ആദ്യ ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് നേടിയത്. ലങ്കയ്ക്കായി അസ്സലങ്ക 41 പന്തിൽ 67 റൺസും കുശാൽ പെരേര 45 പന്തിൽ 53 റൺസുമെടുത്തു. രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ ജിമ്മി നീഷാം ആണ് കിവീസ് നിരയിൽ തിളങ്ങിയത്.
ഓൿലാൻഡ്: ന്യൂസിലൻഡിനെതിരെയുള്ള ആദ്യ ട്വന്റി 20യിൽ ശ്രീലങ്കയ്ക്ക് മിന്നും ജയം. സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിലാണ് ലങ്കൻ നിര ആതിഥേയരുടെ പോരാട്ടത്തെ മറികടന്നത്. ആദ്യ ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് നേടിയത്. ലങ്കയ്ക്കായി അസ്സലങ്ക 41 പന്തിൽ 67 റൺസും കുശാൽ പെരേര 45 പന്തിൽ 53 റൺസുമെടുത്തു. രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ ജിമ്മി നീഷാം ആണ് കിവീസ് നിരയിൽ തിളങ്ങിയത്.
മറുപടി ബാറ്റിംഗിൽ തുടക്കത്തിലേ തകർച്ചയെ നേരിട്ട ന്യൂസിലൻഡ് 44 പന്തിൽ 66 റൺസെടുത്ത ഡാരി മിച്ചലിന്റെ കരുത്തിലാണ് മത്സരത്തിലേക്ക് തിരികെ വന്നത്. മാർച്ച് ചാപ്മാൻ 23 പന്തിൽ 33 റൺസെടുത്തപ്പോൾ വാലറ്റത്ത് രചിൻ രവീന്ദ്രയുടെ 13 പന്തിൽ 26 റൺസ് നിർണായകമായി. ആവേശമേറ്റിയ അവസാന ഓവറിലെ ആദ്യ പന്തിൽ രചിൻ പുറത്തായതോടെ ശ്രീലങ്ക വിജയം ഉറപ്പിച്ചതാണ്. എന്നാൽ, അവസാന പന്തിലെ സിക്സർ ഉൾപ്പെടെ നാല് പന്തിൽ 10 റൺസെടുത്ത ഇഷ് സോധിയുടെ അപ്രതീക്ഷിത ആക്രമണമാണ് ആതിഥേയർക്ക് സമനില നേടിക്കൊടുത്തത്.
സൂപ്പർ ഓവറിൽ ന്യൂസിലൻഡ് ആണ് ആദ്യം ബാറ്റ് ചെയ്യാൻ എത്തിയത്. വമ്പനടി ലക്ഷ്യംവച്ചെത്തിയ മിച്ചലിനും നീഷാമിനും മുന്നിൽ തീക്ഷ്ണയ്ക്കാണ് ലങ്ക ബൗളിംഗ് ചുമതല നൽകിയത്. ആദ്യ പന്തിൽ ഒരു റൺ മാത്രം വഴങ്ങിയ തീക്ഷ്ണ ഒരു വൈഡ് എറിഞ്ഞെങ്കിലും രണ്ടാം പന്തിൽ നീഷമിന്റെ വിക്കറ്റെടുത്തു. അഞ്ചാം പന്തിൽ മാത്രമാണ് സൂപ്പർ ഓവറിൽ തീക്ഷ്ണ ബൗണ്ടറി വഴങ്ങിയത്.
അവസാന പന്തിൽ ചാപ്മാന്റെയും വിക്കറ്റെടുത്ത് കിവി സ്കോർ എട്ട് റൺസിലേക്ക് താരം ചുരുക്കി. മറുപടിക്കായി കുശാൽ മെൻഡിസും അസ്സലങ്കയും ബാറ്റിംഗാനായി എത്തിയപ്പോൾ ആദം മിൽനെയ്ക്കാണ് എട്ട് റൺസ് പ്രതിരോധിക്കാനുള്ള അവസരം ലഭിച്ചത്. രണ്ടാം പന്തിൽ സിക്സും മൂന്നാം പന്തിൽ ഫോറും നേടി അസ്സലങ്ക അനായാസം ശ്രീലങ്കയെ വിജയത്തിലെത്തിച്ചു. പരമ്പരയിലെ അടുത്ത മത്സരം ഏപ്രിൽ അഞ്ചിന് നടക്കും.
