമ്മതിച്ചു.
നേരത്തെ മികച്ച തുടക്കത്തിനുശേഷം വിക്കറ്റുകൾ തുടരെ നഷ്ടപ്പെട്ട് പ്രതിരോധത്തിലായ ബംഗ്ലാദേശിനെ മൊസദെക് ഹൊസൈൻ ഒറ്റയ്ക്ക് തോളിലേറ്റുകയായിരുന്നു. 21 റൺസിൽ നിൽക്കെ കൂപ്പർ കോണലിയും, 38 റൺസിൽ നിൽക്കെ സബ്സ്റ്റിറ്റ്യൂട്ട് താരം ഒല്ലി പീക്കും, 73 റൺസിൽ നിൽക്കെ ആദം സാംപയും മൊസദെക്കിന്‍റെ ക്യാച്ചുകൾ കൈവിട്ടത് ഓസീസിന് തിരിച്ചടിയായി. ആറാമനായി ക്രീസിലെത്തിയ മൊസാദെക് 70 പന്തിൽ 7 ഫോറും 3 സിക്സറുമടക്കം 86 റൺസെടുത്ത് പുറത്താകാതെ നിന്നു. മധ്യനിരയിൽ തൗഹീദ് ഹൃദോയ് (31) മൊസദെക്കിന് മികച്ച പിന്തുണ നൽകി. അഞ്ചാം വിക്കറ്റിൽ ഇരുവരും 75 റൺസ് കൂട്ടിച്ചേർത്തു. ക്യാപ്റ്റൻ മെഹ്ദി ഹസൻ മിറാസ് (2) നിരാശപ്പെടുത്തിയെങ്കിലും, എട്ടാം വിക്കറ്റിൽ ടാസ്കിൻ അഹമ്മദിനെ (17) കൂട്ടുപിടിച്ച് മൊസദെക് 45 റൺസ് സ്കോർബോർഡിലേക്ക് ചേർത്തു. അവസാന ഓവറുകളിൽ ആദം സാംപയ്ക്കെതിരെ രണ്ട് റിവേഴ്സ് ഹിറ്റുകളടക്കം അടിച്ച് മൊസദെക് റൺറേറ്റ് ഉയർത്തി. ബൗളിങ്ങിൽ ഓസ്‌ട്രേലിയക്കായി നഥാൻ എല്ലിസ് 38 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. പരമ്പരയിലെ രണ്ടാം മത്സരം വ്യാഴാഴ്ച നടക്കും.
